വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ എച്ച്-വൺ ബി വിസയുള്ള ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടാൽ പുതിയ തൊഴിൽ കണ്ടെത്താൻ അനുവദിച്ചിരുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം നീക്കം ആരംഭിച്ചു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, താത്കാലിക തൊഴിൽ വിസയിലുള്ളവർക്ക് ജോലി നഷ്ടപ്പെട്ടാൽ ഉടൻ തന്നെ രാജ്യം വിടേണ്ടി വരും.
ഇന്ത്യക്കാരായ ഐടി പ്രഫഷണലുകളെയാണ് ഈ തീരുമാനം ഏറ്റവും പ്രതികൂലമായി ബാധിക്കുക. എച്ച്-വൺ ബി വിസകളുടെ അപേക്ഷാ ഫീസ് കുത്തനെ വർധിപ്പിച്ച നടപടിക്ക് പിന്നാലെയാണ് ഭരണകൂടത്തിന്റെ ഈ പുതിയ നീക്കം. വിദേശ തൊഴിലാളികളെ വൻതോതിൽ ആശ്രയിക്കുന്ന പ്രമുഖ അമേരിക്കൻ ഐടി കമ്പനികൾക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകും. വിദേശ ജീവനക്കാരുടെ ഒഴിവുകളിലേക്ക് അമേരിക്കക്കാർക്ക് തന്നെ കൂടുതൽ തൊഴിലവസരങ്ങൾ നൽകുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.