ലാഗോസ്: വിദേശ ഐഎസ് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് അമേരിക്കൻ സേന നൈജീരിയയിൽ ആക്രമണം നടത്തിയതെന്ന് നൈജീരിയൻ സർക്കാർ അറിയിച്ചു.
സൊക്കോറ്റോ സംസ്ഥാനത്തെ ബാവുനി വനത്തിലെ രണ്ട് ഐഎസ് കേന്ദ്രങ്ങളാണ് വ്യാഴാഴ്ച അമേരിക്കൻ സേന ലക്ഷ്യമിട്ടത്.
പ്രസിഡന്റ് ബോലാ ടിനുബു അംഗീകാരം നല്കിയശേഷമായിരുന്നു അമേരിക്കൻ ആക്രമണമെന്നും നൈജീരിയൻ സർക്കാർ അവകാശപ്പെട്ടു. നൈജീരിയയുടെ അഭ്യർഥന മാനിച്ചായിരുന്നു ആക്രമണം എന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് വ്യാഴാഴ്ച അറിയിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നിരപരാധികളായ ക്രൈസ്തവരെ കൊന്നൊടുക്കുന്ന പശ്ചാത്തലത്തിലായിരുന്നു ആക്രമണമെന്നും ട്രംപ് പറഞ്ഞിരുന്നു.
നൈജീരിയയിൽ നുഴഞ്ഞുകയറിയ വിദേശ തീവ്രവാദികൾ പ്രാദേശിക ഘടകങ്ങളുടെ സഹായത്തോടെ വ്യാപക ആക്രമണങ്ങൾക്ക് ആസൂത്രണം നടത്തുന്നതിനിടെയായിരുന്നു അമേരിക്കൻ സൈനിക നടപടി.
അമേരിക്കൻ സേനയുടെ എംക്യു-9 റീപ്പർ ഡ്രോണുകൾ ഉപയോഗിച്ച് 16 ജിപിഎസ് ബോംബുകളാണ് ഐഎസ് കേന്ദ്രങ്ങളിൽ പ്രയോഗിച്ചതെന്നും നൈജീരിയൻ അധികൃതർ പറഞ്ഞു.