മെൽബൺ: ഇറാനിലേക്കു മടങ്ങിയാൽ പീഡനത്തിനും ശിക്ഷയ്ക്കും വിധേയരാകാമെന്ന ഭയത്തെത്തുടർന്ന് ഇറാന്റെ ദേശീയ വനിതാ ഫുട്ബോൾ ടീമിലെ അഞ്ചു താരങ്ങൾക്ക് ഓസ്ട്രേലിയ താത്കാലിക വീസ അനുവദിച്ചു.
ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കാനായി ഓസ്ട്രേലിയയിലെത്തിയ താരങ്ങൾ സുരക്ഷാ ആശങ്കകൾ ഉയർത്തിയതിനെത്തുടർന്നാണ് സർക്കാർ ഇടപെടൽ.
മനുഷ്യാവകാശപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലാണു തീരുമാനമെന്ന് ഓസ്ട്രേലിയൻ ഇമിഗ്രേഷൻ മന്ത്രി ടോണി ബർക്ക് വ്യക്തമാക്കി. സഹ്റ സർബാലി അലീഷാ, മോന ഹമൂദി, സഹ്റ ഗാൻബാരി, ഫാത്തിമെ പസന്ദിദെ, ആതെഫെ റമസാനിസാദെ എന്നിവരാണ് വീസ ലഭിച്ച താരങ്ങൾ. വീസ ലഭിച്ചതോടെ ഇറാൻ താരങ്ങൾ ഹിജാബ് ഉപേക്ഷിച്ചും നാലുപേർ മുടി ബോബ് ചെയ്തും ഇമിഗ്രേഷൻ മന്ത്രി ടോണി ബർക്കിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ദക്ഷിണകൊറിയയുമായുള്ള മത്സരത്തിനു മുന്നോടിയായി ദേശീയ ഗാനം ആലപിക്കാത്ത ഇറേനിയൻ ടീമിന്റെ നടപടി വിവാദമായിരുന്നു. യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയായിരുന്നു സംഭവം. താരങ്ങളുടെ നടപടി അപമാനത്തിന്റെ പരമാവധിയാണെന്ന് ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ വിമർശിച്ചിരുന്നു. ചില മാധ്യമങ്ങൾ ഇവരെ യുദ്ധകാല ദ്രോഹികളെന്നും വിശേഷിപ്പിച്ചു.
ഇതിനിടെയാണു തങ്ങൾ മടങ്ങിപ്പോകുന്നില്ലെന്നും അഭയം നൽകണമെന്നും അഭ്യർഥിച്ച് താരങ്ങൾ സർക്കാരിനെ സമീപിച്ചത്. അഭയം തേടിയ താരങ്ങളെ മടക്കിയയച്ചാൽ അതിരൂക്ഷമായ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും അവിടെ അവർ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തേ പറഞ്ഞിരുന്നു.
ഇവർക്ക് ഓസ്ട്രേലിയ അഭയം നൽകണമെന്നും തയാറല്ലെങ്കിൽ അഭയം നൽകാൻ അമേരിക്ക തയാറാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ട്രംപ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി ചർച്ച നടത്തുകയുമുണ്ടായി. ഇതിനു പിന്നാലെയാണ് ടീമംഗങ്ങൾക്ക് അഭയം നൽകിയതായി ഓസ്ട്രേലിയ വ്യക്തമാക്കിയത്. ഫിലിപ്പീൻസിനോട് 2–0ന് തോറ്റതോടെ ഇറാന്റെ വനിതാ ടീം ഏഷ്യൻ കപ്പ് ടൂർണമെന്റിൽനിന്ന് പുറത്തായിരുന്നു.