പുതുക്കാട്: കൊച്ചി-സേലം പാചകവാതക പൈപ്പ്ലൈനിൽ ചോർച്ച. പുതുക്കാട് പാലിയേക്കരയിൽ ബിപിസിഎൽ പെട്രോൾ പൈപ്പ്ലൈനിന്റെ അറ്റകുറ്റപ്പണിക്കെത്തിയ തൊഴിലാളികൾ പൈപ്പ്ലൈൻ മാറി എട്ടുമീറ്റർ അപ്പുറത്തുള്ള കെഎസ്പിപിഎൽ കമ്പനിയുടെ ഗ്യാസ് പൈപ്പ്ലൈനിൽ ഡ്രില്ല് ഉപയോഗിച്ചതാണ് ചോർച്ചയ്ക്കു കാരണം.
വലിയതോതില്‍ എല്‍പിജി ചോര്‍ച്ച ഉണ്ടായതോടെ പൈപ്പ് ലൈനിന്റെ രണ്ടുവശത്തുള്ള വാല്‍വ് അടച്ചു. പുതുക്കാട് അഗ്നിരക്ഷാസേന ചോര്‍ച്ചയിലേക്കു വെള്ളം പമ്പ് ചെയ്തു സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
ചോര്‍ച്ചയുണ്ടായ പ്രദേശത്തു ഗന്ധം അനുഭവപ്പെടുന്നുണ്ട്. മേഖലയിലെ വീടുകളിലും സ്ഥാപനങ്ങളിലും പോലീസും അഗ്നിരക്ഷാസേനയും വില്ലേജ് ഓഫീസ് അധികൃതരുമെത്തി മുന്‍കരുതൽ നിർദേശങ്ങൾ നൽകി. വീടുകളിലും സ്ഥാപനങ്ങളിലും തീ ഉപയോഗിക്കുന്നതിലും വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
പൈപ്പ് ലൈനിന്റെ ചുമതലയുള്ള കെഎസ്പിപിഎല്‍, പെട്രോളിയം കമ്പനികളായ ബിപിസിഎല്‍, ഐഒസിഎല്‍ അധികൃതർ സ്ഥലത്തെത്തിയിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. ഗ്യാസ് ചോർച്ച തുടരുന്നതിനിടെ മണലി-മടവാക്കര റോഡ് അടച്ച് ഗതാഗതം നിരോധിച്ചിരുന്നു.
ആശങ്കയായി തീപിടിത്തം
പാചകവാതക പൈപ്പ് ലൈന്‍ ചോര്‍ച്ച തുടരുന്നതിനിടെ പാലിയേക്കര പഴയ ദേശീയപാതയോരത്തെ പാടത്ത് തീപടര്‍ന്നത് ആശങ്ക പരത്തി. ഇന്നലെ ഉച്ചയ്ക്കാണ് പാതയോരത്തെ വര്ക്ഷോപ്പുകള്ക്കു സമീപം മാലിന്യത്തില്‍ തീ പടര്‍ന്നത്.
കാറ്റിന്റെ ശക്തിയില്‍ തീ പാടത്തേക്കു വ്യാപിച്ചെങ്കിലും പുതുക്കാടുനിന്ന് ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. മാലിന്യക്കൂമ്പാരത്തിന് ആരോ തീയിട്ടതാണെന്നു പറയുന്നു. തീപിടിത്തമുണ്ടായ പാടത്തിന് അരക്കിലോമീറ്റര്‍ മാറിയാണ് ഗ്യാസ് പൈപ്പ് ലൈന്‍ ചോര്‍ച്ച.