ന്യൂഡൽഹി: ആഗോളവ്യാപാരത്തിന്റെ മൂന്നിലൊന്നു വഹിക്കുന്ന വ്യാപാരമാകും ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിലൂടെ പ്രാവർത്തികമാകുക. ഭാവിയിലേക്കുള്ള ഇന്ത്യയുടെ കവാടമാണ് തുറക്കുന്നതെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.
ഇന്ത്യൻ കയറ്റുമതിയുടെ 99 ശതമാനത്തിലധികം മൂല്യത്തിനും അഭൂതപൂർവമായ വിപണിപ്രവേശനം നൽകുന്നതാണു കരാറെന്ന് മന്ത്രി പീയൂഷ് പറഞ്ഞു. നമ്മുടെ തൊഴിൽമേഖലകൾക്കു പ്രചോദനം നൽകുകയും മെയ്ക്ക് ഇൻ ഇന്ത്യയെ ശക്തിപ്പെടുത്തുകയും ചെയ്യും. ക്ഷീരകർഷകർ അടക്കമുള്ള സെൻസിറ്റീവ് മേഖലകളെ സംരക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യൻ ബിസിനസുകൾക്കു വലിയ വ്യാപാര, നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കും. എംഎസ്എംഇകൾ, സ്ത്രീകൾ, യുവാക്കൾ, കരകൗശല വിദഗ്ധർ, തൊഴിലാളികൾ, വിദ്യാർഥികൾ, വൈദഗ്ധ്യമുള്ള പ്രഫഷണലുകൾ, മത്സ്യത്തൊഴിലാളികൾ, കർഷകർ, കയറ്റുമതിക്കാർ എന്നിവർക്ക് പ്രയോജനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
- ഇന്ത്യയുടെ 99 ശതമാനം കയറ്റുമതികൾക്കും യൂറോപ്യൻ രാജ്യങ്ങളിൽ മുൻഗണന ലഭിക്കും.
- ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് (എംഎസ്എംഇ) പുതിയ അവസരങ്ങൾ തുറക്കും.
- സ്ത്രീകൾ, കരകൗശല വിദഗ്ധർ, യുവാക്കൾ, പ്രഫഷണലുകൾ എന്നിവർക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
- തുണിത്തരങ്ങൾ, തുകൽ, സമുദ്രോത്പന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയ്ക്കു നേട്ടം.
- നിലവിൽ 33 ബില്യണ് ഡോളറിന്റെ കയറ്റുമതിയുള്ള ഈ മേഖലകളുടെ 10 ശതമാനം തീരുവ കരാർ നടപ്പിലാക്കുന്ന അടുത്ത വർഷം മുതൽ പൂജ്യത്തിലേക്കു കുറയും.
- ഓട്ടോമൊബൈൽ മേഖലയിൽ ക്വോട്ട അടിസ്ഥാന ഉദാരവത്കരണ പാക്കേജ് വരും.
- ഉയർന്ന സാങ്കേതിക വിദ്യയുള്ള യൂറോപ്യൻ വാഹന മോഡലുകൾക്ക് ഇന്ത്യയിൽ വില കുറയും.
- ഇന്ത്യൻ നിർമിത വാഹനങ്ങൾക്കു ഭാവിയിൽ കയറ്റുമതിക്കും സാധ്യതകളും തുറക്കും.
- ക്ഷീര, ധാന്യങ്ങൾ, കോഴി, സോയാമീൽ, ചില പഴങ്ങൾ, പച്ചക്കറികൾ എന്നിവയുൾപ്പെടെയുള്ള സെൻസിറ്റീവ് മേഖലകളെ ഇന്ത്യ സംരക്ഷിച്ചിട്ടുണ്ട്, കയറ്റുമതി വളർച്ചയെ ആഭ്യന്തര മുൻഗണനകളുമായി സന്തുലിതമാക്കുന്നു.
- ഇരു ദിശകളിലുമുള്ള താത്കാ ലിക, ഹ്രസ്വകാല, ബിസിനസ് യാത്രകൾക്കായി പുതിയൊരു ചട്ടക്കൂട് വരും. കോർപറേറ്റ് കന്പനികൾക്കുള്ളിലെ ട്രാൻസ്ഫറുകൾ ലഭിക്കുന്നവരുടെ (ഐസിടി) ആശ്രിതർക്കും കുടുംബാംഗങ്ങൾക്കും യൂറോപ്പിൽ പ്രവേശന, പ്രവർത്തന അവകാശങ്ങൾ നൽകുന്നു.
- ഇന്ത്യയിലെ വൈദഗ്ധ്യ, അർധ വൈദഗ്ധ്യ പ്രഫഷണലുകൾക്ക് കൂടുതൽ ആഗോള അവസരം
- യൂറോപ്യൻ യൂണിയന്റെ 144 ഉപമേഖലകളിലേക്ക് ഇന്ത്യൻ ഐടി, പ്രഫഷണൽ സേവനങ്ങൾ, വിദ്യാഭ്യാസ സേവനങ്ങൾ തുടങ്ങിയവയ്ക്കു പ്രവേശനം ലഭിക്കും.
- കരാർ സേവന വിതരണക്കാർക്കായി (സിഎസ്എസ്) 37 മേഖലകളിലും സ്വതന്ത്ര പ്രഫഷണലുകൾക്കായി 17 മേഖലകളിലും ഉപമേഖലകളിലും യൂറോപ്യൻ യൂണിയൻ പ്രതിബദ്ധതകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
- അഞ്ചു വർഷത്തേക്ക് സാമൂഹിക സുരക്ഷാ കരാറുകളിൽ ക്രിയാത്മക ഇടപെടലിനുള്ള ചട്ടക്കൂടും ഇന്ത്യ നേടിയെടുത്തു.
- ആയുർവേദ ഡോക്ടർമാർ അടക്കം ഇന്ത്യൻ പരന്പരാഗത വൈദ്യശാസ്ത്രജ്ഞർക്ക് ഇന്ത്യയിലെ യോഗ്യതയുടെ അടിസ്ഥാനത്തിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ജോലി ചെയ്യാനുള്ള അവസരം ലഭിക്കും.
- ഇന്ത്യയിലെ 102 ഉപമേഖലകളിലേക്ക് യൂറോപ്യൻ യൂണിയനൂ പ്രവേശനം ലഭിക്കും. ഇന്ത്യയിലേക്ക് ഹൈടെക് സേവനങ്ങളും നിക്ഷേപവും ഇതു കൊണ്ടുവരുമെന്നാണു പ്രതീക്ഷ.
- അതിർത്തി കടന്നുള്ള ഇലക്ട്രോണിക് പേയ്മെന്റുകൾ സുരക്ഷിതമാക്കുന്നതിനും നൂതനാശയങ്ങൾ വികസിപ്പിക്കുന്നതിനും ഇന്ത്യ- ഇയു സഹകരണം ഗുണകരമാകും.
- ഇന്ത്യയിലെ പ്രധാന സാന്പത്തിക, സമുദ്ര സേവന മേഖലകളിലേക്ക് യൂറോപ്യൻ കന്പനികൾക്കു പ്രവേശനം.