തൃശൂര്‍: എക്സൈസ് വകുപ്പില്‍ സംസ്ഥാനതലത്തില്‍ നര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോ രൂപവത്കരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്.
പൂത്തോള്‍ എക്സൈസ് അക്കാദമി ഗ്രൗണ്ടില്‍ പരിശീലനം പൂര്‍ത്തിയാക്കിയ എക്സൈസ് ഇന്‍സ്പെക്ടര്‍മാരുടെയും വനിതാ-സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെയും പാസിംഗ് ഔട്ട് പരേഡില്‍ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഈ സര്‍ക്കാരിന്റെ കാലത്ത് 2600 നിയമനങ്ങള്‍ നടത്തി. ഇപ്പോള്‍ സേനയുടെ ഭാഗമായ 134 പേര് സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുക്കുകകൂടിയാണു ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. 2024ലെ എക്സൈസ് മെഡല്‍ വിതരണവും അദ്ദേഹം നിർവഹിച്ചു.
16 എക്സൈസ് ഇന്‍സ്പെക്ടര്‍മാരും 71 സിവില്‍ എക്സൈസ് ഓഫീസര്‍മാരും 47 വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരുമാണ് പരിശീലനം പൂര്‍ത്തിയാക്കി എക്സൈസ് സേനയുടെ ഭാഗമായത്. സിവില്‍ എക്സൈസ് ഓഫീസർ, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തികകളില്‍ നിയമനം ലഭിച്ച ആലപ്പുഴയില്‍നിന്നുള്ള എം. അനന്തുവും സഹോദരിയായ എം. അര്‍ച്ചനയും പാസിംഗ് ഔട്ട് പരേഡില്‍ ഒരുമിച്ചു പങ്കെടുത്തതു കൗതുകമായി.