കൊച്ചി/മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ സാങ്കേതിക വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ്, ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ (WIPO) ഏറ്റവും പുതിയ പേറ്റന്റ് റാങ്കിംഗിൽ ആഗോളതലത്തിൽ ആദ്യ 20 സ്ഥാനങ്ങളിൽ ഇടംപിടിച്ചു. 2025ലെ പട്ടികയിൽ 320 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ജിയോ ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
ആഗോള സാങ്കേതിക ഭൂപടത്തിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കിക്കൊണ്ട്, ഹുവായ്, സാംസംഗ്, ക്വാൽകോം, എൽജി, പാനാസോണിക്, ഗൂഗിൾ, ആപ്പിൾ, നോക്കിയ തുടങ്ങിയ ആഗോള സാങ്കേതികവന്പന്മാരുടെ നിരയിലേക്കാണ് ജിയോ ഉയർന്നിരിക്കുന്നത്. ഈ പട്ടികയിൽ സ്ഥാനം പിടിക്കുന്ന ഏക ഇന്ത്യൻ ടെക് കന്പനിയാണ് ജിയോ പ്ലാറ്റ്ഫോംസ്.
ജിയോ ഒരു ‘ഡീപ്-ടെക്’ സ്ഥാപനമായി മാറാൻ നടത്തുന്ന വർഷങ്ങളുടെ പരിശ്രമങ്ങളുടെ തെളിവും പ്രതിഫലനവുമാണ് ഈ റാങ്കിംഗ് എന്ന് മാനേജിംഗ് ഡയറക്ടർ ആകാശ് അംബാനി അഭിപ്രായപ്പെട്ടു.
5ജി, 6ജി, ആർട്ടിഫിഷൽ ഇന്റലിജൻസ്, ക്ലൗഡ്-നേറ്റീവ് പ്ലാറ്റ്ഫോമുകൾ, ഇന്റലിജന്റ് ഓട്ടോമേഷൻ, റേഡിയോ ആക്സസ്, എഡ്ജ് ഇന്റലിജൻസ്, നെറ്റ്വർക്ക് സ്ലൈസിംഗ് തുടങ്ങിയവയാണ് ജിയോ ഉൗന്നൽ നൽകുന്ന പ്രധാന മേഖലകൾ.
കന്പനി പുറത്തുവിട്ട കണക്കുകൾ പ്രകാരം 2026 മാർച്ച് 31 വരെ ജിയോ ആകെ ഫയൽ ചെയ്തത് 6817 പേറ്റന്റുകളാണ്. ആഗോളതലത്തിൽ പേറ്റന്റ് ഫയലിംഗിൽ ഒരു ശതമാനത്തിൽ താഴെ മാത്രം വളർച്ച രേഖപ്പെടുത്തിയ വർഷത്തിലാണ് ജിയോ പ്ലാറ്റ്ഫോംസ് ഇത്തരമൊരു വന്പിച്ച കുതിച്ചുചാട്ടം നടത്തിയത് എന്നത് ശ്രദ്ധേയമാണ്.
ജിയോയുടെ ഗവേഷണ-വികസന പ്രവർത്തനങ്ങളുടെ ഗുണനിലവാരത്തിനുള്ള ആഗോള അംഗീകാരമായാണ് ഈ റാങ്കിംഗിനെ വ്യവസായ വിദഗ്ധർ വിലയിരുത്തുന്നത്.