തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലെയും ഒഴിവുകൾ യുദ്ധകാലാടിസ്ഥാനത്തിൽ ശേഖരിച്ച് പിഎസ്സിക്കു റിപ്പോർട്ട് ചെയ്ത് നിയമന നടപടികൾ ത്വരിതപ്പെടുത്തുന്നതിനുള്ള സമഗ്ര നടപടികൾ സർക്കാർ സ്വീകരിക്കുമെന്നു തദ്ദേശ സ്വയംഭരണ മന്ത്രി കെ. എം. ഷാജി അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ഗണ്യമായ എണ്ണം സ്ഥിരം തസ്തികകൾ ഒഴിവായി കിടക്കുന്നുണ്ട്.
ഇത്തരം ഒഴിവുകൾ സമയബന്ധിതമായി നികത്താത്തത് പൊതുസേവനങ്ങളുടെ ഗുണനിലവാരത്തെയും ഭരണ കാര്യക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോടൊപ്പം സർക്കാർ ജോലിക്കായി വർഷങ്ങളായി തയാറെടുക്കുന്ന ലക്ഷക്കണക്കിന് യുവജനങ്ങളുടെ പ്രതീക്ഷകളെയും നിരാശപ്പെടുത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു.
സർക്കാരിന്റെ തൊഴിൽസൗഹൃദ സമീപനത്തിന്റെ ഭാഗമായി എല്ലാ വകുപ്പുകളിലെയും നിലവിലുള്ള ഒഴിവുകൾ, അടുത്തിടെ ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകൾ, നിയമപരമായ തടസങ്ങളില്ലാത്ത തസ്തികകൾ എന്നിവയുടെ കൃത്യമായ വിവരശേഖരണം നടത്തി പിഎസ്സിക്കു റിപ്പോർട്ട് ചെയ്യും.
ഇതിന്റെ ഭാഗമായി എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും വകുപ്പ് മേധാവികൾക്കും ഒഴിവുകളുടെ സമഗ്ര വിവരശേഖരണം നടത്താൻ നിർദേശം നൽകുമെന്നും റിപ്പോർട്ട് ചെയ്യപ്പെടാതെ കിടക്കുന്ന ഒഴിവുകൾ കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധനാ സംവിധാനം ഏർപ്പെടുത്തുമെന്നും ഒഴിവ് റിപ്പോർട്ടിംഗ് പുരോഗതി മാസാടിസ്ഥാനത്തിൽ വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു.
പിഎസ്സിക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകൾ, റിപ്പോർട്ട് ചെയ്യാൻ ബാക്കിയുള്ള ഒഴിവുകൾ, നിയമന നടപടികളുടെ പുരോഗതി എന്നിവ പൊതുജനങ്ങൾക്ക് അറിയാൻ കഴിയുന്ന ഡിജിറ്റൽ ഡാഷ് ബോർഡ് സംവിധാനം വികസിപ്പിക്കും.