ന്യൂഡൽഹി: മത-സാമുദായിക സംഘടനകളുടെയും പ്രതിപക്ഷ കക്ഷികളുടെയും കടുത്ത എതിർപ്പിനിടയിലും വിദേശ സംഭാവന (നിയന്ത്രണ) നിയമത്തിൽ ഭേദഗതി വരുത്തുന്ന ബിൽ ബുധനാഴ്ച പാസാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിനോടകം ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ബിൽ നാളത്തെ റിവേഴ്സ്ഡ് ലിസ്റ്റ് ഓഫ് ബിസിനസിൽ ഉൾപ്പെടുത്തിയതോടെയാണ് വിവാദ ബിൽ ലോക്സഭ പാസാക്കുമെന്ന ആശങ്ക ശക്തമായത്.
വിദേശത്തുനിന്നുള്ള സഹായങ്ങൾ പൂർണമായി നിർത്തലാക്കാനോ മതന്യൂനപക്ഷങ്ങളുടെ സർക്കാർ ഇതര സംഘടനകളെ കേന്ദ്ര സർക്കാരിന്റെ വരുതിയിലാക്കാനോ ലക്ഷ്യമിട്ടുള്ളതാണ് ബില്ലിലെ വ്യവസ്ഥകളെന്ന് പ്രതിപക്ഷ കക്ഷികളടക്കം ചൂണ്ടിക്കാട്ടുന്നതിനിടെയാണ് ബിൽ ലോക്സഭയിൽ പാസാക്കാൻ എൻഡിഎ ശ്രമിക്കുന്നത്.
അതിനിടെ ബില്ലിനെതിരെ പാർലമെന്റിനകത്തും പുറത്തും ബില്ലിനെതിരെ ബുധനാഴ്ച പ്രതിഷേധിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചിട്ടുണ്ട്. കേരളത്തിൽ നിയമസഭാ തെരഞ്ഞെുപ്പ് നടക്കുന്നതിനാൽ പല എംപിമാരും നാട്ടിലാണെങ്കിലും പ്രതിഷേധമറിയിക്കാൻ മാത്രം ഇവരിൽ പലരും ഡൽഹിയിലേയ്ക്ക് തിരിച്ചെത്തുമെന്നാണ് സൂചന.