അമരാവതി: ആന്ധ്രാപ്രദേശിൽ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ അജ്ഞാതൻ യുവതിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ക്രൂരമായി പീഡിപ്പിച്ചു. പൽനാട് ജില്ലയിലെ മച്ചേർല പട്ടണത്തിലാണ് സംഭവം.
സർക്കാർ ജീവനക്കാരിയായ ഇവർ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വീട്ടിൽ തനിച്ചായിരുന്നപ്പോൾ, വെള്ളം ആവശ്യപ്പെട്ട് എത്തിയയാൾ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് തുണികൊണ്ട് വാ മൂടിയ ശേഷം കത്തികാണിച്ച് ഇവരെ പീഡിപ്പിച്ചു.
പിന്നീട് ഇവരെ കൈകെട്ടിയിട്ട് ഇയാൾ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. ഫോണിൽ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ ബന്ധു അബോധാധാവസ്ഥയിൽ യുവതിയെ കണ്ടെത്തി.
യുവതിയെ ആദ്യം മച്ചേർലയിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി നരസറോപേട്ട ഏരിയ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.