നാഗ്പൂർ: ജിമ്മിലെ കഠിനമായ വ്യായാമത്തിന് പിന്നാലെ പക്ഷാഘാതം സംഭവിച്ച് തളർന്നുവീണ 23-കാരന് നഴ്സായ അമ്മയുടെ ജാഗ്രത പുതുജീവൻ നൽകി. നാഗ്പൂർ സ്വദേശിയായ ഓം ഭോയാർ എന്ന യുവാവാണ് മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
ഏപ്രിൽ പത്തിനാണ് സംഭവം. ജിമ്മിൽ മണിക്കൂറുകളോളം കഠിനമായ വ്യായാമം ചെയ്ത ശേഷം വീട്ടിലെത്തിയ ഓം പെട്ടെന്ന് ബോധരഹിതനായി വീഴുകയായിരുന്നു. പ്രൊഫഷണൽ നഴ്സായ അമ്മ ആരതി ഭോയാർ ഉടൻ തന്നെ മകന്റെ അവസ്ഥ മനസ്സിലാക്കി. മസ്തിഷ്കത്തിൽ രക്തസ്രാവം ഉണ്ടായതാകാമെന്നും ചികിത്സ നൽകാൻ വൈകിയാൽ മകൻ എന്നന്നേക്കുമായി തളർന്നുപോകുമെന്നും അവർ തിരിച്ചറിഞ്ഞു.
മെഡിക്കൽ രംഗത്ത് 'ഗോൾഡൻ അവർ' എന്ന് വിളിക്കപ്പെടുന്ന ആദ്യ 3-4 മണിക്കൂറിനുള്ളിൽ തന്നെ ആരതി മകനെ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ ഓമിന്റെ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തുടർന്ന് 'മെക്കാനിക്കൽ ത്രോംബെക്ടമി' എന്ന ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ രക്തക്കട്ട നീക്കം ചെയ്തു. കൃത്യസമയത്ത് ചികിത്സ ലഭിച്ചതിനാൽ ഓമിന്റെ ആരോഗ്യനില വേഗത്തിൽ മെച്ചപ്പെടുകയും ഏപ്രിൽ 21-ന് അദ്ദേഹം ആശുപത്രി വിടുകയും ചെയ്തു.