കുണ്ടംകുഴി (കാസർഗോഡ്): ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ ബേഡഡുക്കയിലെ ഹൈടെക് ആട് ഫാമിനു തുടക്കത്തിൽത്തന്നെ കല്ലുകടി. വിവിധ ഇടങ്ങളിൽനിന്നായി ഇവിടെയെത്തിച്ച മലബാറി ഇനത്തിൽപ്പെട്ട 37 ആടുകൾ രോഗം ബാധിച്ച് ചത്തു. ശ്വാസകോശത്തെ ബാധിക്കുന്ന ആട് വസന്ത രോഗം ബാധിച്ചാണ് ഇവ ചത്തതെന്നാണു സൂചന.
കോഴിക്കോട്ടുനിന്നു കൊണ്ടുവന്ന ഒരാടിനാണ് ആദ്യം രോഗബാധ കണ്ടത്. തൊട്ടുപിന്നാലെ അത് മറ്റുള്ളവയിലേക്കും വ്യാപിക്കുകയായിരുന്നു. ഒന്നരമാസം മുമ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഫാമിന്റെ ഉദ്ഘാടനം നിർവഹിച്ച സമയത്ത് വിവിധയിടങ്ങളിൽ നിന്നായി 81 ആടുകളെയാണ് ആദ്യഘട്ടമായി ഇവിടെ എത്തിച്ചിരുന്നത്. ഇതിൽ 37 എണ്ണം ചത്തതോടെ 44 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്.
സാധാരണ ഫാമുകളിലേക്കു വിവിധയിടങ്ങളിൽനിന്നായി ആടുകളെയും കോഴികളെയും മറ്റും കൊണ്ടുവരുമ്പോൾ രണ്ടാഴ്ച ക്വാറന്റൈനിൽ പ്രത്യേകം താമസിപ്പിച്ചതിനു ശേഷം മാത്രമേ മറ്റുള്ളവയുമായി ഇടപഴകാൻ അനുവദിക്കാവൂ എന്നാണു കീഴ്വഴക്കം. എന്നാൽ ബേഡഡുക്ക ഫാമിൽ ഇത് പാലിക്കാതെ തുടക്കത്തിൽത്തന്നെ എല്ലാ ആടുകളെയും ഒരുമിച്ചാക്കിയതാണ് ഒരാടിനു നേരത്തേയുണ്ടായിരുന്ന രോഗബാധ മറ്റുള്ളവയിലേക്കും പകരാനിടയാക്കിയത്.
ഫാമിൽ ആടുകളെ പാർപ്പിക്കുന്നതിനായി അഞ്ച് കൂടുകൾ സ്ഥാപിക്കാനാണ് പദ്ധതിരേഖയിൽ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഒരു കൂടിന്റെ മാത്രം പണി പൂർത്തിയായപ്പോഴാണ് തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് ധൃതിപിടിച്ച് ഉദ്ഘാടനം നടത്തിയത്. 200 ആടുകളെ വരെ പാർപ്പിക്കാവുന്ന കൂടാണ് ഇത്. ആദ്യഘട്ടത്തിൽ കൊണ്ടുവന്ന എല്ലാ ആടുകളെയും ഈ ഒരേയൊരു കൂട്ടിൽത്തന്നെ പാർപ്പിച്ചതാണ് രോഗബാധ പടരാനിടയാക്കിയത്.
ഇപ്പോൾ രോഗബാധ നിയന്ത്രണാധീനമാണെന്നും അവശേഷിക്കുന്നവയ്ക്ക് രോഗമില്ലെന്നുമാണ് ഫാം അധികൃതർ പറയുന്നത്. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് മുഖേനയാണ് ഇവിടേക്ക് ആടുകളെ എത്തിച്ചത്. എന്നാൽ ആടുകളെ തെരഞ്ഞെടുത്ത് കൊണ്ടുവരുന്നതിനുമുമ്പ് അവയ്ക്ക് പരിശോധനകൾ നടത്തിയിരുന്നില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.