ചണ്ഡീഗഡ്: ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ചാർട്ടേഡ് അക്കൗണ്ടന്റായ യുവാവ് പിടിയിൽ. ഹരിയാന ബഹദൂർഗഢിലാണ് സംഭവം നടന്നത്. ഹിസാർ, സെക്ടർ 14 സ്വദേശി അൻഷുൽ ധവാൻ ആണ് പിടിയിലായത്.
ബാങ്ക് ജീവനക്കാരിയായ മഹാക് (27) ആണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 15ന് ആയിരുന്നു കൊലപാതകം നടന്നത്. പ്രതി ഭാര്യയുമൊത്ത് ഹിസാർ സന്ദർശിച്ചിരുന്നു. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് ദമ്പതികൾ അവിടെ നിന്ന് മടങ്ങിയത്.
തുടർന്നായിരുന്നു കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. ഏതാനും പേർ തങ്ങളെ ആക്രമിച്ചെന്നും ഭാര്യയെ അക്രമികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നും അൻഷുൽ ധവാൻ പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.
ആദ്യം കവർച്ചാ കേസായി തോന്നിയെങ്കിലും വിശദമായ അന്വേഷണത്തിൽ അൻഷുൽ ധവാനാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ആദ്യം മഹാകിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കത്രിക ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.