തൊടുപുഴ: കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പില്ലായിരുന്നെങ്കിലും ജില്ലയില്‍ ഇന്നലെ പെയ്തത് തീവ്രമഴ. തൊടുപുഴ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം മണിക്കൂറുകളോളം മഴ പെയ്തു. ഇതോടെ തൊടുപുഴ നഗരത്തിന്റെ പല ഭാഗത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ടിനു പരിഹാരം കാണാന്‍ നഗരത്തിലെ ഓടകളുടെ സ്ലാബുകള്‍ നീക്കി ശുചീകരണപ്രവൃത്തികള്‍ നടത്തിയെങ്കിലും പ്രശ്നത്തിനു പരിഹാരമായില്ല. കനത്ത മഴയെത്തുടര്‍ന്ന് വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറി.
നഗരത്തില്‍ റോട്ടറി ജംഗ്ഷന്, ബിഎസ്എന്‍എല്‍ ജംഗ്ഷന്, പഴയ മണക്കാട് റോഡ്, മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു സമീപം, ഭീമ ജംഗ്ഷന്, ന്യൂമാന്‍ കോളജിനു സമീപം, മങ്ങാട്ടുകവല - കാരിക്കോട് റോഡ് തുടങ്ങി വിവിധയിടങ്ങളിലുണ്ടായ കനത്ത വെള്ളക്കെട്ട് ജനങ്ങളെ വലച്ചു. മങ്ങാട്ടുകവല-കാരിക്കോട് റൂട്ടില്‍ വാഹനങ്ങളുടെ പകുതി ഭാഗവും വെള്ളത്തില്‍ മുങ്ങുന്ന സ്ഥിതിയായിരുന്നു.
പലയിടത്തും ഇരുചക്ര വാഹനയാത്രക്കാര്‍ അടക്കമുള്ളവര്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. ചെറുവാഹനങ്ങള്‍ കടന്നുപോകാന്‍ പാടുപെട്ടു. കടകളുടെ ഉള്ളിലേക്കും വരാന്തകളിലും വെള്ളം കയറിയത് ജീവനക്കാരെയും ഉപയോക്താക്കളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കി. പല സ്ഥലങ്ങളിലും കടകളിലേക്ക് കയറാനോ, തിരികെയിറങ്ങാനോ കഴിയാത്ത രീതിയില്‍ വെള്ളക്കെട്ടായിരുന്നു. കച്ചവടത്തെയും ഇതു ബാധിച്ചതായി വ്യാപാരികള്‍ പറഞ്ഞു. പലയിടത്തും ഗതാഗതവും തടസപ്പെട്ടു.
ഏതാനും ദിവസം മുമ്പാണ് നഗരസഭ മഴക്കാലപൂര്‍വ ശുചീകരണം നടത്തിയത്. ഓടകളുടെ സ്ലാബുകള്‍ നീക്കി വെള്ളം ഒഴുകിപ്പോകാനുള്ള തടസങ്ങള്‍ ഒഴിവാക്കിയിരുന്നു. മഴക്കാലപൂര്‍വ ശുചീകരണത്തിനായി നഗരവാര്ഡുകളിലേക്ക് അഞ്ചു ലക്ഷം രൂപയാണ് നല്‍കുന്നത്. ഓടകള്‍ കവിഞ്ഞ് വെള്ളമൊഴുകുന്നതാണ് ഇപ്പോള്‍ വെള്ളക്കെട്ടിനു കാരണമെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്. വാര്‍ഡ് സമിതികള്‍ക്കു പണം നല്‍കിയെന്നും എന്നാല്‍, അന്തിമ ബില്‍ ആരും സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും വെള്ളക്കെട്ടിനു പരിഹാരം കാണാന്‍ കഴിയുന്നില്ലെന്നത് ജനങ്ങളില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
നഗരത്തില്‍ പലയിടത്തും ഓടകള്‍ കൈയേറി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ പറഞ്ഞു. ഓണ്ഫണ്ടില്നിന്നുള്ള തുക ചെലവഴിച്ച് നഗരത്തിലെ ഓടകള്‍ പൂര്‍ണമായും വൃത്തിയാക്കിയിരുന്നു. എന്നാല്‍, ഓട കൈയേറ്റവും ടെലഫോണ്‍, ജലവിതരണ പൈപ്പുകള്‍ ഓടയ്ക്കുള്ളിലൂടെ കടന്നുപോകുന്നതും ജലമൊഴുക്കിന് തടസമാകുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊതുമരാമത്തിന് കത്തുനല്‍കിയിട്ടുണ്ടെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.