Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forensic

കയ്പമംഗലം വാഹനാപകടം: നാട്ടുകാരുമായി വാക്കുതര്‍ക്കം; പോലീസ് എത്തുന്നതിനു മുമ്പു രക്ഷപ്പെടാന്‍ പായുന്നതിനിടെ അപകടം?

തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ട ചരക്കുലോറിയില്‍ കാറിടിച്ച് എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിനു പിന്നാലെ നാട്ടുകാരുമായി വാക്കുതര്‍ക്കത്തില്‍ ഉള്‍പ്പെട്ടിരുന്നെന്നും പോലീസ്.

യാത്രയ്ക്കിടെ തൃശൂര്‍ തളിക്കുളം പത്താംകല്ലില്‍ മുറിയെടുക്കാന്‍ നിര്‍ത്തിയ സംഘം, നാട്ടുകാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്നും കൈയാങ്കളിയിലേക്കു നീങ്ങിയതോടെ നാട്ടുകാര്‍ വാടാനപ്പള്ളി പോലീസില്‍ വിവരം കൈമാറിയെന്നുമാണ് വിവരം. പോലീസ് എത്തുമെന്നറിഞ്ഞ് ഇവര്‍ വേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു. അമിത വേഗത്തില്‍ കൊച്ചിയിലേക്കു കടക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നെന്നും പറയുന്നു.

പത്താംകല്ലിലെ വിവിധ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തിന്‍റെ ഭാഗമായി പൊലിസ് ശേഖരിച്ചു. ഇവരുടെ സഞ്ചാരപാതയും അന്വേഷണത്തിന്‍റെ പരിധിയിലാണ്.

എട്ടുപേരുടെയും ആന്തരികാവയവങ്ങളുടെ ഫോറന്‍സിക് പരിശോധനയിലാണ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. ഇക്കാര്യം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കറും സ്ഥിരീകരിക്കുന്നുണ്ട്. സാമ്പിളുകള്‍ വിശദ പരിശോധനയ്ക്കു കാക്കനാട് കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലേക്ക് അയച്ചു. സംഭവത്തില്‍ അറസ്റ്റിലായ ലോറി ഡ്രൈവര്‍ പുനെ സ്വദേശി തുക്കാറാം കാംബ്ലിയെ കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ചര്‍ച്ചയായി ഡോ. ഹിതേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

തൃശൂര്‍: ദേശീയപാത 66ല്‍ കയ്പമംഗലത്തുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട യുവാക്കള്‍ മദ്യപിച്ചിരുന്നെന്ന സൂചന നല്‍കി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കര്‍. റോഡ് നിര്‍മാണത്തിലെ സുരക്ഷാ വീഴ്ചകളും ദേശീയപാതാ അഥോറിറ്റിയുടെ ഉത്തരവാദിത്വങ്ങളും ചൂണ്ടിക്കാട്ടുന്നതിനൊപ്പം മദ്യപിച്ചുള്ള വാഹനമോടിക്കലിനെക്കുറിച്ചും ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

റോഡ് നിര്‍മാണ മേഖലയില്‍ മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാത്തതും റോഡരികില്‍ ഭാരവാഹനം സുരക്ഷിതമല്ലാത്ത രീതിയില്‍ പാര്‍ക്ക് ചെയ്തതും അപകട സാധ്യത വര്‍ധിപ്പിച്ച് ഘടകങ്ങളായിരിക്കാം. ഇത്തരം വീഴ്ചകള്‍ ഗൗരവമായി അന്വേഷിക്കണം. എന്നാല്‍, ഫോറന്‍സിക് മെഡിസിന്‍ വിദഗ്ധന്‍ എന്ന നിലയില്‍ ദുരന്തകാരണം ഒരു ഘടകത്തില്‍ മാത്രം ചുരുക്കുന്നതു ശാസ്ത്രീയ സമീപനമല്ലെന്ന് അദ്ദേഹം പറയുന്നു.

അപകടത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗം പേരും മദ്യപിച്ചിരുന്നെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ഇത് അപകടത്തിന്റെ അന്വേഷണത്തില്‍ പ്രധാനപ്പെട്ടതാണ്. ഡ്രൈവറുടെ തീരുമാനമെടുക്കല്‍, ശ്രദ്ധ, പ്രതികരണ സമയം, വേഗത, ദൂരത്തെക്കുറിച്ചുള്ള നിഗമനങ്ങള്‍ എന്നിവയെ മദ്യം ബാധിക്കുകയും അപകട സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യാം. രക്തത്തതിലെ മദ്യത്തിന്റെ സാന്നിധ്യം മാത്രം അപകടത്തിന്റെ കാരണമെന്ന നിഗമനത്തില്‍ എത്താനും കഴിയില്ലെന്നത് ഓര്‍മിപ്പിക്കുന്നു.

മദ്യപിച്ചുള്ള വാഹനമോടിക്കല്‍ സമൂഹം നിരുത്സാഹപ്പെടുത്തണം. ഈ ദുരന്തം നല്‍കുന്ന പ്രധാന സന്ദേശങ്ങളിലൊന്നും ഇതാണ്. ഇതു പറയാന്‍ മാധ്യമങ്ങള്‍ ഭയക്കേണ്ടതില്ലെന്നും മദ്യപിച്ചു വാഹനമോടിക്കുന്നതു സ്വന്തം ജീവന്‍ മാത്രമല്ല, നിരപരാധികളായ മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും അപകടത്തിലാക്കുന്നു. ഇക്കാര്യം ഓര്‍ത്താല്‍ നന്നെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

Latest News

Corehub Up