Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് നടന്ന പ്രതിഷേധം വെറും രാഷ്ട്രീയ പ്രതിഷേധമല്ലെന്നും ഭീകരരുടെ രൂപത്തിൽ അദ്ദേഹത്തെ ആക്രമിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നുവെന്നും മുൻ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. വിമാനത്തിനുള്ളിൽ അരങ്ങേറിയ ഈ സംഭവത്തെ ഒരു ജുഡീഷ്യറിക്കും നിസാരമായി തള്ളിക്കളയാൻ കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന പരാതിയിൽ ഇ.പി. ജയരാജനെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2022 ജൂൺ 13ന് ഇൻഡിഗോ വിമാനത്തിലാണ് സംഭവം നടന്നത്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വിമാനത്തിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ.കെ. നവീൻ കുമാർ എന്നിവർ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധവുമായി എത്തുകയായിരുന്നു. വിമാനത്തിനകത്ത് ആക്രമണത്തിന് വേണ്ടിയുള്ള തയാറെടുപ്പോടെയാണ് ഇവർ എത്തിയതെന്നാണ് ഇ.പി. ജയരാജൻ വാദിക്കുന്നത്.
വിമാനത്തിന്റെ കോറിഡോറിലൂടെ അക്രമോത്സുകമായി ഓടിവന്നവരെ താൻ തടയുകയായിരുന്നുവെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. വിമാനത്തിൽ വെച്ച് തന്നെ ഇവരെ പിടികൂടുകയും പിന്നീട് പോലീസ് നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
കോടതിക്ക് കാര്യങ്ങൾ പരിശോധിക്കാനുള്ള അധികാരമുണ്ടെങ്കിലും പോലീസാണ് പ്രാഥമികമായി ഇത്തരം കാര്യങ്ങളിൽ കേസ് എടുത്ത് അന്വേഷണം നടത്തേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്നെ കോടതി വിളിക്കുകയാണെങ്കിൽ വസ്തുതകൾ ബോധിപ്പിക്കാൻ തയാറാണെന്നും കോടതിയുടെ ഇപ്പോഴത്തെ നിലപാടിനെക്കുറിച്ച് വിശദമായി പഠിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങൾ കേവലം മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും ഇ.പി. ജയരാജനാണ് തങ്ങളെ ആക്രമിച്ചതെന്നുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഇപ്പോൾ കേസ് പരിഗണിക്കുന്നത്.
Kerala
കണ്ണൂർ: കണ്ണൂർ-ജിദ്ദ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. ജിദ്ദയിലേക്ക് പറന്നുയർന്ന എഎക്സ്ബി778 വിമാനത്തിന് എൻജിൻ തകരാർ ഉണ്ടായതിനെ തുടർന്നാണ് അടിയന്തരമായി തിരിച്ചിറക്കിയത്.
180 ലധികം യാത്രക്കാരുമായി വിമാനം രാവിലെ 7.40 ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നു. ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്.
ആദ്യം മംഗളൂരുവിൽ വിമാനം ഇറക്കാൻ നീക്കം നടത്തിയെങ്കിലും സാധിക്കാതെ വന്നതോടെ കണ്ണൂരിലേക്ക് തിരിച്ചുപോരുകയായിരുന്നു. ആകാശത്ത് വട്ടമിട്ടു പറന്ന് ഇന്ധനം കുറച്ച ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതർ അറിയിച്ചു.
National
ബംഗളൂരു: ബംഗളൂരുവിൽ നിന്നും മുംബൈയിലേക്ക് പറന്നുയരുന്നതിനിടെ വിമാനത്തിൽ പക്ഷി ഇടിച്ചു. ഇൻഡിഗോയുടെ 6ഇ 6283 എന്ന വിമാനമാണ് പക്ഷി ഇടിച്ചതിനെ തുടർന്ന് അടിയന്തിരമായി ബംഗളൂരു വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. പിന്നീട് പരിശോധനയ്ക്ക് വിധേയമാക്കി.
വെള്ളിയാഴ്ച ബംഗളൂരു വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് പറന്നുയരുന്നതിനിടെ വിമാനത്തിൽ പക്ഷി ഇടിക്കുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ പൈലറ്റ് വിമാനം സുരക്ഷിതമായി തിരികെ റൺവേയിൽ ഇറക്കി. തുടർന്ന് എൻജിനീയർമാർ എത്തി വിമാനത്തിന് എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാറുകളോ കേടുപാടുകളോ സംഭവിച്ചിട്ടുണ്ടോ എന്ന് വിശദമായി പരിശോധിച്ചു.
പരിശോധനകൾ പൂർത്തിയാക്കി വിമാനത്തിന് പറക്കാനുള്ള അനുമതി നൽകി. പരിശോധനയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കിയതിനെ തുടർന്ന് ഒരു മണിക്കൂറിലധികം വൈകിയാണ് വിമാനം മുംബൈയിലേക്കുള്ള യാത്ര പുനരാരംഭിച്ചത്. അപകടത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ ആർക്കും പരിക്കുകളില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Kerala
കൊച്ചി: ഇറാന് ആക്രമണത്തെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നും ബഹ്റൈനിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി. ബഹ്റൈനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് സര്‍വീസ് റദ്ദാക്കിയത്. ചെക്ക് ഇന്‍ ചെയ്ത യാത്രക്കാരെ തിരിച്ചിറക്കി. ഉച്ചയ്ക്ക് ഒന്നിന് പോകേണ്ടിയിരുന്ന വിമാനത്തില്‍ 122 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഇവര്‍ ചെക്ക് ഇന്‍ ചെയ്ത ശേഷമാണ് വിമാനം റദ്ദാക്കിയ അറിയിപ്പ് എത്തിയത്. ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് ബഹ്റൈന്‍ വിമാനത്താവളം അടച്ചതിനാലാണ് സര്‍വീസ് റദ്ദാക്കിയത്. വ്യോമപാത അടച്ചതിനാല്‍ കൊച്ചിയില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കിയേക്കും.
രാത്രി 9.45ന് കുവൈറ്റിലേക്കുള്ള ഇന്‍ഡിഗോ വിമാനവും സര്‍വീസ് റദ്ദ് ചെയ്തിട്ടുണ്ട്. നാളെ പുലര്‍ച്ചെയുമുള്ള കുവൈറ്റ് എയര്‍വേസിന്റെ വിമാനങ്ങളും റദ്ദാക്കിയതായാണ് വിവരം. അതേസമയം, ബഹ്റൈനിലെ സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം തുടരുകയാണ് എന്നാണ് ബഹ്റൈന്‍ ഡിഫന്‍സ് അറിയിക്കുന്നത്. കുവൈറ്റ് വിമാനത്താവളത്തിലെ ടി 1 ടെര്‍മിനലിന് നേരെയാണ് ഇറാന് ഡ്രോണ്‍ ആക്രമണം നടത്തിയത്.
NRI
ബെർലിൻ: ജർമനിയിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ മ്യൂണിക്ക് രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റൺവേകൾ പൂർണമായും അടച്ചിട്ടതോടെ നൂറുകണക്കിന് യാത്രക്കാരാണ് വലഞ്ഞത്. യുഎഇയിൽ നഴ്സിംഗ് മേഖലയിലും സ്വദേശിവത്കരണം, ആരോഗ്യ മേഖലയിൽ വൻമാറ്റത്തിന് വഴിയൊരുക്കൽ ശനിയാഴ്ച രാവിലെ ഒൻപതോടെയാണ് വിമാനത്താവളത്തിന് സമീപം സംശയാസ്പദമായ രീതിയിൽ ഡ്രോണുകൾ പറക്കുന്നത് രണ്ട് പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോളിനെയും സുരക്ഷാ വിഭാഗത്തെയും വിവരം അറിയിക്കുകയും സുരക്ഷാ ഭീഷണി മുൻനിർത്തി ജർമൻ എയർ ട്രാഫിക് കൺട്രോളുമായി ആലോചിച്ച് റൺവേകൾ അടിയന്തിരമായി അടച്ചിടാൻ അധികൃതർ തീരുമാനിക്കുകയുമായിരുന്നു.
ഡ്രോൺ കണ്ടെത്താനായി വിമാനത്താവള പരിസരത്ത് വ്യാപകമായ തിരച്ചിലാണ് പൊലീസ് നടത്തിയത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ട പരിശോധനകൾക്കൊടുവിൽ പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള മറ്റ് സാഹചര്യങ്ങൾ ഇല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
തുടർന്നാണ് രാവിലെ 10.05ഓടെ വിമാന സർവീസുകൾ പുനരാരംഭിക്കാൻ അനുമതി നൽകിയത്. സംഭവത്തെക്കുറിച്ച് മ്യൂണിക്ക് ട്രാഫിക് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. റൺവേകൾ താത്കാലികമായി അടച്ചതിനാൽ പല വിമാനങ്ങളും വൈകിയാണ് സർവീസ് നടത്തുന്നത്.
National
ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹിയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ച് ഇറക്കി. ഏകദേശം എട്ട് മണിക്കൂറിലധികം ആകാശത്ത് തുടർന്ന ശേഷമാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്.
230 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം പുറപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞാണ് സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി വിമാനം തിരികെ ഡൽഹിയിലേക്ക് തന്നെ തിരിച്ചുവിടാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.
യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. ഇവർക്കായി പകരം സംവിധാനം ഒരുക്കുമെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
"മെയ് 27-ന് ഡൽഹിയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട AI173 വിമാനം, സാങ്കേതിക തകരാറിനെ തുടർന്ന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഡൽഹിയിൽ തിരിച്ചിറക്കി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തിട്ടുണ്ട്. എയർ ഇന്ത്യയുടെ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി വിമാനം വിശദമായ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുകയാണ്'.- എയർഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.
മൂന്ന് മണിക്കൂറിലധികം പറന്ന ശേഷം ചൈനീസ് വ്യോമാതിർത്തിയിൽ വച്ചാണ് വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിട്ടത്. ആകെ എട്ട് മണിക്കൂറിലധികം യാത്ര ചെയ്താണ് വിമാനം ഒടുവിൽ ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്.
National
ബെംഗളൂരു: വിമാനത്തിൽനിന്ന് പുക ഉയർന്നതിനെത്തുടർന്ന് യാത്രക്കാരെ അടിയന്തരമായി തിരിച്ചിറക്കി. ബെംഗളൂരു കെംബഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് പുറപ്പെടാൻ റൺവേയിലേക്ക് നീങ്ങിയ ഇൻഡിഗോ 6ഇ 6017 വിമാനത്തിൽനിന്നാണ് പുക ഉയർന്നത്.
ബന്ധപ്പെട്ടവരെ ഉടൻതന്നെ വിവരം അറിയിച്ചെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തിയതായും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും കമ്പനി അറിയിച്ചു. പുക ഉയരാൻ കാരണമെന്താണെന്ന് വ്യക്തമല്ല. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കയറ്റിവിടുമെന്നും ആവശ്യമായ ഭക്ഷണവും മറ്റും യാത്രക്കാർക്ക് നൽകിയതായും കമ്പനി അറിയിച്ചു.
National
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ എഞ്ചിനിൽ തീപിടിച്ചെന്ന സംശയത്തെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു.
ബംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ട വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. ഡൽഹിയിൽ വിമാനം ലാൻഡ് ചെയ്യാൻ തയാറെടുക്കുന്നതിനിടെ കോക്പിറ്റിൽ ഫയർ ഇന്റിക്കേഷൻ ലഭിച്ചതാണ് അടിയന്തര ലാൻഡിംഗിന് കാരണമായത്.
എന്നാൽ എഞ്ചിനിൽ തീപിടിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. തീപിടിത്തം ഉണ്ടായിട്ടുണ്ടോയെന്ന് ഉറപ്പിക്കാൻ വിശദമായ പരിശോധനകൾ ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിൽ 160ൽ അധികം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം.
SUNDAY DEEPIKA
ഷാൾ ദ ഗോൾ വിമാനത്താവളം, പാരീസ്.
2016 മേയ് 18 ബുധനാഴ്ച,
രാത്രി പതിനൊന്നു മണി.
ടെർമിനൽ ഒന്നിൽ ഏറെ തിരക്കുള്ള ഒരു ദിവസത്തിന്റെ അവസാനത്തെ പറക്കലിനു തയാറെടുക്കുകയായിരുന്നു, ഈജിപ്ത്എയർ ഫ്ളൈറ്റ് നമ്പർ എംഎസ്804. 2003ൽ എയർബസിന്റെ പക്കൽനിന്നു വാങ്ങിയ, എസ്യു-ജിസിസി രജിസ്ട്രേഷനുള്ള എയർബസ് എ320-232 വിമാനം. കെയ്റോയ്ക്കു പറക്കാനുള്ള 56 യാത്രക്കാരും ഉള്ളിലെത്തി.
ആഫ്രിക്കയിലെ എരിത്രിയയിൽനിന്ന് അന്നു പുലർച്ചെ ഒന്നരയ്ക്ക് പറന്നുയർന്ന്, ഈജിപ്ത് തലസ്ഥാനമായ കെയ്റോയിൽ രാവിലെ 6.20ന് എത്തിയ വിമാനം അവിടെനിന്ന് ടുണീഷ്യൻ തലസ്ഥാനമായ ടുണിസിലേക്കു പറന്നു. അവിടെനിന്ന് രാവിലെ പതിനൊന്നോടെ തിരിച്ചുപറന്ന് കെയ്റോയിൽ തന്നെയെത്തി. കെയ്റോയിൽനിന്ന് പറന്ന് രാത്രി 10.10ന് പാരീസിൽ ഇറങ്ങിയ വിമാനം അന്നത്തെ അവസാനത്തെ പറക്കലിനായി റൺവേ 09എലിൽനിന്ന് ടേക്കോഫ് ചെയ്യുമ്പോൾ സമയം രാത്രി 11.21.
ഇനി 3223 കിലോമീറ്റർ താണ്ടി വെളുപ്പിനു 3.05ന് കെയ്റോയിൽ ഇറങ്ങാൻ രാത്രിയുടെ ശാന്തതയിൽ ശരാശരി 35,000 അടി ഉയരത്തിൽ മൂന്നു മണിക്കൂർ 44 മിനിറ്റ് പറക്കൽ മാത്രം.
വിളിച്ചു, വിളികേട്ടില്ല
ജർമനി, സ്വിറ്റ്സർലൻഡ്, ഇറ്റലി, ക്രൊയേഷ്യ, സെർബിയ, അൽബേനിയ എന്നീ രാജ്യങ്ങളുടെ ആകാശങ്ങൾ കടന്ന് വിമാനം ഗ്രീക്ക് ആകാശാതിർത്തിയിൽ കടക്കുമ്പോൾ സമയം പുലർച്ചെ 1:22:27. വൈകാതെ ഗ്രീക്ക് ഏരിയാ കൺട്രോൾ വിമാനവുമായി ബന്ധപ്പെട്ട് ഗ്രീസ്, ഈജിപ്ത് അതിർത്തിയിലുള്ള KUMBI വേപോയിന്റിലേക്കു നേരേ പറക്കാനുള്ള അനുമതി കൊടുത്തു.
2:27:25ന് ഗ്രീസ് റഡാർ കൺട്രോളർ 132.375 മെഗാഹെർട്സ് എന്ന പതിവു ഫ്രീക്വൻസിയിൽ വിമാനത്തെ വിളിച്ച്, കെയ്റോ കൺട്രോളറുമായി 124.7 എന്ന ഫ്രീക്വൻസിയിൽ ബന്ധപ്പെടാവുന്നതാണ് എന്ന് അറിയിച്ചു. പക്ഷേ, മറുപടി ഒന്നും ഉണ്ടായില്ല. വിമാനം KUMBI വേ പോയിന്റിന് 14.8 നോട്ടിക്കൽ മൈൽ വടക്കെത്തുമ്പോൾ ഗ്രീക്ക് കൺട്രോളർ വീണ്ടും ഇക്കാര്യം റേഡിയോയിൽ വിളിച്ചറിയിച്ചു.
അന്നേരവും മറുപടി ഉണ്ടായില്ല. നൊടിയിടകൊണ്ട് ഒരു യാത്രാവിമാനം ആകാശത്ത് അപ്രത്യക്ഷമായി എന്ന തിരിച്ചറിവിന്റെ തുടക്കമായിരുന്നു അത്.
02:28 ന് ഗ്രീക്ക് ഏരിയാ കൺട്രോൾ എസി5, കെയ്റോ ഏരിയാ കൺട്രോളിനോട്, വിമാനത്തെപ്പറ്റി വിവരമെന്തെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചു. തുടർന്ന് ഗ്രീക്ക് വ്യോമഗതാഗത നിയന്ത്രകരും വിമാനത്തെ നിരന്തരം വിളിച്ചു തുടങ്ങി. 02:29:57 ന്, KUMBI വേ പോയിന്റിന് 7.1 നോട്ടിക്കൽ മൈൽ കിഴക്കെത്തിയപ്പോൾ വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായതായി കണ്ടു. 02:30:08ന് കെയ്റോ ഏരിയ കൺട്രോളിലെ റഡാറിലും വിമാനം കാണുന്നില്ല എന്ന് സ്ഥിരീകരിച്ചു.
ഒരു മിനിറ്റു കഴിയുംമുമ്പ ഗ്രീക്കുകാർ വിമാനം ഞങ്ങൾക്കും റഡാറിൽ കാണാൻ കഴിയുന്നില്ലെന്ന് കെയ്റോയോടു പറഞ്ഞു. പുലർച്ചെ 2.32ന്, ഗ്രീക്ക് വ്യോമഗതാഗത നിയന്ത്രകർ ഗ്രീക്ക് എയർഫോഴ്സിനെ വിവരം അറിയിച്ചു. അഞ്ചു മിനിറ്റ് തികയുംമുമ്പേ, വിമാനത്തിന്റെ എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്ററിൽ(ഇഎൽടി)നിന്നുള്ള സിഗ്നൽ ലഭിച്ചു. വിമാനം തകർന്നുവെന്നതിന്റെ ആദ്യത്തെ വ്യക്തമായ സൂചന!
വിമാനം വെള്ളത്തിനടിയിൽ എവിടെയാണ് എന്ന് കണ്ടെത്തുന്നതിനു സഹായിക്കുന്നതിനുള്ള ഇഎൽടി പ്രവർത്തിച്ചു തുടങ്ങുന്നത്, വിമാനം വെള്ളത്തിൽവീണ് തകർന്നു കഴിയുമ്പോഴാണ്.
കാണുന്നുണ്ടോ ആ വിമാനം?
വെളുപ്പിനു മൂന്നേകാൽ ആകുമ്പോഴേക്ക്, മധ്യധരണ്യാഴിക്കു മുകളിലൂടെ പറക്കുന്ന വിമാനങ്ങളുടെ പൈലറ്റുമാരോടെല്ലാം, വിമാനം താഴെ എവിടെയെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കണമെന്ന് ഈജിപ്ത് വ്യോമഗതാഗതനിയന്ത്രകർ ആവശ്യപ്പെട്ടുതുടങ്ങിയിരുന്നു. 3.40ന് സെർച്ച് ആൻഡ് റസ്ക്യൂ സെന്ററിനെയും ഈജിപ്ത് വിവരം അറിയിച്ചു. ആ സമയംതന്നെ ഗ്രീസിന്റെ തെരച്ചിൽവിമാനങ്ങളും കടലിനുമീതേ എത്തിക്കഴിഞ്ഞിരുന്നു.
ഒടുവിൽ ആ വിവരമെത്തി
കാറും കോളും കൊടുങ്കാറ്റും ഒന്നുമില്ലാത്ത കാലാവസ്ഥയിൽ, ആകാശത്ത് 37,000 അടി പൊക്കത്തിൽ 56 യാത്രക്കാരും ഏഴു വിമാന ജോലിക്കാരും മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരുമായി പറക്കുകയായിരുന്ന ഈജിപ്ത് എയറിന്റെ എ32-232 വിമാനം ഈജിപ്തിന്റെ തീരത്തുനിന്ന് 280 കിലോമീറ്റർ വടക്ക്, 2016 മേയ് 19ന് പുലർച്ചെ 02.33ന് കടലിൽ വീണു. യാഥാർഥ്യം തിരിച്ചറിഞ്ഞതോടെ മൂന്നു മാസം നീണ്ട, നാലു രാജ്യങ്ങൾ എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് നടത്തിയ അതിവിപുലമായ ഒരു തെരച്ചിലിന്റെ തുടക്കമാവുകയായിരുന്നു.
തെരച്ചിൽ തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ, അപകടത്തിന്റെ ചിത്രം കുറേശെ വ്യക്തമായിത്തുടങ്ങി- അതിൽ തീയുടെ പങ്കും. ഏകാർസ് അഥവാ എയർക്രാഫ്റ്റ് കമ്യൂണിക്കേഷൻസ് അഡ്രസിംഗ് ആൻഡ് റിപ്പോർട്ടിംഗ് സിസ്റ്റം എന്ന സംവിധാനത്തിൽനിന്നു കിട്ടിയ സന്ദേശങ്ങൾ പരിശോധിച്ചതോടെയാണിത്. വിമാനത്തിൽനിന്ന് ഭൂമിയിൽ വിവിധസ്ഥലങ്ങളിലുള്ള സ്റ്റേഷനുകളിലേക്ക് വിമാന ഉപകരണങ്ങളുടെ പ്രവർത്തനത്തെപ്പറ്റി തത്സമയം, തനിയേ റിപ്പോർട്ടുകൾ പോകുന്ന സംവിധാനമാണ് ഏകാർസ്.
വിമാനത്തിന്റെ മുൻഭാഗത്തെ ടോയ്ലെറ്റുകളിലും ഏവിയോണിക്സ് ഉപകരണങ്ങളുടെ നിയന്ത്രണ സംവിധാനത്തിലും പുക കാണപ്പെടുന്നുവെന്നും, വിമാനത്തിന്റെ ഗതി നിയന്ത്രിക്കുന്ന കംപ്യൂട്ടറുകൾക്കും കോക്പിറ്റ് ജനാലകൾക്കും തകരാറുണ്ടെന്നുമുള്ള ടെക്സ്റ്റ് സന്ദേശങ്ങൾ രാത്രി 1.26 മുതൽ മൂന്നു മിനിറ്റു നേരത്തേക്ക് സംപ്രേഷണം ചെയ്യപ്പെട്ടിരുന്നതായാണ് കണ്ടെത്തിയത്.
കണ്ടു, അവശിഷ്ടങ്ങൾ
ഉള്ളിൽ തീപിടിത്തമുണ്ടായി വിമാനം കടലിൽവീണു എന്ന ധാരണയോടെ തുടങ്ങിയ തെരച്ചിലിൽ ഈജിപ്ത്, ഗ്രീസ്, ഫ്രാൻസ്, അമേരിക്ക എന്നീ രാജ്യങ്ങൾ കപ്പലുകളും വിമാനങ്ങളും ഹെലികോപ്ടറുകളുമായി പങ്കുചേർന്നു. അവശിഷ്ടം കണ്ടുവെന്ന് ആദ്യം അറിയിച്ചത് ഗ്രീക്ക് തെരച്ചിൽകാരായിരുന്നു.
19ന് രാവിലെതന്നെ കടലിൽ ഓറഞ്ച് നിറത്തിലുള്ള വസ്തുക്കൾ ഒഴുകി നടക്കുന്നതായുള്ള അറിയിപ്പിൽ കഴമ്പൊന്നുമില്ലെന്ന് പിന്നീട് വ്യക്തമായി. പിറ്റേന്ന്, ഈജിപ്ത് തെരച്ചിൽ സംഘമാണ് ശരിക്കുള്ള ആദ്യ അവശിഷ്ടം കണ്ടെത്തിയത്. ഈജിപ്തിലെ അലക്സാൻഡ്രിയയിൽനിന്ന് കടലിൽ 290 കിലോമീറ്റർ വടക്കുമാറി വിമാനത്തിന്റെ ചെറുകഷണങ്ങൾ, സീറ്റുകൾ, ലഗേജ്, ശരീരാവശിഷ്ടങ്ങൾ, കാബിനിലെ മറ്റുവസ്തുക്കൾ എന്നിവ ഒഴുകിനടക്കുന്നതായാണ് കണ്ടത്. 22 ആയപ്പോഴേക്കും തെരച്ചിൽ ബോട്ടുകളും കപ്പലുകളും കൂടുതൽ ശരീരാവശിഷ്ടങ്ങളും ലൈഫ്ജാക്കറ്റുകളും വിമാനഭാഗങ്ങളും കടലിൽനിന്ന് എടുത്തുതുടങ്ങി.
അഞ്ചുകിലോമീറ്ററിലേറെ വിസ്തൃതിയിൽ ചിതറിക്കിടന്ന അവശിഷ്ടങ്ങളുടെ രണ്ടു കൂട്ടങ്ങളാണ്, 23 ആയപ്പോഴേക്കും കടലിൽ 14,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത്, എണ്ണായിരം മുതൽ പതിനായിരം അടിവരെ ആഴത്തിൽ നടത്തിയ തെരച്ചിലിൽ വീണ്ടെടുക്കാനായത്. മേയ് 26ന് എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്ററിൽ നിന്നുള്ള കൂടുതൽ സിഗ്നലുകൾ കിട്ടിയതോടെ, തെരച്ചിൽ പ്രദേശം കൂടുതൽ പരിമിതപ്പെടുത്താനായി.
വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകൾ കണ്ടെടുത്തത് പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ്. ആഴക്കടൽ തെരച്ചിൽ നടത്തുന്ന ജോൺ ലേത്ത്ബ്രിജ് എന്ന കപ്പൽ ജൂൺ 15ന് കോക്പിറ്റ് വോയ്സ് റിക്കോർഡറും, 17ന് ഫ്ളൈറ്റ് ഡാറ്റാ റിക്കോർഡറും കണ്ടെടുത്തു. ജൂലൈ 16 ആകുമ്പോഴേക്കും മിക്കവാറും എല്ലാ വിമാനാവശിഷ്ടങ്ങളും ഏറെ ശരീരഭാഗങ്ങളും കടലിന്റെ ആഴങ്ങളിൽനിന്ന് വീണ്ടെടുത്തുകഴിഞ്ഞിരുന്നു.
എന്ത്? എങ്ങനെ?...
എന്താണ് സംഭവിച്ചത് എന്ന പരമപ്രധാനമായ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള അന്വേഷണവും ഇതിനിടെ തുടങ്ങിയിരുന്നു. ലോക വ്യോമയാന ചരിത്രത്തിൽ ഏറ്റവും സങ്കീർണമായതിലൊന്ന് എന്നു പറയാവുന്ന അന്വേഷണത്തിന്റെ കണ്ടെത്തലുകൾ രണ്ടു രാജ്യങ്ങൾ പരസ്പരം ചോദ്യംചെയ്യുകകൂടി ചെയ്തിരുന്നു എന്നതും ഈ അപകടത്തിന്റെ പ്രത്യേകതയായി.
വിമാനത്തിനുള്ളിൽ തീപിടിത്തമുണ്ടായി എന്ന സൂചന ആദ്യമേ ലഭിച്ചിരുന്നതിനാൽ ബോംബ് സ്ഫോടനം, ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് തീപിടിത്തം, മിസൈൽ ആക്രമണം, പൈലറ്റുമാരുടെ പിഴവ് തുടങ്ങിയവയായിരുന്നു സംശയപ്പട്ടികയിൽ ആദ്യം മുതൽ ഉണ്ടായിരുന്നത്. റഡാറിൽനിന്ന് അപ്രത്യക്ഷമാകുന്നതിനു തൊട്ടുമുമ്പ് വിമാനം ഇടത്തേക്കും വലത്തേക്കും തിരിഞ്ഞുവെന്നും പിന്നെ 37,000 അടിയിൽനിന്ന് പൊടുന്നനെ താഴേക്കു പതിക്കുകയായിരുന്നുവെന്നുമുള്ള കാര്യങ്ങളും അന്വേഷകർ കണക്കിലെടുത്തു.
വിമാനത്തിൽ തീയുണ്ട് എന്ന് ക്യാപ്റ്റൻ പറയുന്നതും അത് നേരിടാനുള്ള ശ്രമവും എല്ലാം കോക്പിറ്റ് വോയ്സ് റിക്കോർഡറിൽ ഉണ്ടായിരുന്നു. ACARSൽ കിട്ടിയതിനു സമാനമായ തകരാർ രേഖകളെല്ലാം ഡിഎഫ്ഡിആറിൽ നിന്ന് കിട്ടി. കൂടാതെ, വിമാനത്തിന്റെ അവസാന നിമിഷങ്ങളിലെ വേഗവും ഉയരവും ദിശയും എല്ലാം.
ഭീകരാക്രമണത്തിനും ബോംബ് സ്ഫോടനത്തിനുമൊന്നും തെളിവില്ലെന്ന നിലപാടായിരുന്നു അപകടം അന്വേഷിച്ച രണ്ടു രാജ്യങ്ങളിലൊന്നായ ഫ്രാൻസിന്റേത്. ഒരു ഭീകരസംഘടനയും ഉത്തരവാദിത്വം ഏറ്റെടുത്തില്ല എന്നതും, സ്ഫോടനമുണ്ടായി എന്നത് സാധൂകരിക്കുന്നതായിരുന്നില്ല വിമാനാവശിഷ്ടങ്ങളുടെ ഘടനയും ചിതറിയ രീതിയുമെന്നതും ഫ്രാൻസ് ചൂണ്ടിക്കാട്ടി.
കോക്പിറ്റിനുള്ളിൽ തീപിടിത്തമുണ്ടായി എന്നതാണ് പിന്നെ പരിഗണിച്ചത്. ഫ്രാൻസ് കൂടുതൽ പിന്തുണച്ചതും ഇതിനെയാണ്. ACARSൽ കിട്ടിയ സന്ദേശങ്ങളും കോക്പിറ്റ് വോയ്സ് റെക്കോർഡറും വിമാനാവശിഷ്ടങ്ങളിലെ തീയുടെയും പുകയുടെയും ലക്ഷണവും റഡാർ രേഖകളും ഈ നിഗമനത്തെ പിന്തുണയ്ക്കുന്നുവെന്ന് ഫ്രാൻസ് പറഞ്ഞു.
കോക്പിറ്റിനു സമീപത്തുനിന്ന് ഏതോ കാരണംകൊണ്ട് ഉണ്ടായ തീ, എമർജൻസി ഓക്സിജൻ മാസ്കിൽനിന്നു പരന്ന ഓക്സിജനിൽ ആളിക്കത്തുകയും ആദ്യം കോക്പിറ്റ് മുഴുവൻ വ്യാപിക്കുകയും ചെയ്തപ്പോൾ പൈലറ്റുമാർ അപകടപ്പെടുകയോ ബോധരഹിതരാവുകയോ ചെയ്തു. പിന്നെ തീ വിമാനം മൊത്തം വ്യാപിച്ചു. വിമാനം കത്തിപ്പടർന്ന് കടലിൽ വീഴുകയും ചെയ്തു- ഈ നിഗമനത്തിൽ ഫ്രാൻസ് അവസാനംവരെ ഉറച്ചുനിന്നു.
അല്ലെന്ന് ഈജിപ്ത്
എന്നാൽ, അപകടംനടന്ന് എട്ടുകൊല്ലം കഴിഞ്ഞ്, 2024ൽ പുറത്തിറക്കിയ അവസാന റിപ്പോർട്ടിൽ ഈജിപ്ത് മുഖ്യകാരണമായി പറഞ്ഞത് കോക്പിറ്റിനുപിന്നിലെ ഗാലിയിൽ നടന്ന ഒരു പൊട്ടിത്തെറിയാണ്. പൊട്ടിത്തെറിയിൽ തീപടർന്നു, ഓക്സിജന്റെ സാന്നിധ്യം തീ ആളാൻ സഹായിച്ചു, വിമാനത്തിന്റെ നിയന്ത്രണ സംവിധാനങ്ങളെല്ലാം തകരാറിലായി, വിമാനം കടലിൽ വീണു- ഈജിപ്ത് ഉറപ്പിച്ചു പറഞ്ഞു.
പക്ഷേ രണ്ടു കാര്യങ്ങൾ ഫ്രാൻസിനും ഈജിപ്തിനും വിശദീകരിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല: എങ്ങിനെയാണ് കോക്പിറ്റിൽ തീപിടിത്തമുണ്ടായതെന്ന് ഫ്രാൻസിനും ഗാലിയിൽ പൊട്ടിത്തെറിയുണ്ടായത് എങ്ങിനെയെന്ന് ഈജിപ്തിനും!
പൊട്ടിത്തെറിയുണ്ടായി എന്ന വാദം ഉറപ്പിക്കാൻ, അന്വേഷണത്തിനിടെ ഈജിപ്ത് കണ്ടെത്തിയ പലതും തെറ്റാണെന്ന് ഫ്രാൻസ് തെളിയിച്ചുകൊണ്ടിരുന്നത് അന്വേഷണം നീണ്ടുപോകാൻ കാരണമായി. ശരീരാവശിഷ്ടങ്ങളിൽ സ്ഫോടകവസ്തുക്കളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ഈജിപ്ത് 2016ൽ പറഞ്ഞത് തെറ്റായിരുന്നുവെന്ന്, സ്വന്തമായി നടത്തിയ അന്വേഷണ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി ഫ്രാൻസ് വാദിച്ചു. വിമാനത്തിന്റെ പൈലറ്റുമാർ കുറ്റക്കാരാണ് എന്നതിന്റെ സൂചനയും അവർ പുറത്തുവിട്ടിരുന്നു.
കോക്പിറ്റിൽ പുകവലി നിരോധിച്ചിട്ടില്ലായിരുന്ന ഈജിപ്ത്എയർ വിമാനത്തിന്റെ പൈലറ്റുമാരിൽ ആരോ ഒരാൾ വലിച്ച സിഗരറ്റിൽ നിന്നാകാം തീപടർന്നതെന്ന ഈ വാദവും തെളിയിക്കാൻ ഫ്രാൻസിന് കഴിഞ്ഞില്ല. ഇതിനിടെ അമേരിക്കൻ പത്രമായ വാൾസ്ട്രീറ്റ് ജേണലിൽ 2019ൽ വന്ന ഒരു വാർത്തയും ഏറെ ചർച്ച ചെയ്യപ്പെട്ടു. തീപിടിത്തമുണ്ടായി എന്ന് ക്യാപ്റ്റൻ യാത്രക്കാരോട് അനൗൺസ് ചെയ്യുന്നതായി കേൾക്കുന്നതിനു മുമ്പ്, വായു പുറത്തേക്കു ചീറ്റിവരുന്നതു പോലെയുള്ള ശബ്ദം കോക്പിറ്റ് വോയ്സ് റിക്കോർഡറിൽ കേൾക്കാമെന്നും അത് ഓക്സിജൻ ലീക്കാണ് എന്നുമായിരുന്നു വാർത്ത.
എന്നാൽ അപ്പോഴും ഒരു ചോദ്യം ബാക്കിയായി- ഓക്സിജൻ ലീക്കിനു മുന്നേ തീപിടിത്തമുണ്ടായത് എങ്ങനെ? എന്തായാലും, അപകടകാരണം കൃത്യമായി എന്നെങ്കിലും കണ്ടെത്താനാവുമെന്ന് പ്രതീക്ഷിക്കാനാവാത്ത വിമാനദുരന്തങ്ങളുടെ നീണ്ട പട്ടികയിൽ ഒരെണ്ണം കൂടിയാവുകയായാണ് 2016ലെ ഈജിപ്ത് എയർ ദുരന്തം.
National
ന്യൂഡൽഹി: കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ തിരുവനന്തപുരത്തേക്കുള്ള യാത്ര റദ്ദായി. ഇന്ന് ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് എത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, ഫ്ളൈറ്റ് കാൻസൽ ആയതോടെ വിമാനത്താവളത്തിൽനിന്ന് ദീപ മടങ്ങുകയായിരുന്നു. ഫ്ളൈറ്റ് ലഭ്യമാകുന്ന മുറയ്ക്ക് അവർ തിരുവനന്തപുരത്തേക്ക് എത്തും.
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് അവർ തിരുവനന്തപുരത്തേക്ക് എത്താനിരുന്നതെന്നാണ് സൂചന. മുഖ്യമന്ത്രിസ്ഥാനത്തിനായി രംഗത്തുള്ള വി.ഡി.സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുമായി ബന്ധപ്പെട്ട മൂന്നു വിഭാഗങ്ങളും കടുത്ത ആകാംക്ഷയിലും പ്രതീക്ഷയിലുമാണ്. വിവാദങ്ങൾക്കും കാത്തിരിപ്പുകൾക്കുമൊടുവിൽ തീരുമാനം തങ്ങൾക്ക് അനുകൂലമായി വരുമെന്നാണ് മൂന്നു ക്യാമ്പുകളുടെയും പ്രതീക്ഷ.
എംഎൽഎമാരിൽ ഭൂരിപക്ഷവും പിന്തുണച്ചതോടെയാണ് കെ.സി. ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലായത്. വി.ഡി.സതീശനായി പ്രത്യക്ഷത്തിൽ ജനങ്ങളിൽനിന്നുണ്ടായ പ്രതികരണം തീരുമാനത്തെ സ്വാധീനിക്കുമെന്ന വിശ്വാസത്തിലാണ് വി.ഡി.പക്ഷം. പ്രഖ്യാപനം വൈകുന്നതിൽ വിമർശനവും കടുത്ത സാഹചര്യത്തിൽ ഇന്നുതന്നെ പ്രഖ്യാപനമെന്ന പ്രതീക്ഷയിലാണ് ഏവരും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്നു തന്നെ പ്രഖ്യാപനമെന്ന പ്രതീക്ഷ പങ്കുവച്ചിരുന്നു.
പ്രഖ്യാപനത്തിനു പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറിയൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനും എല്ലാവരുമായി കൂടിയാലോചിച്ചു എന്നുറപ്പുവരുത്താനുമാണ് കോൺഗ്രസിന്റെ മുൻ പ്രസിഡന്റുമാരെയും വർക്കിംഗ് പ്രസിഡന്റുമാരെയും അടക്കം ഹൈക്കമാൻഡ് ഡൽഹിയിലേക്കു വിളിപ്പിച്ചതെന്നു കരുതുന്നു.
NRI
ഫ്രാങ്ക്ഫർട്ട്: ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ പ്രമുഖ ജർമൻ വിമാനക്കമ്പനിയായ ലുഫ്താൻസ ഒക്ടോബർ വരെയുള്ള 20,000 വിമാന സർവീസുകൾ റദ്ദാക്കി.
അമേരിക്ക - ഇസ്രായേൽ - ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം വിമാന ഇന്ധനമായ മണ്ണെണ്ണയുടെ (Kerosene) വില ഇരട്ടിയായതാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം.
പ്രധാന വിവരങ്ങൾ:
സർവീസുകളുടെ വെട്ടിക്കുറയ്ക്കൽ: ലാഭകരമല്ലാത്ത ഹ്രസ്വദൂര സർവീസുകളാണ് പ്രധാനമായും ഒഴിവാക്കുന്നത്. സിറ്റിലൈൻ എന്ന സബ്സിഡിയറി കമ്പനി നിർത്തലാക്കിയതോടെയാണ് ഈ പ്രതിസന്ധി രൂക്ഷമായത്.
ബാധിക്കപ്പെട്ട റൂട്ടുകൾ: ഫ്രാങ്ക്ഫർട്ടിൽ നിന്ന് പോളണ്ടിലെ ബിഡ്ഗോഷ്ക്, ഷെഷോവ് , നോർവേയിലെ സ്റ്റാവഞ്ചർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ താത്കാലികമായി നിർത്തി. പത്തോളം മറ്റ് സർവീസുകൾ മ്യൂണിക്ക്, വിയന്ന തുടങ്ങിയ മറ്റ് ഹബ്ബുകൾ വഴി പുനഃക്രമീകരിച്ചു.
ഇന്ധന ലാഭം: ഈ നീക്കത്തിലൂടെ ഏകദേശം 40,000 ടൺ ഇന്ധനം ലാഭിക്കാൻ കഴിയുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ഏപ്രിൽ അവസാനത്തോടെ പരിഷ്കരിച്ച വിമാന സമയക്രമം ലുഫ്താൻസ പുറത്തുവിടും.
ഫ്രാങ്ക്ഫർട്ട് എയർപോർട്ട്: മൂന്നാം ടെർമിനൽ പ്രവർത്തനസജ്ജമായി
ലുഫ്താൻസ സർവീസുകൾ വെട്ടിക്കുറയ്ക്കുമ്പോഴും ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫർട്ടിൽ അത്യാധുനികമായ ടെർമിനൽ3 ബുധനാഴ്ച ഉദ്ഘാടനം ചെയ്തു.
ശേഷി: പ്രതിവർഷം 1.9 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ ടെർമിനൽ ഭാവിയിൽ 2.5 കോടി വരെയായി ഉയർത്താൻ സാധിക്കും.
നിർമാണം: 10 വർഷം മുമ്പ് ആരംഭിച്ച പണി കോവിഡ് പ്രതിസന്ധികൾ കാരണം വൈകിയാണ് പൂർത്തിയായത്. ഏകദേശം നാല് ബില്യൺ യൂറോയാണ് ഇതിന്റെ നിർമാണച്ചെലവ്.
വിമർശനം: പരിസ്ഥിതി നാശവും സാമ്പത്തിക ദുർവ്യയവും ആരോപിച്ച് ചില പരിസ്ഥിതി സംഘടനകൾ ഈ പദ്ധതിയെ വിമർശിച്ചിട്ടുണ്ട്.
National
ബെംഗളൂരു: ബെൽഗാവിയിൽനിന്ന് ബെംഗളൂരുവിലേക്കു പുറപ്പെട്ട ഫ്ലൈ91 വിമാനത്തിൽ ലാൻഡിംഗിന് തൊട്ടുമുമ്പ് സാങ്കേതിക തകരാർ കണ്ടെത്തിയതു യാത്രക്കാരെ മുൾമുനയിൽ നിർത്തിയത് നാലു മണിക്കൂർ. ലാൻഡിംഗ് ഗിയർ പ്രവർത്തിക്കാത്തതിനെത്തുടർന്ന് വിമാനം ആകാശത്തു വട്ടംചുറ്റിയത് പരിഭ്രാന്തി പരത്തി.
ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെയാണ് വിമാനത്തിന്റെ ചക്രങ്ങൾ പുറത്തേക്കു വരാൻ സഹായിക്കുന്ന ലാൻഡിംഗ് ഗിയർ സംവിധാനം പ്രവർത്തനരഹിതമായത്. ഇതോടെ പൈലറ്റ് ഉടൻതന്നെ എയർ ട്രാഫിക് കൺട്രോളിനെ വിവരമറിയിച്ചു.
വിമാനം ആകാശത്ത്തു ടർച്ചയായി വട്ടംചുറ്റുന്നതും സാങ്കേതിക തകരാറുള്ള വിവരവും അറിഞ്ഞതോടെ യാത്രക്കാർ കടുത്ത പരിഭ്രാന്തിയിലായി. വിമാനത്തിനുള്ളിൽ യാത്രക്കാർ കരയുന്നതിന്റെയും പ്രാർഥിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു അതെന്നു യാത്രക്കാർ പിന്നീടു പ്രതികരിച്ചു.
ഒടുവിൽ പൈലറ്റിന്റെ മനഃസാന്നിധ്യവും വൈദഗ്ധ്യവും മൂലം വിമാനം ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാരും ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടതോടെയാണ് ആശങ്കകൾക്കു വിരാമമായത്.
National
ബംഗളൂരു: ലാൻഡിംഗിന് തൊട്ടുമുമ്പ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു വിമാനം ആകാശത്തു ചുറ്റിയതു നാലു മണിക്കൂർ. ഹൈദരാബാദിൽ നിന്ന് ഹുബ്ബള്ളിയിലേക്കു പുറപ്പെട്ട ഫ്ലൈ91 എയർലൈൻസിന്റെ ഐസി3401 എന്ന വിമാനമാണ് തകരാറിലായത്.
ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ട വിമാനം വൈകുന്നേരം നാലരയ്ക്കു ഹുബ്ബുള്ളയിൽ എത്തേണ്ടതായിരുന്നു.
ഹുബ്ബുള്ളയ്ക്കു സമീപം എത്തിയപ്പോഴാണ് വിമാനം തകരാറിലായത്. ഇതോടെ ലാൻഡിംഗ് ശ്രമം ഉപേക്ഷിച്ച് മുണ്ട്ഗോഡ്, ദാവൻഗരെ, ഷിവമോഗ എന്നീ പ്രദേശങ്ങൾക്കു മുകളിലായി ഏകദേശം നാലു മണിക്കൂറോളം വിമാനം വട്ടംചുറ്റി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തിയിലായിരുന്നു.
പലതവണ ലാൻഡിംഗിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വിമാനം ബംഗളൂരുവിലേക്കു തിരിച്ചുവിടാൻ തീരുമാനിച്ചു. ആവർത്തിച്ചുള്ള ശ്രമങ്ങൾക്കൊടുവിൽ വിമാനം വൈകിട്ട് ഏഴരയോടെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു.
തക്കസമയത്തു കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും അനാസ്ഥ കാട്ടിയെന്നും ആരോപിച്ച് യാത്രക്കാരുടെ ബന്ധുക്കൾ പ്രതിഷേധമുയർത്തി.
National
ലക്നൗ: വിമാനത്തിനുള്ളിൽ പുക ഉയർന്നതായി അപായ സൂചന ലഭിച്ചതിനെതുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നിലത്തിറക്കി. ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെതുടർന്ന് ഉത്തർപ്രദേശിലെ ലഖ്നൗ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്.
മുൻകരുതൽ നടപടിയെന്നോണമാണ് വിമാനം അടിയന്തരമായി വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനം പറന്നുയർന്ന് കുറച്ചു സമയത്തിനകം കാബിനിൽ പുക കണ്ടതായി പൈലറ്റുമാർക്ക് മുന്നറിയിപ്പ് ലഭിച്ചു. ഉടൻ തന്നെ ലഖ്നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ലാൻഡിംഗിന് പിന്നാലെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി.
സാങ്കേതിക തകരാർ കണ്ടെത്താൻ എൻജിനീയർമാർ വിശദമായ പരിശോധന നടത്തിവരികയാണ്. യാത്രക്കാരെ ലക്ഷ്യസ്ഥാനമായ ഡൽഹിയിൽ എത്തിക്കാൻ മറ്റൊരു വിമാനം ഏർപ്പാടാക്കിയെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. വ്യോമയാന മന്ത്രാലയവും ഡിജിസിഎയും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: സാങ്കേതിക തകരാറിനെത്തുടർന്ന് ഡൽഹിയിൽനിന്നു ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യയുടെ അത്യാധുനിക എ350 വിമാനം തിരിച്ചിറക്കി. വ്യാഴാഴ്ച രാവിലെ ആറിനു പുറപ്പെട്ട വിമാനം ഏഴു മണിക്കൂറോളം ആകാശത്ത് ചെലവഴിച്ചശേഷമാണ് വീണ്ടും ഡൽഹി വിമാനത്താവളത്തിൽത്തന്നെ പറന്നിറങ്ങിയത്.
ഡൽഹിയിൽനിന്ന് ലണ്ടൻ ഹീത്രൂവിലേക്കു തിരിച്ച എഐ111 വിമാനം നാല് മണിക്കൂറോളം പിന്നിട്ട് സൗദി അറേബ്യയുടെ ആകാശപരിധിയിൽ എത്തിയപ്പോഴാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. വിമാനത്തിനുള്ളിൽനിന്ന് അസ്വാഭാവിക ശബ്ദങ്ങൾ കേട്ടതിനെത്തുടർന്ന് പൈലറ്റ് വിമാനം തിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30ഓടെ വിമാനം സുരക്ഷിതമായി ഡൽഹിയിൽ ലാൻഡ് ചെയ്തു.
എയർ ഇന്ത്യ ഈ വർഷം ജനുവരിയിൽ സർവീസിനായി എത്തിച്ച എ350900 (വിറ്റി ജെആർഎഫ്) വിമാനമാണ് വീണ്ടും പണിമുടക്കിയത്. ഇതേവിമാനം കഴിഞ്ഞ മാർച്ച് 15ന് ന്യൂയോർക്ക്ഡൽഹി യാത്രയ്ക്കിടെ സാങ്കേതിക തകരാറിനെത്തുടർന്ന് അയർലൻഡിലെ ഷാനൻ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു.
ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണ ഈ വിമാനം തകരാറിലായത് യാത്രക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്.അതേസമയം, യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് മുൻകരുതൽ എന്ന നിലയിലാണ് വിമാനം തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.
വിമാനം വിദഗ്ധ പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച കന്പനി, അവർക്ക് ലണ്ടനിലേക്കു പോകാൻ ബദൽ സംവിധാനമൊരുക്കുമെന്നും അറിയിച്ചു.
International
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് 49 സര്‍വീസുകള്‍. കൊച്ചിയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ന് 25 സര്‍വീസുകള്‍ നടക്കും. 16 സര്‍വീസുകള്‍ റദ്ദു ചെയ്തു. ഗള്‍ഫില്‍ നിന്നും 24 വിമാനങ്ങള്‍ കൊച്ചിയിലെത്തും. 12 സര്‍വീസുകള്‍ റദ്ദു ചെയ്തിട്ടുണ്ട്.
കൊച്ചിയില്‍ നിന്നും അബുദാബിയിലേക്കാണ് നിലവില്‍ കൂടുതല്‍ സര്‍വീസുകള്‍ നടക്കുന്നത്. കൊച്ചിയില്‍ നിന്നും അബുദാബിയിലേക്കും അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കും എട്ടു സര്‍വീസുകള്‍ നടക്കുന്നുണ്ട്. സൗദിയിലും കുവൈറ്റിലും ഇറാന് ആക്രമണം തുടരുന്നതിനാല്‍ കുവൈറ്റിലേക്കും ബഹ്റൈനിലേക്കും സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ല.
കുവൈറ്റിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ജസീറ എയര്‍വേസ് അറിയിച്ചിരുന്നു. കുവൈറ്റ് വിമാനത്താവളം അടച്ചിട്ടിരിക്കുന്നതിനാല്‍ സൗദിയിലെ ഹഫര്‍ അല്‍ ബത്തിന് ഖയിസുമാ വിമാനത്താവളത്തില്‍ നിന്നാകും സര്‍വീസുകള്‍. ഖയിസുമാ വിമാനത്താവളത്തില്‍ നിന്ന് കുവൈറ്റിലേക്ക് ബസിലാണ് യാത്രക്കാരെ എത്തിക്കുക.
National
ന്യൂഡൽഹി: കാനഡയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ ഗുരുതര വീഴ്ച. എട്ട് മണിക്കൂറോളം പറന്ന ശേഷം തിരികെ പറന്ന് വിമാനം. വ്യാഴാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് വാൻകൂവറിലേക്ക് യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് ദീർഘദൂര പറക്കലിന് ശേഷം ഇന്ത്യയിലേക്ക് തിരികെ പറക്കേണ്ടി വന്നത്.
ഏകദേശം എട്ട് മണിക്കൂർ പറന്നശേഷം ആകാശമധ്യേ യുടേൺ എടുത്ത് തിരികെ ഡൽഹിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു എയർ ഇന്ത്യയുടെ എഐ185 വിമാനം. ഈ പാതയിൽ സർവീസ് നടത്താൻ അനുമതിയില്ലാത്ത തരം വിമാനം അയച്ചതാണ് യാത്രക്കാർക്ക് ദുരനുഭവത്തിന് കാരണമായത്. ഡൽഹിയിൽ നിന്ന് രാവിലെ 11.34ഓടെയാണ് വിമാനം വാൻകൂവറിലേക്ക് ടേക്ക് ഓഫ് ചെയ്തത്.
ബോയിംഗ് 777200 എൽആർ വിമാനമാണ് വാൻകൂവർ സർവീസിനായി എയർ ഇന്ത്യ നിയോഗിച്ചത്. എന്നാൽ ഈ പ്രത്യേക വിമാനത്തിന് ആ റൂട്ടിൽ പറക്കാനുള്ള സാങ്കേതിക അനുമതികൾ ഉണ്ടായിരുന്നില്ല. വാൻകൂവർ റൂട്ടിൽ ഹിമാലയൻ മേഖലകൾ ഉൾപ്പെടുന്നതിനാൽ, അത്തരം ഉയർന്ന പ്രദേശങ്ങളിലൂടെ പറക്കാൻ ആവശ്യമായ പ്രത്യേക അടിയന്തര ഓക്സിജൻ സംവിധാനങ്ങൾ ഉള്ള ബോയിംഗ് 777 300 ഇആർ വിമാനങ്ങൾക്കാണ് ഈ സർവീസിന് അനുമതിയുള്ളത്.
വിമാനം ചൈനീസ് വ്യോമാതിർത്തിയിൽ എത്തിയപ്പോഴാണ് തെറ്റായ വിമാനമാണ് അയച്ചതെന്ന വിവരം അധികൃതർ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പൈലറ്റിനോട് വിമാനം തിരികെ കൊണ്ടുവരാൻ നിർദേശിക്കുകയായിരുന്നു. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയതായും വെള്ളിയാഴ്ച രാവിലെ ശരിയായ വിമാനം ഉപയോഗിച്ച് യാത്ര പുനരാരംഭിക്കുമെന്നും എയർലൈൻ വക്താവ് അറിയിച്ചു. ഈ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയെങ്കിലും കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഇന്ന് 24 വിമാനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്. റിയാദ്, ദുബായ്, ദമാം രാജ്യങ്ങളിലേക്ക് വിമാനങ്ങള്‍ പറന്നു കഴിഞ്ഞു. മസ്കറ്റ്, റാസല്‍ഖൈമ, ജിദ്ദ എന്നീ രാജ്യങ്ങളിലേക്കും കൊച്ചിയില്‍ നിന്നും സര്‍വീസ് നടക്കും.
എന്നാല്‍ ബഹ്റൈന്‍, കുവൈറ്റ് രാജ്യങ്ങളിലേക്ക് ഇതുവരെ സര്‍വീസ് ആരംഭിച്ചിട്ടില്ല. ഗള്‍ഫിലേക്കുള്ള 22 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള 24 വിമാനങ്ങള്‍ കൊച്ചിയിലെത്തും. ബഹ്റൈന്‍, ഷാര്‍ജ, ദുബായി എന്നിവിടങ്ങളില്‍ നിന്നുള്ള ആറു സര്‍വീസുകള്‍ റദ്ദാക്കി.
അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ, വാതക റിഫൈനറികളില്‍ ഇറാന് ആക്രമണം തുടരുകയാണ്. ഖത്തറിലെ പ്രകൃതിവാതക വ്യവസായ മേഖലയായ റാസ് ലഫാനില്‍ മിസൈല്‍ പതിച്ചു. സൗദി അറേബ്യയുടെ അരാംകോയിലും ആക്രമണമുണ്ടായി.
ചെങ്കടലിലെ യാന്‍ബു തുറമുഖത്തെ സൗദിയുടെ എണ്ണ റിഫൈനറിയും ആക്രമിക്കപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ യുഎഇയിലെ ഹബ്ഷാന്‍ പ്രകൃതിവാതക റിഫൈനറിയിലും ബാബ് എണ്ണപ്പാടത്തും ആക്രമണമുണ്ടായി. ഉച്ചയോടെ കുവൈത്തിലെ മിനാ അല്‍ അഹ്മദി, മിനാ അബ്ദുല്ല റിഫൈനറികളിലും മിസൈല്‍ പതിച്ചു.
National
ന്യൂഡല്‍ഹി: സൗദി, ഒമാന്‍ വ്യോമമേഖല തുറന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ജിദ്ദ, മസ്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും പുനരാരംഭിച്ചു.
എയര്‍ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കും തിരിച്ചും ഇന്ന് സര്‍വീസ് നടത്തും. കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തും.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്കറ്റിലേക്ക് സര്‍വീസുണ്ടാകും. ദുബായില്‍നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് നടത്തും.
Kerala
കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നു റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനരാംരഭിക്കുന്നു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. 14 സര്‍വീസുകളാണ് ഇന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കൊച്ചിയിലേക്ക് എട്ടു സര്‍വീസുകളും കൊച്ചിയില്‍ നിന്നും ആറു സര്‍വീസുകളുമാണ് ഇന്ന് നടക്കുക.
മസ്കറ്റില്‍ നിന്നുള്ള നാലു വിമാനങ്ങളും ഫുജൈറ, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നും ഓരോ സര്‍വീസുകളും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. പുലര്‍ച്ചെ രണ്ടിനാണ് ഫുജൈറയില്‍ നിന്നുള്ള ആദ്യ വിമാനം നെടുമ്പാശേരിയില്‍ എത്തിയത്. 7.20ന് ആണ് മസ്കറ്റില്‍ നിന്നുള്ള വിമാനം എത്തിയത്. രാവിലെ പത്തിനാണ് ജിദ്ദയില്‍ നിന്നുള്ള വിമാനം എത്തിയത്.
ഉച്ചയ്ക്ക് ഒന്നിനും വൈകിട്ട് അഞ്ചിനും 6.50നും മസ്കറ്റില്‍ നിന്നുള്ള സര്‍വീസുകളുണ്ട്. കൊച്ചിയില്‍ നിന്നും രാവിലെ 8.10ന് ആണ് മസ്കറ്റിലേക്ക് ആദ്യ സര്‍വീസ് നടന്നത്. 8.55ന് ആയിരുന്നു അടുത്ത സര്‍വീസ്. 11.30ന് ജിദ്ദയിലേക്കുള്ള സര്‍വീസ് നടന്നു. ഉച്ചയ്ക്ക് രണ്ടിനും രാത്രി ഏഴിനും 11.25നും മസ്കറ്റിലേക്ക് സര്‍വീസുണ്ട്. 11.30ന് ദുബായിലേക്കും സര്‍വീസ് നടക്കും.
എന്നാല്‍ കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കാനുള്ള ക്രമീകരണങ്ങളും നടക്കുന്നുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് യാത്ര മുടങ്ങിയവര്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്.
District News
പറവൂർ: വിമാനയാത്രയ്ക്കിടെ ഹൃദയാഘാതത്തെത്തുടർന്ന് മലയാളി യുവാവ് മരിച്ചു. പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ടുപുറത്ത് മെബിൻ ടോമി (24)യാണു മരിച്ചത്.
ടോമി വിൻസന്റ് - മേരി നിമ്മി ദമ്പതികളുടെ മകനാണ്. മധ്യ യൂറോപ്യൻ രാജ്യമായ സ്ലൊവേനിയയിൽ ജോലി ചെയ്യുന്ന മെബിൻ അവധിക്കു നാട്ടിലെത്തി കഴിഞ്ഞ തിങ്കളാഴ്ച മടങ്ങുമ്പോഴായിരുന്നു സംഭവം.
ഒമാനിലെ മസ്കറ്റിൽനിന്നു വിമാനം ഉയർന്ന സമയത്താണ് ഹൃദയാഘാതമുണ്ടായത്. തുടർന്നു വിമാനം അടിയന്തരമായി തിരിച്ചിറക്കി മെബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിണം സംഭവിച്ചു.
മൃതദേഹം ഇന്നു രാവിലെ ഏഴിന് കൊച്ചി വിമാനത്താവളത്തിലെത്തിക്കും. തുടർന്ന് വീട്ടിലേക്ക് കൊണ്ടുവരും. സംസ്കാരം വൈകുന്നേരം 4.30ന് തുരുത്തൂർ സെന്റ് തോമസ് സീനായ് മൗണ്ട് പള്ളിയിൽ. സഹോദരി: മേരി മീനു.
International
ബ്രസല്‍സ്: തുര്‍ക്കിയിലെ അൻതാലിയയിൽനിന്നു യുകെയിലെ മാഞ്ചസ്റ്ററിലേക്കു പറന്ന വിമാനത്തില്‍ യാത്രികര്‍ തമ്മില്‍ അടി. 30,000 അടി ഉയരത്തില്‍ പറക്കവെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ബ്രിട്ടീഷ് വിമാനക്കന്പനിയായ ജെറ്റ്-2 വിമാനത്തിൽ രണ്ടു യാത്രക്കാർ തമ്മിൽ അസഭ്യവർഷവും തല്ലുമുണ്ടായത്.
സംഘർഷമുണ്ടായി മൂന്നു മണിക്കൂറായിട്ടും ശമിക്കാതെ വന്നതോടെ വിമാനം ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ അടിയന്തര ലാൻഡിംഗ് നടത്തി.
വിമാനം ലാന്‍ഡ് ചെയ്തയുടൻ വിമാനത്തിലേക്കു പോലീസ് കയറി പ്രകോപനമുണ്ടാക്കിയവരെ പുറത്തിറക്കി. മോശം പെരുമാറ്റത്തിന്റെ പേരിൽ ഇരുവരെയും അറസ്റ്റ് ചെയ്തു. ഇവർക്ക് വിമാനക്കന്പനി ആജീവനാന്ത യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
വലിയ ശബ്ദത്തില്‍ സംഗീതം പ്ലേ ചെയ്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിനു കാരണമായതെന്നാണ് റിപ്പോർട്ട്.
ഇരുവരും മദ്യപിച്ചിരുന്നു. സിഗരറ്റിനെച്ചൊല്ലി ക്രൂ അംഗങ്ങളോട് മോശമായി പെരുമാറിയതായും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതായും ആരോപണമുണ്ട്. സംഘർഷത്തിനിടെ സീറ്റുകളില്‍ രക്തക്കറയും നിലത്ത് പല്ലുകളും കണ്ടതായി യാത്രക്കാര്‍ പറഞ്ഞു. ആദ്യം വാക്കുതർക്കമുണ്ടായി. പിന്നീട് അസഭ്യവർഷത്തിലും കൈയാങ്കളിയിലും കലാശിക്കുകയായിരുന്നു.
രണ്ടു യാത്രക്കാർ തമ്മിലാണു സംഘർഷമുണ്ടായതെങ്കിലും ഇരുവരുടെയും പക്ഷംചേർന്ന് മറ്റുചിലരും സംഘർഷത്തിൽ പങ്കുചേർന്നു. തര്‍ക്കം പെട്ടെന്ന് കലഹമായി മാറിയതോടെ കുട്ടികള്‍, വയോധികര്‍, പ്രത്യേക ആവശ്യങ്ങളുള്ള യാത്രക്കാര്‍ എന്നിവരുള്‍പ്പെടെ പലരും ഭീതിയിലായി.
Kerala
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും കുവൈറ്റിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകുന്നു. ഇന്ന് വൈകുന്നേരം 4.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകുന്നത്.
പറന്നുയർന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്നു തിരിച്ചിറക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഒൻപതിനാണ് വിമാനം റിഷെഡ്യൂൾ ചെയ്തിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ യാതൊരു ഉറപ്പും ലഭിച്ചിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി.
160 യാത്രക്കാരാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. തങ്ങൾക്ക് താമസ സൗകര്യം ഒരുക്കണമെന്നാണ് യാത്രാക്കാരുടെ ആവശ്യം.
International
ന്യൂഡൽഹി: ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന് ബംഗളൂരുവിലേയ്ക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ ഡ്രീം ലൈനർ വിമാനം തകരാറിനെ തുടർന്ന് സർവീസ് നടത്തിയില്ല. ഇന്ധന നിയന്ത്രണ സ്വിച്ച് പ്രവർത്തന രഹിതമായതിനെ തുടർന്ന് എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനർ വിമാനമാണ് സർവീസ് നടത്താതിരുന്നത്.
എഞ്ചിൻ സ്റ്റാർട്ടപ്പ് സമയത്ത് 'കട്ട്ഓഫ്' സ്ഥാനത്തേക്ക് നീങ്ങിയതിനെ തുടർന്നായിരുന്നു നടപടി. ബോയിംഗ് 787-8 വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചിൽ തകരാർ സംഭവിച്ചതായി പൈലറ്റ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടിയെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു.
സംഭവം ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎയെ അറിയിച്ചു. തുടർന്ന്, ഡിജിസിഎയുടെ നിർദേശപ്രകാരം എയർ ഇന്ത്യ തങ്ങളുടെ എല്ലാ ബോയിംഗ് 787 വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിച്ചുവെന്നും യാതൊരു പ്രശ്നവും കണ്ടെത്തിയില്ലെന്നും എയർ ഇന്ത്യയിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് മുൻഗണനയെന്ന് വക്താവ് പറഞ്ഞു.
International
ധാക്ക: 14 വർഷങ്ങൾക്കു ശേഷം പാകിസ്ഥാനും ബംഗ്ലാദേശും തമ്മിൽ നേരിട്ടുള്ള വിമാന സർവീസ് വീണ്ടും ആരംഭിച്ചു. ബംഗ്ലാദേശ് വിമാനക്കമ്പനിയായ ബിമാൻ ബംഗ്ലാദേശ് എയർലൈൻസിന്റെ
ജി-341 വിമാനം ധാക്കയിൽനിന്നു പുറപ്പെട്ട് രാത്രി പതിനൊന്നോടെ കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങി. 2012നു ശേഷം ധാക്കയും കറാച്ചിയും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള വിമാന സർവീസാണിത്.
കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ ബിമൻ എയർലൈൻസ് വിമാനത്തെ പരമ്പരാഗതമായ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. 2024 ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടതിനു ശേഷം ബംഗ്ലാദേശും പാകിസ്താനും തമ്മിൽ വളർന്നുവരുന്ന സൗഹൃദത്തെ ശക്തിപ്പെടുത്തുന്നാണ് പുതിയ തീരുമാനം.
ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് ആഴ്ചയിൽ രണ്ടു ദിവസം, വ്യാഴം, ശനി ദിവസങ്ങളിൽ
ഈ റൂട്ടിൽ സർവീസ് നടത്തും. നിലവിൽ മാർച്ച് 30 വരെയാണ് ഇതിനുള്ള അനുമതി നൽകിയിരിക്കുന്നത്. പ്രാദേശിക സമയം രാത്രി എട്ടിന് ധാക്കയിൽനിന്നു പുറപ്പെടുന്ന വിമാനം 11ന് കറാച്ചിയിലെത്തിച്ചേരും.
മടക്ക വിമാനം അർധരാത്രി 12ന് കറാച്ചിയിൽനിന്നു പുറപ്പെട്ട് പുലർച്ചെ 4:20ന് ധാക്കയിൽ എത്തും. നിലവിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്നവർ ദുബായ് അല്ലെങ്കിൽ ദോഹ വഴിയുള്ള കണക്ടിംഗ് ഫ്ലൈറ്റുകളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്.
കഴിഞ്ഞ വർഷം മുതലാണ് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ബംഗ്ലാദേശും പാകിസ്ഥാനും തമ്മിൽ ചർച്ചകൾ നടത്തിയത്. പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ധാക്ക സന്ദർശിച്ച അവസരത്തിലാണ് ഇതിനുള്ള പദ്ധതികൾ ആദ്യം പ്രഖ്യാപിച്ചത്. പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അഥോറിറ്റിയുടെ ഔദ്യോഗിക അനുമതി ലഭിച്ചതോടെയാണ് ഇപ്പോൾ ഈ സർവീസുകൾ യാഥാർഥ്യമായത്.
Kerala
കൊച്ചി: വിമാനയാത്രയ്ക്കിടെ സഹയാത്രികയോട് മോശമായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. തമിഴ്നാട് സ്വദേശി മോഹൻ (62) ആണ് അറസ്റ്റിലായത്. ദോഹയിൽ നിന്നുള്ള ഖത്തർ എയർവേയ്സ് വിമാനത്തിലായിരുന്നു സംഭവം.
അമേരിക്കൻ പൗരത്വമുള്ള മലയാളി യുവതിയോടാണ് ഇയാള്‍ മോശമായി പെരുമാറിയത്. ദോഹയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം നടന്നത്.
നെടുമ്പാശേരി പോലീസാണ് മോഹനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. വൈദ്യ പരിശോധനയ്ക്ക് പിന്നാലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
National
മുംബൈ: വിമാനം പുറപ്പെടാൻ വൈകിയതിന് ജീവനക്കാരെ അസഭ്യം പറയുകയും അക്രമാസക്തരാകുകയും ചെയ്ത യാത്രക്കാരെ പോലീസിന് കൈമാറി.
മുംബൈയിൽ നിന്നും തായ്ലൻഡിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് വൈകിയത്. ചെവ്വാഴ്ച പുലർച്ചെ 4:05 പുറപ്പെടേണ്ടിയിരുന്ന വിമാനം ഉച്ചയ്ക്ക് 1:21 ആയിരുന്നു പുറപ്പെട്ടത്.
വിമാനം വൈകിയെത്തിയതും ജീവനക്കാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞതും എയർ ട്രാഫിക്കും മൂലമാണ് വിമാനം വൈകിയതെന്ന് യാത്രക്കാരെ അറിയിച്ചുവെങ്കിലും ഇവർ പ്രകോപിതരാകുകയായിരുന്നു.
ജീവനക്കാരോട് അസഭ്യം പറഞ്ഞതിനും വിമാനത്തിന്റെ വാതിലിൽ തൊഴിച്ചതിനും രണ്ട്പേരെ യാത്രയിൽ നിന്നും ഒഴിവാക്കിയതായും സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.
International
ദുബായ്: പുതിയ മാറ്റങ്ങൾക്കൊരുങ്ങി ദുബായ് എയർപ്പോർട്ട്. പേപ്പർ ടിക്കറ്റുകൾ എടുക്കാനുള്ള നീണ്ട ക്യൂവുകൾക്കും തിരക്കിനും വിരാമം കുറിച്ചുകൊണ്ട് എല്ലാ ടെർമിനലുകളിലും പേപ്പർരഹിത ഇ-വാലറ്റ് പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തി. ദുബായ് ഇന്റർനാഷണൽ എയർപ്പോർട്ടും സാലിക് കന്പനി പിജെഎസിയും ചേർന്ന് 10 വർഷത്തെ കരാറിൽ ഔദ്യോഗികമായി ഒപ്പുവച്ചു. ഹൈവേ റോഡുകളിൽ ആസ്വദിക്കുന്ന അതേ യാത്രാസൗകര്യം എയർപ്പോർട്ട് പാർക്കിംഗിലേക്കു കൊണ്ടുവരാൻ ഉദേശിച്ചുകൊണ്ടാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപ്പോർട്ടുകളിലൊന്നായ ദുബായ് എയർപ്പോർട്ടിൽ ഇ- വാലറ്റ് പാർക്കിംഗ് സംവിധാനങ്ങൾ കൊണ്ടുവരാനാണ് പുതിയ കരാർ. എല്ലാ പെയ്ഡ് കാർ പാർക്കിംഗുകളിലും സാലിക് ഇ-വാലറ്റ് സംവിധാനം ഉപയോഗിച്ചു പാർക്കിംഗിനു പണം നൽകാൻ ഡ്രൈവർമാർക്കു കഴിയും. ഫിസിക്കൽ ടിക്കറ്റുകളുടെയോ പ്രത്യേക പേയ്മെന്റ് മെഷീനുകളുടെയോ ആവശ്യം ഇനി മുതൽ ഇല്ല. മൂന്നു പാസഞ്ചർ ടെർമിനലുകളിലും കാർഗോ മെഗാ ടെർമിനലിലും ഈ സംവിധാനം ഏർപ്പെടുത്തും.
2026 ജനുവരി 22 മുതലാണ് ഇ- വാലറ്റ് പേയ്മെന്റ് ഉപയോഗിച്ചു തുടങ്ങുന്നത്. 7,400 പാർക്കിംഗ് സ്ഥലങ്ങളിലായി ഈ സംവിധാനം പ്രവർത്തനക്ഷമമാകും. ടെർമിനൽ 3ൽ യാത്രക്കാരെ ഇറക്കാനും, കാർഗോ ടെർമിനലിൽനിന്നു ഷിപ്പ്മെന്റ് എടുക്കാനും മാനുവൽ പേ ബൂത്തിൽ നിർത്താതെതന്നെ അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാൻ ഇനി മുതൽ സാധിക്കും.
International
വാഷിംഗ്ടൺ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അമേരിക്കയിൽ വ്യോമഗതാഗതം പ്രതിസന്ധിയിലായി. വെള്ളിയാഴ്ച വൈകുന്നേരം നാല് വരെ 1500ലധികം വിമാന സർവീസുകളാണ് വിവിധ വിമാനക്കമ്പനികൾ രാജ്യത്തെമ്പാടും റദ്ദാക്കിയത്.
രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലും മധ്യ-പടിഞ്ഞാറൻ മേഖലകളിലും ശൈത്യകാല കൊടുങ്കാറ്റും ശക്തമായ മഞ്ഞുവീഴ്ചയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം വരെ 1581 വിമാനങ്ങളാണ് റദ്ദാക്കിയത്. 6883 വിമാനങ്ങളാണ് വൈകിയത്.
ന്യൂയോർക്, ചിക്കാഗോ വിമാനത്താവളങ്ങളാണ് പ്രതിസന്ധി നിലനിൽക്കുന്ന വിമാനത്താവളങ്ങളിൽ മുന്നിൽ. റദ്ദാക്കിയ 785 വിമാനങ്ങളും ന്യൂയോർക്ക് വിമാനത്താവളത്തിലേക്ക് പോയതും ഇവിടെ നിന്ന് പുറപ്പെട്ടതുമാണ്.
ക്രിസ്മസ് യാത്രക്കാരുടെ തിരക്കേറിയ സമയത്താണ് വിമാനങ്ങൾ റദ്ദാക്കിയത്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാർ പ്രതിസന്ധിയിലായി. ന്യൂയോർക്ക് നഗരത്തിലടക്കം വലിയ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നുണ്ട്. മഞ്ഞുവീഴ്ച റോഡ് ഗതാഗതത്തെയും സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
National
ബംഗുളൂരു: വിമാനയാത്രക്കിടെ സഹയാത്രികയുടെ ജീവൻ രക്ഷിച്ച് കർണാടക മുൻ എംഎൽഎയും ഡോക്ടറുമായ അഞ്ജലി നിംബാൽക്കർ.
അമേരിക്കൻ യുവതിയുടെ ജീവനാണ് അഞ്ജലി രക്ഷിച്ചത്. ഞായറാഴ്ച ഗോവ-ന്യൂഡൽഹി വിമാനത്തിലായിരുന്നു സംഭവമെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
ഗോവയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി കൂടിയാണ് നിംബാൽക്കർ. ഡൽഹിയിൽ വോട്ട് ചോരിയുമായി ബന്ധപ്പെട്ട് രാംലീല മൈതാനത്ത് നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് അവർ ഗോവയിൽ നിന്നും ഡൽഹിയിലേക്ക് യാത്രതിരിച്ചത്.
ഇതിനിടെ വിമാനത്തിലുണ്ടായിരുന്ന യുവതിക്ക് ദേഹാസ്വസ്ഥ്യം ഉണ്ടാവുകയായിരുന്നു. വിഷയത്തിൽ ഇടപെട്ട അഞ്ജലി നിംബാൽക്കർ കടുത്ത വിറയലും ക്ഷീണവും അനുഭവപ്പെട്ട രോഗിക്ക് സിപിആർ നൽകി. പിന്നീട് യാത്രയിലുടനീളം അവർക്ക് വേണ്ട സഹായം നൽകി ഡോക്ടറും ഒപ്പമുണ്ടായിരുന്നു.
ഡൽഹിയിൽ വിമാനമിറങ്ങിയ ഉടനെ രോഗിയെ ആശുപത്രിയിലേക്ക് മാറ്റി. നിംബോൽക്കറിന്റെ സമയോചിതമായ ഇടപാടാണ് രോഗിയുടെ ജീവൻരക്ഷിച്ചതെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, നിംബാൽക്കറിനെ അഭിനന്ദിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. നിംബാൽക്കറിന്റെ നടപടിയെ അഭിനന്ദിക്കുകയാണ്. സഹയാത്രികരിൽ ഒരാൾക്ക് വൈദ്യസഹായം ആവശ്യം വന്നപ്പോൾ അത് നൽകി അവരുടെ ജീവൻ രക്ഷിക്കുകയാണ് നിംബാൽക്കർ ചെയ്തതെന്നും സിദ്ധരാമയ്യ എക്സിലെ പോസ്റ്റിൽ കുറിച്ചു.
Sports
കോൽക്കത്ത: അര്‍ജന്റൈൻ ഫുട്ബോള്‍ ഇതിഹാസം ലയോണല്‍ മെസി ശനിയാഴ്ച ഇന്ത്യയിലെത്തും. കോല്‍ക്കത്തയിലാണ് മെസി വിമാനം ഇറങ്ങുക. ശനിയാഴ്ച പുലർച്ചെ ഒന്നരയ്ക്കാണ് മെസി എത്തുക. മെസിക്കൊപ്പം ഉറ്റ സുഹൃത്തുക്കളായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും ഉണ്ടാവും. തിങ്കളാഴ്ച വരെ മെസി ഇന്ത്യയിലുണ്ടാവും.
ശനിയാഴച രാവിലെ 9:30 മുതല്‍ 10:30 വരെ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പ്രോഗ്രാമുണ്ടാകും. പത്തരയ്ക്ക് ശ്രീഭൂമിയിലെ ക്ലോക്ക് ടവറിന് സമീപം സ്ഥാപിച്ച 70 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ തന്റെ പ്രതിമ അർജന്റൈൻ നായകൻ അനാച്ഛാദനം ചെയ്യും. മോണ്ടി പാലിന്റെ നേതൃത്വത്തിലുളള മുപ്പത് കലാകാരന്മാരാണ് പ്രതിമ തയ്യാറാക്കിയത്.
പതിനൊന്നര മുതല്‍ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ലയോണല്‍ മെസിക്കൊപ്പം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സൗരവ് ഗാംഗുലി, ലിയാന്‍ഡര്‍ പെയ്സ് തുടങ്ങിയവര്‍ പങ്കെടുക്കും. പിന്നാലെ സൗഹൃദ മത്സരവും മെസിയെ ആദരിക്കലും നടക്കും.
ഉച്ചയ്ക്ക് രണ്ടോടെ മെസി ഹൈദരാബാദിലേക്ക് തിരിക്കും. വൈകുന്നേരം ഏഴ് മുതല്‍ ഹൈദരാബാദ് ഉപ്പല്‍ സ്റ്റേഡിയത്തില്‍ മെസിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പങ്കെടുക്കുന്ന സെവന്‍സ് മത്സരവും സംഗീത നിശയും.
ഞായറാഴ്ച രാവിലെ മുംബൈ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടക്കുന്ന പാഡല്‍ കപ്പില്‍ പങ്കെടുക്കുന്ന മെസി വൈകുന്നേരം നാലിന് സെലിബ്രിറ്റി ഫുട്ബോള്‍ മത്സരത്തിലും പങ്കാളിയാവും. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച. ഉച്ചയ്ക്ക് ഒന്നരയ്ക്ക് അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ ചടങ്ങിലും ലിയോണല്‍ മെസി പങ്കെടുക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇൻഡിഗോ വിമാന സർവീസുകളിൽ പ്രതിസന്ധി കാര്യമായി ബാധിച്ചില്ല. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ ഇന്‍ഡിഗോ വിമാനങ്ങളും സര്‍വീസ് നടത്തിയതായി അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്തേക്കു വരാനുള്ള ഒരു വിമാനം മാത്രമാണ് റദ്ദാക്കിയത്.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള ചില ഇൻഡിഗോ വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. കൊച്ചിയിൽ നാല് സർവീസുകൾ റദ്ദാക്കി. കണ്ണൂരിൽ ഡൽഹി സർവീസ് മാത്രം തടസപ്പെട്ടു. ചൊവ്വാഴ്ച രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ മാത്രം 422 സർവീസ് മുടങ്ങിയിരുന്നു.
തിരുവനന്തപുരത്ത് നാലും കൊച്ചിയിൽ ഏഴു സർവീസുമാണ് ചൊവ്വാഴ്ച മുടങ്ങിയത്. കാര്യക്ഷമമായി സർവീസ് നടപ്പാക്കാനാകാത്തതിനെതുടർന്ന് ശീതകാല ഷെഡ്യൂളിൽ പത്തു ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ഇൻഡിഗോ കമ്പനി ചൊവ്വാഴ്ച തീരുമാനിച്ചിരുന്നു. ഇതുപ്രകാരം പ്രതിദിനം ഏകദേശം 216 സർവീസും ആഴ്ചയിൽ 1500 വരെ സർവീസും റദ്ദാക്കാൻ ഇടയുണ്ടെന്നാണ് വിവരം.
International
ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വിദേശത്തുനിന്നുള്ള രണ്ടെണ്ണം ഉൾപ്പെടെ മൂന്ന് വിമാനങ്ങളെ ലക്ഷ്യമിട്ടാണ് ഇമെയിൽ വഴി ഭീഷണി സന്ദേശമെത്തിയത്.
ഇതേ തുടർന്ന് ഞായറാഴ്ച രാത്രി അധികൃതർ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും പരിശോധന നടത്തുകയും ചെയ്തു.
ലണ്ടൻ ഹീത്രോയിൽ നിന്നുള്ള ബ്രിട്ടീഷ് എയർവേയ്സ് വിമാനം ബിഎ 277, ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ള ലുഫ്താൻസ വിമാനം എൽഎച്ച് 752, കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോ വിമാനം 6ഇ 7178 എന്നീ വിമാനങ്ങളെ ലക്ഷ്യമിട്ടാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്.
ഭീഷണി സന്ദേശം ലഭിച്ചെങ്കിലും എല്ലാ വിമാനങ്ങളും തടസങ്ങളില്ലാതെ യാത്രാ പൂർത്തിയാക്കി സുരക്ഷിതമായി ലാൻഡ് ചെയ്തു. അന്താരാഷ്ട്ര വിമാനങ്ങൾ തിങ്കളാഴ്ച പുലർച്ചെയും ആഭ്യന്തര വിമാന സമയക്രമമനുസരിച്ചും ഇറങ്ങി.
NRI
ബെര്‍ലിന്‍: വിമാന യാത്രയ്ക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് യാത്രക്കാരന് മരിച്ചു. ഗ്രാന്‍ കാനറിയയില്‍ നിന്ന് ഹാംബുര്‍ഗിലേക്കുള്ള യൂറോവിംഗ്സ് എ 320 വിമാനത്തില്‍ വച്ചാണ് യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായത്.
തുടർന്ന് ബില്‍ബാവോയില്‍ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയെങ്കിലും യാത്രക്കാരനെ രക്ഷപ്പെടുത്താനായില്ല. നേരത്തെ, വിമാനത്തിൽ വച്ച് ജീവനക്കാർ അടിയന്തര വൈദ്യസഹായം നൽകിയിരുന്നു.
മരിച്ച വ്യക്തിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായി യൂറോവിംഗ്സ് അധികൃതർ അറിയിച്ചു.
National
ന്യൂഡൽഹി: റദ്ദാക്കപ്പെട്ട ഇൻഡിഗോ വിമാനങ്ങൾക്കുള്ള ടിക്കറ്റ് റീഫണ്ടുകൾ ഇന്നു രാത്രി എട്ടിനകം പൂർണമായി നൽകണമെന്ന് വ്യോമയാന മന്ത്രാലയം നിർദേശിച്ചു. യാത്രക്കാരിൽനിന്നു വേർതിരിക്കപ്പെട്ട ബാഗേജുകൾ 48 മണിക്കൂറിനുള്ളിൽ തിരികെ നൽകണം.
റദ്ദാക്കലുകൾ ബാധിക്കപ്പെട്ടവരിൽനിന്ന് റീഷെഡ്യൂളിംഗ് ചാർജ് ഈടാക്കരുതെന്നും പ്രതിസന്ധി നേരിടാൻ പാസഞ്ചർ സപ്പോർട്ടും റീഫണ്ടിംഗ് സാധ്യമാക്കുന്നതിനു സഹായിക്കുന്ന സെല്ലുകളും പ്രവർത്തിപ്പിച്ചു തുടങ്ങാനും ഇൻഡിഗോയ്ക്ക് നിർദേശം നൽകി.
National
ന്യൂഡൽഹി: ഇൻഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെ രാജ്യത്ത് തുടരുന്ന ടിക്കറ്റ് നിരക്ക് കൊള്ളയ്ക്ക് മൂക്കുകയറിട്ട് കേന്ദ്ര സര്‍ക്കാര്‍. വിമാനക്കമ്പനികളെല്ലാം ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയെന്ന് യാത്രക്കാര്‍ വ്യാപകമായി പരാതിപ്പെട്ടതിന് പിന്നാലെയാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിര്‍ണായക ഇടപെടല്‍.
പുതിയ ഉത്തരവ് പ്രകാരം 500 കിലോ മീറ്റര്‍ വരെയുള്ള യാത്രക്ക് പരമാവധി 7500 രൂപയും, 500 മുതല്‍ 1000 കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് 12,000 രൂപയും, 1000 മുതല്‍ 1500 കിലോ മീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 15,000 രൂപയും, 1500 കിലോ മീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് 18,000 രൂപയും ഈടാക്കാൻ സാധിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ഇത് പരമാവധി തുകയാണ്. ഇതിന് മുകളില്‍ ടിക്കറ്റ് നിരക്ക് ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി രാജ്യവ്യാപകമായി ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് വിമാനക്കമ്പിനികൾ യാത്രാ നിരക്ക് അനിയന്ത്രിതമായി വർധിപ്പിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് യാത്രാനിരക്കുകൾക്ക് പരിധി ഏർപ്പെടുത്തി സിവിൽ ഏവിയേഷൻ മന്ത്രാലയം കർശന നിർദേശം പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം ആഭ്യന്തര സര്‍വീസുകള്‍ക്ക് 50,000 മുതല്‍ ഒരു ലക്ഷം വരെ ടിക്കറ്റ് നിരക്ക് ഈടാക്കിയിരുന്നു.
National
ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇന്നും ഞായറാഴ്ചയും സ്പെഷൽ ട്രെയിൻ സർവീസ് നടത്തും.
പ്രധാന ദീർഘദൂര റൂട്ടുകളിലാണ് സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുക. ഡിസംബർ അഞ്ച് മുതൽ 13 വരെ ആയിരിക്കും പ്രത്യേക ട്രെയിനുകൾ ഒരുക്കുക. 30 സ്പെഷൽ ട്രെയിനുകൾ ഒരുക്കാനാണ് ആലോചന. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം നൽകിയ ഉത്തരവ് ഇൻഡിഗോ നടപ്പാക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും പ്രതിസന്ധി സംബന്ധിച്ച ഒരു മുന്നറിയിപ്പും വ്യോമയാന മന്ത്രാലയത്തിന് നൽകിയില്ല എന്നുമാണ് വിവരം. എന്നാല്‍ എയർഇന്ത്യയടക്കം മറ്റ് വിമാനക്കമ്പനികൾ ഡിജിസിഎ നിർദ്ദേശം പാലിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഇൻഡിഗോ വിമാന പ്രതിസന്ധി ഇന്നും തുടരും. സർവീസുകൾ ഇന്നും മുടങ്ങുമെന്ന് ഇൻഡിഗോ മുന്നറയിപ്പ് നൽകിയിട്ടുണ്ട്. ഇന്‍ഡിഗോ പ്രതിസന്ധിയില്‍ വലഞ്ഞിരിക്കുകയാണ് രാജ്യത്തെ വിമാന യാത്രക്കാര്‍.
വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം സര്വീസുകള്ളാണ് വെള്ളിയാഴ്ച മാത്രം റദ്ദാക്കിയതായി ഇന്‍ഡിഗോ സിഇഒ വ്യക്തമാക്കിയത്. വിമാനഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളില്‍ ഭാഗമികമായ ഇളവ് നല്കി വ്യോമയാനമന്ത്രാലയം പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
അതേസമയെ ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ വ്യോമയാനമന്ത്രാലയം അന്വേഷണം തുടങ്ങി. വിഷയത്തില്‍ ഈ മാസം 15 ന് റിപ്പോർട്ട് സമർപ്പിക്കും. നാലംഗ സമിതിക്ക് മുമ്പാകെ ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും.
കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ വൈകുന്നതും തുടരുകയാണ്. മാറിയ സമയക്രമത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർ മുന്നൊരുക്കങ്ങളെടുക്കണമെന്ന് വിമാനത്താവള കമ്പനി നിർദേശം നൽകി.
ww.cial.aero ലിങ്ക് വഴിയോ മൊബൈൽ ആപ്പ് വഴിയോ സർവ്വീസ് വിവരങ്ങളുടെ സ്റ്റാറ്റസ് ഉറപ്പിക്കാൻ ആണ് യാത്രക്കാർക്ക് നിർദേശം നൽകിയത്. ഭൂരിഭാഗം ഇൻഡിഗോ സർവ്വീസുകളും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. 11 മണിക്കൂർ വരെ വൈകിയാണ് സർവിസ് നടത്തിയ ചുരുക്കം വിമാനങ്ങളും യാത്ര തുടങ്ങിയത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നുള്ള ഇൻഡിഗോയുടെ റാസ് അൽ ഖൈമ, കുവൈത്ത്, അബുദാബി, മസ്കത്ത്, മാലി സർവീസുകൾ മുടങ്ങിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദോഹ, അബുദാബി, ദുബായ് സർവീസുകളും മുടങ്ങി.
International
ബെയ്ജിംഗ്: ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനസര്‍വീസിനു തുടക്കമിട്ട് ചൈന ഈസ്റ്റേൺ എയർലൈൻസ്. കഴിഞ്ഞ വ്യാഴാഴ്ച പ്രാദേശികസമയം പുലർച്ചെ 2.19ന് 282 യാത്രക്കാരുമായി ചൈനയിലെ ഷാങ്ഹായിയിൽനിന്ന് ന്യൂസിലൻഡിലെ ഓക്ലൻഡ് വഴി അർജന്റീന തലസ്ഥാനമായ ബുവാനോസ് ആരിസിലേക്കായിരുന്നു എംയു 745 വിമാനത്തിന്റെ കന്നിയാത്ര. 19,681 കിലോമീറ്റർ നീണ്ട ഈ യാത്ര ലക്ഷ്യസ്ഥാനത്ത് എത്താൻ 29 മണിക്കൂറെടുത്തു. ഓക്ലൻഡിൽ മാത്രമായിരുന്നു സ്റ്റോപ്പ്. ഷാങ്ഹായ്-ഓക്ലൻഡ്- ബുവാനോസ് ആരിസ് സർവീസ് ആഴ്ചയിൽ രണ്ടു ദിവസം ഉണ്ടായിരിക്കുമെന്നാണ് എയർലൈൻസ് കന്പനി അറിയിച്ചത്. തിങ്കൾ, വ്യാഴം ദിവസങ്ങളിലായിരിക്കും ഷാങ്ഹായിയിൽനിന്നുള്ള സർവീസ്. ബുവാനോസ് ആരിസിൽനിന്നുള്ള മടക്കയാത്ര ചൊവ്വ, വെള്ളി ദിവസങ്ങളിലുമായിരിക്കും.
വ്യാഴാഴ്ച പ്രാദേശികസമയം വൈകുന്നേരം ആറിനാണ് വിമാനം ഓക്ലൻഡിൽ ലാൻഡ് ചെയ്തത്. യാത്രയുടെ പാതിവഴിയിൽ ന്യൂസിലൻഡിലെ ഓക്ലൻഡ് വിമാനത്താവളത്തിലിറങ്ങിയപ്പോൾ യാത്രക്കാർ അനുഭവം പങ്കുവച്ചു. ലോകത്തിലെ ഏറ്റവും ദീർഘമായ വിമാനയാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവച്ച യാത്രക്കാർ, ഓക്ലൻഡിലെ ചെറിയ ഇടവേള ആസ്വദിച്ചതായും പറഞ്ഞു. യാത്രക്കാർക്ക് ഓക്ലൻഡ് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ മന്ത്രി എറിക്ക സ്റ്റാൻഫോർഡിന്റെയും മേയർ വെയ്ൻ ബ്രൗണിന്റെയും നേതൃത്വത്തിൽ സ്വീകരണമൊരുക്കിയിരുന്നു. രണ്ടു മണിക്കൂറിനുശേഷമാണ് ഇവിടെനിന്നു യാത്ര പുനരാരംഭിച്ചത്. യാത്രാസർവീസിനൊപ്പം തെക്കേ അമേരിക്കയുമായുള്ള ചരക്കുഗതാഗതം വർധിപ്പിക്കാനും ചൈന ലക്ഷ്യമിടുന്നണ്ട്.
ദൈര്‍ഘ്യമേറിയ നിർത്താതെയുള്ള സർവീസിലും ചൈനീസ് കമ്പനി
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നിർത്താതെയുള്ള വിമാനയാത്ര ഇപ്പോൾ ഔദ്യോഗികമായി 19 മണിക്കൂറും 20 മിനിറ്റുമാണ്. ചൈനീസ് വിമാനക്കമ്പനിയായ സിയാമെൻ എയർ അവരുടെ പുതിയ ന്യൂയോർക്ക് - ഫുഷൗ റൂട്ടിലൂടെയാണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാനയാത്ര എന്ന റെക്കോർഡ് നേടിയത്. ഏകദേശം 12,505 കിലോമീറ്റർ ഒരിടത്തും നിർത്താതെ ഈ വിമാനം പറക്കുന്നു. തൊട്ടുപിന്നിൽ ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിൽനിന്നു സിംഗപ്പുരിലെ ചാംഗി വിമാനത്താവളത്തിലേക്കുള്ള സിംഗപ്പുർ എയർലൈൻസിന്റെ സർവീസാണ്. ഇത് ഏകദേശം18 മണിക്കൂർ 40 മിനിറ്റ് എടുക്കുന്നു. ഈ സർവീസ് ഏകദേശം 15,289 കിലോമീറ്റർ (9,500 മൈൽ) ദൂരമാണു സഞ്ചരിക്കുന്നത്.
വമ്പൻ പദ്ധതിയുമായി ക്വാന്താസ്
'പ്രോജക്ട് സൺറൈസ്' എന്ന പദ്ധതിയിലൂടെ 22 മണിക്കൂർ നീളുന്ന ദീർഘദൂര സർവീസുകൾ നടത്താൻ ഓസ്ട്രേലിൻ എയർലൈനായ ക്വാന്തസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേകം സജ്ജമാക്കിയ 12 എയർബസ് എ350-1000 യുആർഎൽ വിമാനങ്ങൾക്ക് കന്പനി ഓർഡർ നൽകിയിട്ടുണ്ട്. 2027ന്റെ തുടക്കത്തിൽ സർവീസ് ആരംഭിക്കും. തുടക്കത്തിൽ സിഡ്നിയിൽനിന്ന് ലണ്ടനിലേക്കുള്ള 20 മണിക്കൂർ നിർത്താതെയുള്ള സർവീസായിരിക്കും. 17,015 കിലോമീറ്റർ ദൂരം താണ്ടുന്നതാണ് ഈ സർവീസ്. യാത്രക്കാർക്ക് ഒരൊറ്റ യാത്രയിൽ രണ്ട് സൂര്യോദയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കഴിയും.
സഞ്ചാരികളെ ആകർഷിക്കാൻ ന്യൂസിലൻഡ്
2025 നവംബർ മുതൽ ഓക്ലൻഡ് അന്താരാഷ്ട്ര വിമാനത്താവളം വഴി മൂന്നാമതൊരു രാജ്യത്തേക്ക് പോകുന്ന ചൈനീസ് പാസ്പോർട്ട് ഉടമകൾക്ക് പ്രത്യേക ട്രാൻസിറ്റ് വീസയ്ക്ക് അപേക്ഷിക്കാതെ തന്നെ ട്രാൻസിറ്റ് ആവശ്യങ്ങൾക്കായി ന്യൂസിലൻഡ് ഇലക്ട്രോണിക് ട്രാവൽ അഥോറിറ്റി കാർഡ് ഉപയോഗിക്കാൻ അർഹതയുണ്ടെന്ന് ന്യൂസിലാൻഡ് സർക്കാർ ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. ചൈന ഈസ്റ്റൺ വിമാനസർവീസ് ലക്ഷ്യമിട്ടായിരുന്നു ഈ പ്രഖ്യാപനം. ഇതുവഴി കൂടുതൽ സഞ്ചാരികളെയും നിക്ഷേപവും രാജ്യത്തേക്ക് ആകർഷിക്കാൻ ന്യൂസിലൻഡ് ലക്ഷ്യമിടുന്നു.
Kerala
ന്യൂഡൽഹി: സർവീസുകൾ താറുമാറായതിനു പിന്നാലെ ഇൻഡിഗോയ്ക്ക് ആശ്വാസമായി ഡിജിസിഎയുടെ ഇളവ്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പിൻവലിച്ചു.
വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദേശമാണ് ഡിജിസിഎ പിൻവലിച്ചത്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയ നിബന്ധന അടക്കമുള്ള പരിഷ്കരണങ്ങൾ കാരണം ഇൻഡിഗോയുടെ നൂറുകണക്കിന് സർവീസുകൾ ഇന്ന് മുടങ്ങിയിരുന്നു.
ഇതിനുപിന്നാലെ ഇൻഡിഗോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് കേന്ദ്ര സർക്കാർ ഇടപെടലുണ്ടായത്.
National
ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടമായി റദ്ദാക്കുന്നത് തുടരുന്നതിനിടെ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ).
എയർലൈനിനോട് വിശദാംശങ്ങൾ ആരാഞ്ഞ ഡിജിസിഎ പ്രതിസന്ധി ഒഴിവാക്കാൻ അടിയന്തിര പദ്ധതി തയാറാക്കാനും ആവശ്യപ്പെട്ടു.
"ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചുവരികയാണ്. വിമാനക്കമ്പനിയുമായി ചേർന്ന് പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് ശ്രമം. ഇൻഡിഗോ അധികൃതരോട് നിന്ന് വിശദാംശങ്ങൾ കൈമാറാനും പ്രതിസന്ധി ഒഴിവാക്കാൻ അടിയന്തിര പദ്ധതി സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്'- ഡിജിസിഎ വ്യക്തമാക്കി.
ബുധനാഴ്ച മാത്രം ഇൻഡിഗോയുടെ 200ഓളം വിമാന സർവീസുകളാണ് റദ്ദാക്കിയത്. പൈലറ്റുമാരുടെ കുറവ്, ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമീകരണം, സാങ്കേതിക പ്രശ്നങ്ങൾ തുടങ്ങിയവയാണ് കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ചൊവ്വാഴ്ചയും 100ലധികം വിമാനങ്ങൾ റദ്ദാക്കിയിരുന്നു.
രണ്ട് ദിവസമായി പ്രവർത്തനങ്ങൾ തടസപ്പെട്ടതായി വ്യക്തമാക്കിയ ഇൻഡിഗോ, ഉപഭോക്താക്കൾ നേരിട്ട ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിച്ചു. "സാങ്കേതിക പിഴവുകൾ, ശൈത്യകാല ഷെഡ്യൂൾ മാറ്റങ്ങൾ, പ്രതികൂല കാലാവസ്ഥ, വിമാനഗതാഗത സംവിധാനത്തിലെ വർധിച്ച തിരക്ക്, പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ നടപ്പാക്കൽ എന്നിവയടക്കം അപ്രതീക്ഷിതമായ വെല്ലുവിളികൾ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. ഇത് മുൻകൂട്ടി തിരിച്ചറിയാൻ കഴിഞ്ഞില്ല'.- ഇൻഡിഗോ പ്രസ്താവനയിൽ വ്യക്തമാക്കി.
Kerala
കൊച്ചി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യത. തിങ്കളാഴ്ച ജിദ്ദയിലേക്കുള്ള ആകാശ് എയറും ദുബായിലേക്കുള്ള ഇൻഡിഗോയും സർവീസുകൾ നിർത്തിവച്ചിരുന്നു.
രാത്രി 11.30 ന് ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനവും സർവീസ് ഇന്നത്തേക്ക് പുനക്രമീകരിച്ചു. ജിദ്ദയിലേക്കുള്ള സർവീസ് റദ്ദാക്കിയത് നിരവധി ഉംറ തീർഥാടകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അഗ്നിപർവത ചാരവും പുകയും വിമാനങ്ങൾക്ക് യന്ത്ര തകരാർ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പ്രശ്നങ്ങളുള്ള മേഖല ഒഴിവാക്കണമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകിയിരുന്നു.
ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായി എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. എത്യോപ്യയിലെ അഫാർ മേഖലയിലുള്ള ഈ അഗ്നിപർവത സ്ഫോടനം കാരണം സമീപത്തെ അഫ്ദെറ ഗ്രാമം മുഴുവൻ ചാരത്തിൽ മൂടിയിരുന്നു. സ്ഫോടനം എർത അലെ, അഫ്ദെറ ടൗൺ എന്നിവിടങ്ങളിൽ ചെറിയ ഭൂചലനങ്ങൾക്ക് കാരണമായി.
സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്കുയർന്ന കട്ടിയുള്ള ചാരത്തിന്റെ കരിമേഘ പടലം ചെങ്കടൽ കടന്ന് യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചു. ഈ ചാരക്കൂമ്പാരത്തിന്റെ കട്ടിയുള്ള ഭാഗങ്ങൾ ഇപ്പോൾ ഡൽഹി, ഹരിയാണ, സമീപപ്രദേശങ്ങളായ ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്ക് നീങ്ങുകയാണ്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന രണ്ട് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കനത്ത മഴയും മൂടല്‍ മഞ്ഞിനെയും തുടര്‍ന്നാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്.
മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വെള്ളിയാഴ്ച രാത്രി എട്ടോടെ എത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യാ വിമാനം കോയമ്പത്തൂര്‍ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ആറു വിമാനജീവക്കാരും 157 യാത്രക്കാരുമാണ് വിമാനത്തിലുളളത്.
ഷാര്‍ജയില്‍നിന്ന് വൈകിട്ട് 6.35ന് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന എയര്‍ അറേബ്യ വിമാനം കൊച്ചിയിലേക്കും വഴി തിരിച്ചുവിട്ടു. മുന്ന് കുട്ടികള്‍ ഉള്‍പ്പെടെ 160 യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്.
Kerala
തിരുവനന്തപുരം: ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എമിറേറ്റ്സ് വിമാനത്തിലുണ്ടായിരുന്ന കുട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വിമാനം അടിയന്തരമായി മസ്കറ്റിലിറക്കി.
തിരുവനന്തപുരം സ്വദേശികളുടെ കുട്ടിക്കാണ് ശാരീരികാസ്വസ്ഥതയുണ്ടായത്. ഇതേത്തുടര്‍ന്ന് തിരുവനന്തപുരത്ത് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് ഇറങ്ങേണ്ടിയിരുന്ന വിമാനം അഞ്ചുമണിക്കൂര്‍ വൈകിയാണ് എത്തിയത്. വിമാനം മൂന്നുമണിക്ക് എത്തിയശേഷം തിരികെ നാലോടെയാണ് സാധാരണ ദുബായിലേക്ക് തിരികെ പുറപ്പെടുക.
മസ്ക്കറ്റില്‍നിന്ന് വിമാനം തിരുവനന്തപുരത്തേക്ക് എത്താന്‍ വൈകുമെന്നതിനെത്തുടര്‍ന്ന് എമിറേറ്റ്സ് വിമാനകമ്പനി അധികൃതര്‍ സെക്യൂരിറ്റി മേഖലയിലുണ്ടായിരുന്ന 330 യാത്രക്കാരെയും നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി.
വിമാനം രാവിലെ എട്ടോടെ എത്തിയെങ്കിലും ക്യാബിന് ക്രൂവിന്റെ ജോലിസമയം കഴിഞ്ഞതിനെത്തുടര്‍ന്ന് ദുബായിലേക്കുളള തുടര്‍യാത്ര റദ്ദാക്കി. ക്യാബിന് ക്രൂവിനെയും വിശ്രമിക്കുന്നതിന് ഹോട്ടലുകളിലേക്ക് മാറ്റി. തുടര്‍ന്ന് രാത്രി 10.30-ഓടെ വിമാനം 330 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ടുവെന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിറേറ്റ് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു.
Kerala
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം - ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ അഞ്ചിന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്.
യാത്രക്കാരെ രണ്ടുതവണ വിമാനത്തിൽ പ്രവേശിപ്പിച്ചെങ്കിലും സാങ്കേതിക തകരാറുകൾ മൂലം വിമാനത്തിന് പുറപ്പെടാൻ ആയില്ല. യാത്രക്കാർക്ക് വൈകുന്നേരം നാലിന് മറ്റൊരു വിമാനം തയാറാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
വിമാനം വൈകിയതോടെ നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. ബംഗളൂരുവിലേക്കുള്ള വിമാന സർവീസ് വൈകിയതിനാൽ വിദേശ രാജ്യത്തേക്കുള്ള യാത്ര അടക്കം മുടങ്ങിയതായി യാത്രക്കാർ അറിയിച്ചു.
International
ന്യൂയോർക്ക്: വിമാനത്തിൽ സഹയാത്രികരെ കുത്തിപ്പരിക്കേൽപ്പിച്ച ഇന്ത്യക്കാരനായ യുവാവ് അമേരിക്കയിൽ അറസ്റ്റിൽ. പ്രണീത് കുമാർ ഉസിരപള്ളി (28) എന്ന യുവാവാണ് അറസ്റ്റിലായത്.
ഷിക്കാഗോയിൽനിന്നു ജർമനിക്കു പോകുകയായിരുന്ന ലുഫ്താൻസ വിമാനത്തിലായിരുന്നു സംഭവം. സംഘർഷത്തെത്തുടർന്ന് ബോസ്റ്റൺ ലോഗൻ വിമാനത്താവളത്തിലേക്കു വിമാനം തിരിച്ചുവിട്ടു.
പ്രണീത് കുമാർ സഹയാത്രികരായ കൗമാരക്കാരെയാണ് ആക്രമിച്ചത്. പതിനേഴുകാരനായ സഹയാത്രികനെ അടിച്ചശേഷം ഭക്ഷണം കഴിക്കുന്ന ഫോർക് ഉപയോഗിച്ച് തോളിൽ കുത്തുകയായിരുന്നു.
മറ്റൊരു കൗമാരക്കാരന്റെ തലയ്ക്കു പിന്നിൽ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. അക്രമിയെ ബോസ്റ്റണിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കും. കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ, 10 വർഷം വരെ തടവും 2,50,000 യുഎസ് ഡോളർ പിഴയും ശിക്ഷ ലഭിക്കാം.
പ്രണീതിനെ കീഴ്പ്പെടുത്താൻ വിമാനത്തിലെ സുരക്ഷാ ജീവനക്കാർ ശ്രമിച്ചപ്പോൾ ഇയാൾ വിരലുകൾ വായിൽ തിരുകി തോക്കിന്റെ കാഞ്ചിവലിക്കുന്നതുപോലെ ആംഗ്യം കാണിച്ചു.
തുടർന്ന് ഇയാൾ സ്ത്രീ യാത്രക്കാരിയെ അടിക്കുകയും വിമാന ജീവനക്കാരനെ അടിക്കാൻ ശ്രമിക്കുകയും ചെയ്തു. നിലവിൽ യുഎസിൽ നിയമപരമായ താമസാനുമതി ഇല്ലെന്നാണ് റിപ്പോർട്ടുകൾ. വിദ്യാർഥിവീസയിലാണ് ഇയാൾ യുഎസിൽ പ്രവേശിച്ചത്.
National
നാഗ്പുര്‍: നാഗ്പുരില്‍നിന്ന് ഡല്‍ഹിയിലേക്കു പറന്നുയർന്ന ഉടൻ പക്ഷി ഇടിച്ചതിനെത്തുടര്‍ന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി.
വെള്ളിയാഴ്ച മുംബൈയിലേക്കു പറന്ന എഐ 466 വിമാനമാണ് മുന്‍കരുതൽ നടപടിയെന്ന നിലയിൽ തിരിച്ചിറക്കിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സുരക്ഷാപ്രശ്നങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
National
മുംബൈ: സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈയിൽ നിന്നും അമേരിക്കയിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം തിരിച്ചിറക്കി.
ഇന്ന് രാവിലെ ന്യൂവാർക്കിലേക്ക് പറന്നുയർന്ന എഐ191 എന്ന വിമാനത്തിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. തിരിച്ചിറങ്ങിയ ഉടൻതന്നെ പരിശോധനകൾക്കായി വിമാന സർവീസ് നിർത്തിവച്ചു. ഇതേതുടർന്ന് മുംബൈയ്ക്കും ന്യൂവാർക്കിനും ഇടയിൽ സർവീസ് നടത്തുന്ന എഐ191, എഐ144 വിമാനങ്ങൾ റദ്ദാക്കി.
യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റുകയും പകരം സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തുവെന്ന് എയർഇന്ത്യ അറിയിച്ചു.
National
കോൽക്കത്ത: ഡൽഹി-കോൽക്കത്ത ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരും യാത്രക്കാരനും തമ്മിൽ മതപരമായ മുദ്രാവാക്യത്തെച്ചൊല്ലി രൂക്ഷമായ തർക്കം. ഇതേതുടർന്ന് വിമാനം മൂന്ന് മണിക്കൂറോളം വൈകി.
വിമാനത്തിനുള്ളിൽ ഹർ ഹർ മഹാദേവ മുദ്രാവാക്യം വിളിയ്ക്കുകയും മറ്റുള്ളവരോട് വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്നാണ് സംഭവം.
മതപരമായ മുദ്രാവാക്യം വിളിച്ചതിനും വിമാനത്തിൽ മദ്യപിച്ചതിനും ഇരുവിഭാഗവും പരസ്പരം പരാതി നൽകി. അഭിഭാഷകനായ യാത്രക്കാരൻ പ്രശ്നമുണ്ടാക്കിയതായി ജീവനക്കാർ ആരോപിച്ചു.
അതേസമയം, എയർലൈൻ ജീവനക്കാർ അടിസ്ഥാന സേവനങ്ങൾ നിഷേധിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് അഭിഭാഷകനും ആരോപിച്ചു. ഇരുവരുടെയും പരാതികൾ അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
31D യിൽ ഇരുന്നു വിമാനത്തിൽ കയറിയ യാത്രക്കാരൻ മദ്യപിച്ച നിലയിലായിരുന്നുവെന്നും സഹയാത്രികരെ ഹർ ഹർ മഹാദേവ് എന്ന് വിളിക്കാൻ പ്രേരിപ്പിച്ചതായും എയർ ഹോസ്റ്റസ് പരാതിപ്പെട്ടു.
വിമാനം പുറപ്പെട്ട ശേഷം സോഫ്റ്റ് ഡ്രിങ്കിൽ മദ്യം കലർത്തി കുടിക്കാൻ ശ്രമിക്കുകയും ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ അയാൾ പെട്ടെന്ന് അത് കുടിച്ചെന്നും ജീവനക്കാർ പറഞ്ഞു. ഇയാളെ കോൽക്കത്തയിലെ സുരക്ഷാ ജീവനക്കാർക്ക് കൈമാറി.
എന്നാൽ, അഭിഭാഷകൻ ആരോപണങ്ങൾ നിഷേധിച്ചു. ക്രൂവിന്റെ മതം അറിയാതെ "ഹർ ഹർ മഹാദേവ്' എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്തതായി അദ്ദേഹം പറഞ്ഞു. വിമാനത്തിൽ മദ്യപിച്ചിട്ടില്ലെന്നും വിമാനത്തിൽ കയറുന്നതിന് മുമ്പ് ഐജിഐഎയിൽ ഒരു കുപ്പി ബിയർ കുടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ സർക്കാരിന് തിരിച്ചടി. സിവിൽ ഏവിയേഷൻ വകുപ്പ് ചുമത്തി പ്രോസിക്യൂഷൻ അനുമതി ചോദിച്ച റിപ്പോർട്ടിന് കേന്ദ്രം അനുമതി നിഷേധിച്ചു.
വിമാന സുരക്ഷാ നിയമം ഈ കേസിൽ നിലനിൽക്കില്ലെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അറിയിച്ചു. മുൻ എംഎൽഎ ശബരിനാഥൻ ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് പ്രവർത്തകരാണ് കേസിലെ പ്രതികള്‍.
കണ്ണൂരിൽനിന്നും തിരുവനന്തപുരത്തിറങ്ങിയ ഇൻഡിഗോ 6 ഇ- 7407 ഉള്ളിൽ വച്ച് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. 2022 ജൂൺ 13ന് ആണ് സംഭവം. ഫർസീൻ മജീദ്, ആർ.കെ. നവീൻ കുമാർ, സുനിത് നാരായണൻ എന്നീ യൂത്ത് കോൺഗ്രസുകാർക്കെതിരെയാണ് കേസെടുത്തത്.
ഗൂഢാലോചനയിൽ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന കെ.എസ്. ശബരിനാഥനെയും പ്രതിചേർത്തു. യൂത്ത് കോണ്‍ഗ്രസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിമാനത്തിലെ പ്രതിഷേധം ആഹ്വാനം ചെയ്തുവെന്നായിരുന്നു കുറ്റം.
മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രവർത്തകർ പാഞ്ഞടുത്തെന്നായിരുന്നു പോലീസ് റിപ്പോർട്ട്. വധശ്രമത്തിന് പുറമേ വ്യോമയാന നിയമത്തിലെ വകുപ്പും ചുമത്തി. വിമാനത്തിൽ വച്ച് യാത്രക്കാരെനെ അപകടപ്പെടുത്താൻ ശ്രമിച്ചതും വിമാനത്തില്‍ കേടുപാടുണ്ടാക്കിയതുമായ വകുപ്പുകളാണ് ചുമത്തിയത്.