ബെയ്ജിംഗ്: ഒരു കാലത്ത് ജനസംഖ്യാ വർധന തടയാൻ കർശനമായ നിയമങ്ങളും ഒറ്റക്കുട്ടി സന്പ്രദായവും നിർബന്ധിതമാക്കിയ ചൈന ഇപ്പോൾ അതിന്റെ പ്രത്യാഘാതം എങ്ങനെ താങ്ങണമെന്നറിയാതെ നട്ടംതിരിയുന്നു.
ഏറ്റവും പുതിയ ജനന നിരക്ക് കണക്കുകൾ ചൈനയെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ജനനനിരക്കിൽ മുൻവർഷത്തേക്കാൾ 17 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റക്കുട്ടി സമ്പ്രദായത്തിലെ അപകടം തിരിച്ചറിഞ്ഞ് പത്തു വർഷം മുന്പ് പിൻവലിച്ചെങ്കിലും അതു ഇനിയും ജനനനിരക്കിൽ പ്രതിഫലിക്കുന്നില്ല എന്നതാണ് ചൈനയെ വലയ്ക്കുന്നത്.
17 ശതമാനം ഇടിവ്
ജനനനിരക്ക് കൂട്ടാനായി കുറെ വർഷങ്ങളായി വൻ സൗജന്യങ്ങളും പദ്ധതികളുമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, അതൊന്നും കാര്യമായി ചലനമുണ്ടാക്കുന്നില്ലെന്നാണ് പുതിയ കണക്കുകൾ പറയുന്നത്. 2025ൽ 7.92 ദശലക്ഷം കുഞ്ഞുങ്ങൾ മാത്രമേ ജനിച്ചുള്ളൂ. മുൻ വർഷത്തെ അപേക്ഷിച്ച് 1.62 ദശലക്ഷം അഥവാ 17 ശതമാനത്തിന്റെ കുത്തനെയുള്ള ഇടിവ്. 2024ൽ ജനനനിരക്കിൽ നേരിയ വർധന പ്രകടമായിരുന്നു. എന്നാൽ, ഇതു താത്കാലികം മാത്രമായിരുന്നു. അതേസമയം, 2023 വരെ തുടർച്ചയായി ഏഴ് വർഷങ്ങളിൽ ജനന നിരക്ക് കുറഞ്ഞുവരികയായിരുന്നു.
ഒരു കാലത്ത് ജനസംഖ്യയെ ബാധ്യതയായിട്ടാണ് ലോകം വിലയിരുത്തിയിരുന്നത്. എന്നാൽ, ഇന്നു ജനസംഖ്യയുള്ള രാജ്യങ്ങളാണ് അതിവേഗം വളർച്ച നേടുന്നത്. ജനസംഖ്യയെ ആസ്തിയായി കരുതണമെന്ന നിലപാടിനാണ് ഇപ്പോൾ മുൻതൂക്കം.
സൗജന്യങ്ങൾ ഇഷ്ടം പോലെ
പല രാജ്യങ്ങളെയും പോലെ ചൈനയും കുറഞ്ഞുവരുന്ന ഫെർട്ടിലിറ്റി റേറ്റ് മൂലം പ്രതിസന്ധി നേരിടുകയാണ്. 2020ൽ ഫെർട്ടിലിറ്റി റേറ്റ് 1.3 ആയിരുന്നു. എന്നാൽ, നിലവിൽ ഇത് ഒന്ന് മാത്രമാണ്. ചൈനയുടെ ജനസംഖ്യ നിലനിർത്താൻ ആവശ്യമായ 2.1 എന്ന നിരക്കിനേക്കാൾ വളരെ താഴെയാണിത്.
2015ൽ സർക്കാർ ഒറ്റക്കുട്ടി നയം ഉപേക്ഷിച്ച് കുട്ടികളുടെ എണ്ണം രണ്ടായും 2021ൽ മൂന്നായും കൂട്ടിയിരുന്നു. കുട്ടികളുണ്ടാകാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാൻ വലിയ പദ്ധതികളും പ്രഖ്യാപിച്ചു.
കഴിഞ്ഞ ജൂലൈയിൽ, ജനിക്കുന്ന ഓരോ കുട്ടിക്കും 3,600 യുവാൻ ഏകദേശം 47,000 ഇന്ത്യൻ രൂപ വീതം നൽകുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഗർഭനിരോധന ഉറകൾക്ക് നികുതി ഏർപ്പെടുത്തി. കുട്ടികളെ വളർത്തുന്നതിലെ ബുദ്ധിമുട്ട് കുറയ്ക്കാൻ ഡേ കെയർ, കിന്റർ ഗാർട്ടൺ, വിവാഹാലോചന സേവനം ഈ മേഖലകളിലെല്ലാം നികുതിയിളവ് കൊണ്ടുവന്നു. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായിരുന്ന ചൈനയെ 2023ൽ ഇന്ത്യ മറികടന്നിരുന്നു.