ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ ഒരാൾകൂടി അറസ്റ്റിൽ.
ഡൽഹിയിൽ പ്രവർത്തിക്കുന്ന രേണുകായ് കരിയർ സെന്റർ സ്ഥാപകൻ ശിവരാജ് രഘുനാഥ് മോട്ടെഗാവോങ്കറെയാണു ഞായറാഴ്ച കേസന്വേഷിക്കുന്ന സിബിഐ സംഘം മഹാരാഷ്ട്രയിലെ ലാത്തൂരിൽനിന്ന് പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ പത്തുദിവസത്തെ സിബിഐ കസ്റ്റഡിയിൽവിട്ട് വിചാരണക്കോടതി ഉത്തരവിട്ടു.അറസ്റ്റിനു പിന്നാലെ നടത്തിയ വിശദ പരിശോധനയിൽ ചോർത്തിയ ചോദ്യാവലി ശിവരാജിന്റെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു.
ചോദ്യപേപ്പർ ചോർത്തിയ സംഘത്തിലെ സജീവ അംഗമാണ് ഇയാളെന്ന് സിബിഐ പറയുന്നു. ചോദ്യപേപ്പർ വിവിധയിടങ്ങളിൽ എത്തിച്ചതിൽ നിർണായക പങ്ക് പ്രതിയുടേതാണ്. പരീക്ഷയ്ക്ക് പത്തുദിവസം മുന്പ് ഏപ്രിൽ 23 നാണ് മോട്ടെഗാവോങ്കറിന് ചോദ്യപേപ്പർ ലഭിക്കുന്നത്. ഇതിന്റെ പകർപ്പും കൈയെഴുത്ത് പ്രതിയുമാണ് മോട്ടെഗാവോങ്കർ വിതരണം ചെയ്തത്.
ചോദ്യപേപ്പർ ചോർച്ചയുടെ സൂത്രധാരൻ അറസ്റ്റിലായ പ്രഹ്ളാദ് വിതൽറാവു കുൽക്കർണി എന്ന പി.വി കുൽക്കർണിയുമായി ഇയാൾക്കു ബന്ധമുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണ്. മുംബൈയിലെ കോളജ് അധ്യാപിക ഉൾപ്പെടെ ഏതാനും പേർ നേരത്തെ അറസ്റ്റിലായിരുന്നു.