കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പൂര്‍ണമായ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് എയര്‍ ഇന്ത്യ സാറ്റ്സ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (എഐ സാറ്റ്സ്). എഐ സാറ്റ്സിന്റെ സേവനം ലഭ്യമായ കേരളത്തിലെ രണ്ടാമത്തെയും രാജ്യത്തെ എട്ടാമത്തെയും വിമാനത്താവളമാണു കൊച്ചി.
പരിശീലനം സിദ്ധിച്ച 150 ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്ന് എഐസാറ്റ്സ് അധികൃതർ പറഞ്ഞു. യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനനുസരിച്ച് ജീവനക്കാരുടെ എണ്ണം വർധിപ്പിക്കും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യോമയാന കേന്ദ്രങ്ങളിലൊന്നില്‍ അത്യാധുനിക സാങ്കേതിക വിദ്യ, അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാസംവിധാനങ്ങള്‍, സുസ്ഥിര ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സംവിധാനങ്ങള്‍ എന്നിവ ലഭ്യമാക്കുകയാണു ലക്ഷ്യമെന്ന് എയര്‍ ഇന്ത്യ സാറ്റ്സ് അവകാശപ്പെട്ടു.
28ലധികം എയര്‍ലൈനുകള്‍ വന്നുപോകുന്ന കൊച്ചി വിമാനത്താവളത്തില്‍ 60,000 ടണ്ണിലധികം കാര്‍ഗോയും ഒരു കോടിയിലധികം യാത്രക്കാരുമാണ് 2024 സാമ്പത്തിക വര്‍ഷം എത്തിയത്. കാര്യക്ഷമവും സാങ്കേതികവിദ്യയില്‍ അധിഷ്ഠിതവും സുരക്ഷമുന്നിര്ത്തിയുമുള്ള ആവശ്യങ്ങള്‍ ഇവിടെ വര്‍ധിച്ചുവരികയാണ്.
എഐ സാറ്റ്സിന്റെ വരവോടെ പുതുതലമുറ സേവന പ്ലാറ്റ്ഫോമുകള്, ഓട്ടോമാറ്റിക് വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് ടൂളുകള്‍, എന്‍ഡ് ടു എന്‍ഡ് ബാഗേജ് ട്രാക്കിംഗ് സാങ്കേതിക വിദ്യകള്‍ എന്നിവ യാത്രക്കാർക്ക് ലഭ്യമാകുമെന്ന് സിഇഒ രാമനാഥന് രാജാമണി പറഞ്ഞു.