മലപ്പുറം: ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുകൾ തുറക്കാനും ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാനും തീരുമാനം.
ജില്ലാതല നോഡൽ ഓഫീസറെ നാളെ നിയമിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജൂണ് മുതൽ ഡിസംബർ വരെ 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുകൾ സജ്ജീകരിക്കാനും നിർദേശമുണ്ട്.
കടത്തിണ്ണകളിലും ബസ് സ്റ്റാൻഡുകളിലും അന്തിയുറങ്ങുന്നവർക്ക് മഴക്കാലത്ത് രാത്രികളിൽ സുരക്ഷിതമായി താമസിക്കുവാനും ഭക്ഷണം ലഭിക്കാനും വേണ്ട സംവിധാനം ഒരുക്കുക, ഓടകൾ, നീർച്ചാലുകൾ എന്നിവയിലെ തടസങ്ങൾ പരിശോധിക്കുക, സ്വകാര്യ ഭൂമിയിലെ അപകടകരമായ മരച്ചില്ലകളും മരങ്ങളും മുറിച്ചുമാറ്റുക, ഓടകൾ വൃത്തിയാക്കാതിരിക്കുകയോ സ്ലാബുകൾ തകരുകയോ ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കി നടപ്പാതകൾ സുരക്ഷിതമാക്കുക, മലയോരമേഖലകളിൽ രാത്രിയാത്രയും തീരദേശങ്ങളിൽ വിനോദസഞ്ചാരവും ഒഴിവാക്കുക എന്നിവയാണ് മറ്റ് നിർദേശങ്ങൾ.
മഴക്കാല രോഗങ്ങൾക്ക് ആവശ്യമായ മരുന്നുകൾ എല്ലാ സർക്കാർ ആശുപത്രികളിലും ലഭ്യമാക്കുക, പ്രളയവും മണ്ണിടിച്ചിലും ബാധിക്കാൻ സാധ്യതയുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ അടിയന്തരമായി മാറ്റേണ്ട ഉപകരണങ്ങൾ ലിസ്റ്റ് ചെയ്ത് മാറ്റാൻ സുരക്ഷിത സ്ഥലങ്ങൾ കണ്ടെത്തുക, കടൽഭിത്തികളിലെ കേടുപാടുകൾ അടിയന്തരമായി പരിശോധിക്കുക, വൈദ്യുതി ബന്ധത്തിൽ തകരാറുകൾ പരിഹരിക്കുന്നതിനായി ടാസ്ക് ഫോഴ്സുകൾ സജ്ജമാക്കുക തുടങ്ങിയ നിർദേശങ്ങളും നടപ്പാക്കും.
ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തിൽ എഡിഎം സി.എസ്. രാജേഷ് അധ്യക്ഷത വഹിച്ചു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജയശ്രീ എസ്. വാരിയർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഫിറ്റ്നസ് ഉറപ്പുവരുത്തും
എല്ലാ സ്കൂളുകളുടെയും ആശുപത്രികളുടെയും ഫിറ്റ്നസ് പരിശോധന ഉറപ്പുവരുത്താനും സ്കൂൾ ബസുകളും കുട്ടികളെ കൊണ്ടുപോകുന്ന മറ്റു സ്വകാര്യ വാഹനങ്ങളും ഫിറ്റ്നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നും കർശനനിർദേശം.
ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ സ്കൂളുകളിൽ ബോധവത്ക്കരണ പരിപാടികൾ നടത്തണം. മഴക്കാലത്ത് ക്വാറികൾ നിരന്തര പരിശോധനയ്ക്ക് വിധേയമാക്കണം.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ എന്നിവ ഉണ്ടാക്കാൻ സാധ്യതയുള്ള വില്ലേജുകളിൽ പരിശോധന നടത്തണം. സ്കൂളുകളിലേക്കുള്ള വഴികളിലും പരിസരങ്ങളിലും അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റുകളും കന്പികളും ഉടൻ ഒഴിവാക്കണം.മലവെള്ളപ്പാച്ചിലിൽ ഉണ്ടാകാൻ സാധ്യതയുള്ള ജലാശയങ്ങളിൽ സുരക്ഷാ മുന്നറിയിപ്പ് നൽകാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണം.
മറ്റ് നിർദേശങ്ങൾ
മഴക്കാലത്ത് എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും മഴക്കോട്ട്, വ്യക്തിഗത സുരക്ഷാ കിറ്റ് എന്നിവ നൽകുക, വനത്തിനുള്ളിൽ താമസിക്കുന്ന തദ്ദേശീയരെ ആവശ്യമായാൽ മാറ്റിത്താമസിപ്പിക്കാൻ അനുയോജ്യമായ ഇടങ്ങൾ ഒരുക്കും.
മാത്രമല്ല നെറ്റ്വർക്കുകൾ ലഭ്യമല്ലാത്തതും ഒറ്റപ്പെട്ടു പോകാൻ സാധ്യതയുള്ളതുമായ വാസസ്ഥലങ്ങൾ ലിസ്റ്റ് ചെയ്ത് താത്കാലികമായി മാറ്റി താമസിപ്പിക്കുക, ദുരന്തസാധ്യത പ്രദേശങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ലിസ്റ്റ് തയാറാക്കി താത്ക്കാലികമായി മാറ്റിത്താമസിപ്പിക്കുക തുടങ്ങിയവ നടപ്പാക്കും.