തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതു മുന്നണിയുടെ പരാജയത്തിന് പ്രധാന ഘടകകമായതായി കാണാൻ കഴിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണം ശബരിമലയല്ല, വ്യത്യസ്ത ഘടകങ്ങൾ ആയിരുന്നു. ഇതിൽ ഒരു കാരണം ഇതാകാമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല എൽഡിഎഫിന്റെ പരാജയ കാരണമെങ്കിൽ പത്തനംതിട്ട ജില്ലയിലെ ബിജെപി ഭരിക്കുന്ന പന്തളം നഗരസഭ ഇത്തവണ ബിജെപിക്ക് നഷ്ടമാകുകയും എൽഡിഎഫ് വിജയിക്കുകയും ചെയ്തു. കൊടുങ്ങല്ലൂർ നഗരസഭയിൽ കഴിഞ്ഞ തവണ ബിജെപി വിജയത്തോട് അടുത്തിരുന്നു. എന്നാൽ, ഇതും നഷ്ടമായി. ഈ പ്രത്യേക വിഷയം ബാധിച്ചെങ്കിൽ ഇവിടെയെല്ലാം എൽഡിഎഫ് പരാജയപ്പെടേണ്ടതല്ലേ. ഇതിൽ ബിജെപിക്ക് വലിയ വിജയം ലഭിക്കേണ്ടതല്ലേ.
ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ബിജെപിയും യുഡിഎഫും വലിയ തോതിൽ ഉപയോഗിച്ചിരുന്നു. പാട്ടായും മറ്റു പലതരത്തിലും പ്രത്യേക രീതിയിൽ പ്രചാരണത്തിൽ ഇത് ഉയർത്താൻ ശ്രമിച്ചു.
എന്നാൽ, ഇതിലെ അന്വേഷണത്തിൽ സംസ്ഥാന സർക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലായിരുന്നു. തട്ടിപ്പുകൾക്കെതിരേ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു കൊണ്ടുള്ള ഹൈക്കോടതി നിർദേശത്തോട് സർക്കാർ പൂർണമായി യോജിച്ചു.
തിരുവനന്തപുരം കോർപറേഷനിലെ പരാജയത്തിന് കാരണം ബിജെപിയും യുഡിഎഫും ചേർന്ന പരസ്പര സഹകരണ മുന്നണിയായിരുന്നു. എൽഡിഎഫിനെ തോൽപ്പിക്കാൻ പ്രാദേശികമായി ഒന്നിച്ച് അണിനിരക്കുന്ന സമീപനം ബിജെപിയും യുഡിഎഫും താത്കാലിക നേട്ടത്തിനു വേണ്ടി നടത്തി. ബിജെപി ഉയർത്തിയ അപകടകരമായ വർഗീയ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ എൽഡിഎഫിനായി.
തിരുവനന്തപുരത്ത് ഏറ്റവും കൂടുതൽ വോട്ടും കൂടുതൽ വോട്ടിംഗ് ശതമാനവും എൽഡിഎഫിനായിരുന്നു. 12 സീറ്റുകളിൽ 60 വോട്ടിനു താഴെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് പരാജയപ്പെട്ടത്. ബിജെപി ജയിച്ച 26 വാർഡുകളിൽ യുഡിഎഫ് 1000ത്തിൽ താഴെയാണ് വോട്ട് നേടിയത്. യുഡിഎഫ് ജയിച്ച 11 സീറ്റുകളിൽ ബിജെപിക്ക് ആയിരത്തിൽ താഴെയാണ് വോട്ട് ലഭിച്ചത്. എന്തോ ഒരു നീക്കമുണ്ടായെന്നും പിണറായി വിജയൻ പറഞ്ഞു.