തിരുവനന്തപുരം: അന്വേഷണം മരവിപ്പിച്ചും കുറ്റപത്രം നൽകാതെയും പ്രതികളെ പുറത്തിറക്കി ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണം അട്ടിമറിക്കാനുള്ള സർക്കാർ ശ്രമത്തിന് എതിരായ പോരാട്ടമാണ് പ്രതിപക്ഷം നിയമസഭയ്ക്കുള്ളിലും പുറത്തും നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും മന്ത്രി വി.എൻ. വാസവനും മുൻ ദേവസ്വം പ്രസിഡന്റുമാർക്കും സ്വർണക്കൊള്ളയിൽ പങ്കുണ്ട്.
മന്ത്രിമാർ കോണ്ഗ്രസിനെതിരേ ആരോപണം ഉന്നയിക്കുന്നത് ബിജെപിയുടെ ഗുഡ് ബുക്കിൽ കയറിപ്പറ്റാനുള്ള തന്ത്രമാണ്. ലാവ്ലിൻ അന്വേഷണം സിബിഐക്കു വിട്ട ചീഫ് ജസ്റ്റീസിനെ നാടുകടത്താനും മുദ്രാവാക്യം വിളിക്കാനും നേതൃത്വം നൽകിയ ആളാണ് നിയമമന്ത്രിയുടെ കസേരയിൽ ഇരുന്ന് പ്രതിപക്ഷനേതാവ് ഹൈക്കോടതിയെ അധിക്ഷേപിച്ചെന്നു പറയുന്നത്. ധർമശാസ്താവിന്റെ സ്വർണം കട്ട സിപിഎം നേതാക്കൾ അഴിക്കുള്ളിൽ ആകുന്നതുവരെ സമരവുമായി മുന്നോട്ടു പോകും.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ രജിസ്റ്റർ തിരുത്തിയാണ് ദ്വാരപാലക ശിൽപം കടത്തിയത്. അതിന്റെ ഫോറൻസിക് പരിശോധനപോലും മൂന്നു ദിവസം മുൻപാണു നടത്തിയത്. എല്ലാം വൈകിക്കുന്നു. പ്രതികൾ പുറത്തിറങ്ങി എല്ലാ തെളിവുകളും നശിപ്പിച്ച് ശബരിമല സ്വർണക്കൊള്ള എങ്ങും എത്തിക്കാതിരിക്കാനുള്ള ശ്രമമാണു നടത്തുന്നത്.
ഏത് കോടതിയാണ് ശബരിമല വിഷയത്തിൽ പ്രതിപക്ഷത്തെ വിമർശിച്ചത്? കോടതി വിമർശിച്ചത് എസ്ഐടിയെയാണ്. തദ്ദേശ തെരഞ്ഞെടുപ്പുകാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ചെലുത്തി അന്വേഷണം മരവിപ്പിച്ചെന്ന് പ്രതിപക്ഷം പറഞ്ഞത് പിന്നീട് കോടതി ശരിവച്ചതായും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.