കോട്ടയം: പ്രിയദർശിനി സൗജന്യ യാത്രയുടെ ഉദ്ഘാടന ദിവസം ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറി മഹിളാ മോർച്ചയുടെ പ്രതിഷേധം. കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറിയ മഹിളാമോർച്ച പ്രവർത്തകർ സൗജന്യ ടിക്കറ്റ് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയായിരുന്നു.
ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനത്തിനെതിരെയായിരുന്നു പ്രതിഷേധം. ഇത് മറ്റ് യാത്രക്കാരുമായി വാക്കേറ്റത്തിന് ഇടയാക്കുകയും ഒടുവിൽ സമരം അവസാനിപ്പിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ ബസിലും സൗജന്യ യാത്ര അനുവദിക്കുമെന്നാണ് പറഞ്ഞതെന്നും ഭരണം കിട്ടിയപ്പോൾ എന്താണ് വാക്ക് പാലിക്കാത്തതെന്നുമാണ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ജനങ്ങളെ പറഞ്ഞുപറ്റിച്ചെന്നും ബസ് കണ്ടക്ടായ വനിതയോട് ഫ്രീ ടിക്കറ്റ് ചോദിച്ച് കൊണ്ട് മഹിള മോര്‍ച്ച പ്രവര്‍ത്തക പറഞ്ഞു.
പ്രതിഷേധം തുടര്‍ന്നതോടെ മറ്റ് യാത്രക്കാര്‍ ഇടപെട്ടു. വെറുതെ സമയം കളയരുതെന്നും ബസിന് അകത്തല്ല പ്രതിഷേധം നടത്തേണ്ടതെന്നും യാത്രക്കാര്‍ പറഞ്ഞു. ഇതോടെ വണ്ടി തടഞ്ഞില്ലെന്നായി ബിജെപി പ്രവര്‍ത്തകരുടെ വാദം.
വണ്ടിക്കുള്ളിൽ പ്രതിഷേധം നടക്കുമ്പോ എങ്ങനെ വണ്ടിയെടുക്കുമെന്നായി യാത്രക്കാരുടെ മറുചോദ്യം. സൗജന്യ യാത്രയ്ക്ക് വേണ്ടി ബസിൽ കയറിയന്നേയുള്ളുവെന്നും വണ്ടി തടഞ്ഞിട്ടില്ലെന്നും വിശദീകരിച്ച മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.