മാവേലിക്കര: മാവേലിക്കരയിലെ വിവിധ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ വ്യാജ ഹാള്മര്ക്ക് സീല്‍ പതിച്ച മുക്കുപണ്ടം പണയം വച്ച് മൂന്നു ലക്ഷം രൂപയ്ക്ക് മുകളില്‍ തട്ടിയ പള്ളിക്കല്‍ പഴകുളം റസല്‍ മന്‍സില്‍ മുഹമ്മദ് സാദിക് മകന് റസല്‍ മുഹമ്മദ് (20), നൂര്‍നാട് പാലമേല്‍ ചെറുനാമ്പില്‍ വീട്ടില്‍ എസ്. സൂരജ് (19), അടൂര്‍ മോലൂട് ചരുവില്തറയില് വീട്ടില്‍ ഉണ്ണികുട്ടന് (21), പന്തളം കുരമ്പാല ജയലക്ഷമി വിലാസം വീട്ടില്‍ എസ്. സൂരജ്കുമാര് (19) എന്നിവരെയാണ് മാവേലിക്കര പോലീസ് എറണാകുളത്തെ ഒരു ആഡംബര ഫ്ലാറ്റില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ സുഹൃത്തുക്കളായ പ്രതികള്‍ തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍നിന്നാണ് വ്യാജഹാള്മാര്ക്ക് ചെയ്ത സ്വര്‍ണം വാങ്ങി പണയം വച്ചിരുന്നത്.
ഒര്‍ജിനല്‍ സ്വര്‍ണത്തെ വെല്ലുന്ന രീതിയിലാണ് മുക്കുപണ്ടത്തില്‍ ഹാള്‍മാര്‍ക്ക് ചെയ്തിരിക്കുന്നത്. ചെറുകിട ഫിനാന്‍സ് സ്ഥാപനങ്ങളില്‍ അപ്രൈസര്‍മാര്‍ ഇല്ലാതെ ജീവനക്കാര്‍ ഹാള്‍മാര്‍ക്ക് മാത്രം നോക്കി പണയം സ്വീകരിച്ചിരുന്നത് പ്രതികള്‍ക്ക് മുതല്‍കൂട്ടായി.
മാവേലിക്കര പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഇതൊരു സംഘം ചേര്‍ന്നുള്ള തട്ടിപ്പാണെന്ന് മനസിലായതോടെ ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.