National
ഡെറാഡൂൺ: ബദരീനാഥ് ധാമിൽ നിന്ന് ഡെറാഡൂണിലേക്ക് പറക്കുകയായിരുന്ന സ്വകാര്യ ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് ബുധനാഴ്ച രാവിലെ പാടശേഖരത്തിൽ അടിയന്തരമായി ഇറക്കി. ചെന്പ-അരകോട്ട് മേഖലയിലൂടെ പറക്കുന്നതിനിടെയാണ് സംഭവം.
ഹെലികോപ്റ്ററിലുണ്ടായിരുന്ന പൈലറ്റ് ഉൾപ്പെടെ ആറുപേരും സുരക്ഷിതരാണെന്ന് അധികൃതർ പറഞ്ഞു. യാത്രാമധ്യേ ഉയർന്ന് വോൾട്ടേജുള്ള വൈദ്യുത ലൈനിൽ തട്ടി ഹെലികോപ്റ്ററിന്റെ പിൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചതാണ് അടിയന്തര ലാൻഡിംഗിന് കാരണം.
യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിണമാരഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: നിയന്ത്രണങ്ങൾ ലംഘിച്ച് ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറത്തിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്. ഹെലികോപ്റ്റർ താഴ്ന്നു പറന്ന സംഭവത്തിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥന്റെ ഭക്തിയെന്നാണ് കണ്ടെത്തൽ.
ആകാശത്ത് നിന്ന് അയ്യപ്പനെ തൊഴുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഹെലികോപ്റ്റർ താഴ്ത്തി പറത്തിയത്. നെടുമ്പാശേരി വിമാനത്താവള പരിസരത്തെ കോസ്റ്റ് ഗാർഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റിംഗ് യൂണിറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് അയ്യപ്പനെ തൊഴാനാണ് ഇങ്ങനെ ചെയ്തതെന്നാണു റിപ്പോർട്ടിൽ പറയുന്നത്.
അച്ചടക്ക നടപടിയുടെ ഭാഗമായി ചുമതലയിൽനിന്ന് ഉദ്യോഗസ്ഥനെ നീക്കുകയും കൊച്ചിയിലെ കോസ്റ്റ്ഗാർഡ് മേഖലാ ആസ്ഥാനത്തേക്കു മാറ്റുകയും ചെയ്തു. ഹെലികോപ്റ്റർ പൈലറ്റ് കൂടിയായ ഈ ഉദ്യോഗസ്ഥനും സഹപൈലറ്റും ക്യാമറ ക്രൂവും അടക്കം മൂന്നു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
ഇതേ ഉദ്യോഗസ്ഥൻ മുൻപും കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ ശബരിമലയിലേക്കും ഗുരുവായൂരിലേക്കും യാത്ര നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ മോശം കാലാവസ്ഥയെ തുടർന്നാണ് ഹെലികോപ്റ്റർ വഴിതിരിച്ച് വിട്ടത് എന്നായിരുന്നു കോസ്റ്റ് ഗാർഡിന്റെ വിശദീകരണം.
വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും കർശന നിയന്ത്രണമുള്ള വ്യോമപാതയിലാണ് ഉദ്യോഗസ്ഥൻ നിയമം ലംഘിച്ചത്. ഉദ്യോഗസ്ഥൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും ക്ഷേത്ര സുരക്ഷയ്ക്ക് ഭീഷണിയാകും വിധം ഹെലികോപ്റ്റർ താഴ്ത്തുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവം ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്. എഡിജിപി എസ്. ശ്രീജിത് തയാറാക്കിയ റിപ്പോർട്ട് ഇന്ന് സ്പെഷൽ കമ്മീഷണർക്ക് കൈമാറും.
കൊടിമരത്തിന് തൊട്ടുമുകളിൽ വരെ ഹെലികോപ്റ്റർ പറന്നു. കാലാവസ്ഥാ പ്രശ്നമെന്ന കോസ്റ്റ്ഗാർഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
എയർട്രാഫിക് കൺട്രോൾ റൂമിൽ നിന്നും വിശദാംശങ്ങൾ ശേഖരിക്കണമെന്നും റിപ്പോർട്ടിലുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ആ ദിവസത്തെ റിപ്പോർട്ട് പരിഗണിക്കണമെന്നും ഹെലികോപ്റ്റർ പറത്തിയ പൈലറ്റുമാരുടെ മൊഴിയെടുക്കണമെന്നും റിപ്പോർട്ടില്‍ ആവശ്യപ്പെടുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവത്തിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. സുരക്ഷാ പ്രശ്നം ഉള്ളതായി തോന്നുന്നില്ലെന്നുംകോപ്റ്റർ പറന്നപ്പോൾ തന്നെ വിവരം ലഭിച്ചെന്നും സാങ്കേതിക പ്രശ്നം കോസ്റ്റ് ഗാർഡ് വിളിച്ചറിയിച്ചിരുന്നുവെന്നും ജയകുമാർ വ്യക്തമാക്കി.
ശബരിമല സന്നിധാനത്തിനു മുകളിൽ ഇതാദ്യമായുണ്ടായ ഹെലികോപ്റ്റർ സാന്നിധ്യം വലിയ വിവാദമായി തുടരുന്നതിനിടെയാണ് ദേവസ്വം പ്രസിഡന്റ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. അതേസമയം സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്നതിൽ പമ്പ പോലീസ് കേസ് എടുത്തിട്ടുണ്ട്.
അതീവ സുരക്ഷാമേഖലയുടെ മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയത് അതീവ ഗൗരവതമെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അന്തരീക്ഷം മേഘാവൃതമായതിനെ തുടർന്ന് ദിശതെറ്റി പറന്നു പോയതാണെന്നാണ് കോസ്റ്റ് ഗാർഡിന്റെ വിശദീകരണം.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളിലൂടെ വട്ടമിട്ട് പറന്നത്. കൊടിമരത്തിന് അഞ്ചടി മുകളിലായി നാലുവട്ടം പതിയെ പറന്നു.
ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിന്റെ ചിത്രങ്ങൾ പകർത്തിയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. അത് കണ്ടാണ് ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്.
Kerala
പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്നതിൽ കേസെടുത്ത് പമ്പ പോലീസ്. അതീവ സുരക്ഷാമേഖലയുടെ മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയത് അതീവ ഗൗരവകരമെന്ന് സ്പെഷ്യൽ കമ്മീഷ്ണർ ഹൈക്കോടതിയെ അറിയിച്ചു.
എന്നാൽ, അന്തരീക്ഷം മേഘാവൃതമായതിനെ തുടർന്ന് ദിശതെറ്റി പറന്ന് പോയതാണെന്ന് കോസ്റ്റ് ഗാർഡ് വിശദീകരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളിലൂടെ വട്ടമിട്ട് പറന്നത്. കൊടിമരത്തിന് അഞ്ചടി മുകളിലായി നാലുവട്ടം പതിയെ പറന്നു.
ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിന്റെ ചിത്രങ്ങൾ പകർത്തിയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. അത് കണ്ടാണ് ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. നിലയ്ക്കൽ, പമ്പ, സന്നിധാനം മേഖലകളിൽ ഡ്രോണുകൾ പോലും അനുവദനീയമല്ല.
വിവിഐപികളുമായി നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറങ്ങുന്നതിന് പോലും മുൻകൂർ അനുമതി വേണം. ഈ സാഹചര്യത്തിൽ കോസ്റ്റ് ഗാർഡിന്റെ ആണെങ്കിൽ പോലും ഹെലികോപ്റ്റർ സന്നിധാനത്തിനു മുകളിൽ എത്തിയത് അതീവ ഗൗരവമെന്ന് സ്പെഷ്യൽ കമ്മീഷ്ണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. എഡിജിപി ശ്രീജിത്ത് നൽകുന്ന അന്വേഷണ റിപ്പോർട്ടും കോടതിക്ക് കൈമാറും.
National
ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെത്തിയ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തി. തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്റർ പരിശോധിച്ചത്.
രാഹുൽ ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങി കാറിൽ കയറിയതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തുകയായിരുന്നു. തുടർന്ന് ഹെലികോപ്റ്ററിൽ പരിശോധന നടത്തി. തിരുച്ചിറപ്പള്ളി കൂടാതെ റാണിപ്പെട്ടിലും ഫ്ലയിംഗ് സ്ക്വാഡ് പരിശോധന നടത്തി.
തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് പരിശോധന നടത്തിയതെന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അധികൃതർ പറഞ്ഞു.
National
പൂന: മഹാരാഷ്ട്ര മന്ത്രി ഛഗൻ ഭുജ്ബൽ സഞ്ചരിച്ച ഹെലികോപ്റ്റർ ഹെലിപാഡിൽനിന്നും മാറി ലാൻഡ് ചെയ്തത് ആശങ്കപരത്തി.
നിശ്ചിത ഹെലിപാഡിൽനിന്നും ഏകദേശം ഒന്നരക്കിലോമീറ്ററോളം മാറിയാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്.
ഹെലികോപ്റ്റർ സുഗമമായി ലാൻഡ് ചെയ്തെന്നും ആർക്കും പരിക്കില്ലെന്നും അഡീഷണൽ എസ്പി (പൂനെ റൂറൽ) ഗണേഷ് ബിരാദാർ പറഞ്ഞു. ചില ആശയക്കുഴപ്പം മൂലം പൈലറ്റിന് ഹെലിപാഡ് കാണാൻ കഴിഞ്ഞില്ല.
പാർക്കിംഗിനായി നിശ്ചയിച്ച സ്ഥലത്ത് ഹെലികോപ്റ്റർ ഇറക്കി. പ്രശ്നങ്ങളൊന്നുമുണ്ടായില്ലെന്നും മന്ത്രി അറിയിച്ചു.
International
ദോഹ: ഖത്തറിൽ ഹെലികോപ്റ്റർ തകർന്നുവിണുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഏഴുപേരിൽ ആറു പേരുടെ മൃതദേഹങ്ങൾ തെരച്ചിലിൽ കണ്ടെത്തി.
ആറു പേരുടെ മരണം ആഭ്യന്തര മന്ത്രാലയം വാർത്താ കുറിപ്പിലൂടെ സ്ഥിരീകരിക്കുകയായിരുന്നു. വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. കാണാതായ ഏഴാമത്തെ ആൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.
ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീഴുകയായിരുന്നു. സാങ്കേതിക കാരണം മൂലമാണ് അപകടമെന്നാണ് വിശദീകരണം. ഖത്തറിലെ പ്രതിരോധമന്ത്രാലയവും ആഭ്യന്ത്ര മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
Kerala
ദോഹ: ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീണു. ഹെലികോപ്റ്ററിനായുള്ള തെരച്ചിൽ നടക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാങ്കേതിക കാരണമാണ് അപകടകാരണമെന്നും വിശദീകരിച്ചു.
ഖത്തറിലെ പ്രതിരോധമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിവിധ സംഘങ്ങൾ തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
അൽപസമയം മുമ്പാണ് അറിയിപ്പ് ലഭിച്ചത്. സാധാരണ ഡ്യൂട്ടിക്കിടെ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം.
National
ന്യൂഡൽഹി: സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തി. ലക്നോവിലെ ലാ മാർട്ട് ഗ്രൗണ്ടിൽ നിന്ന് കൗശാംബിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.
സാങ്കേതിക തകരാർ മൂലം ലക്നോ വിമാനത്താവളത്തിലാണ് ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത്. പറക്കുന്നതിനിടെ ഹെലികോപ്റ്ററിൽ നിന്നും പുകയുയർന്നതോടെയാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയതെന്നാണ് വിവരം.
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റുള്ളവരും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
National
പോർട്ട്ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ മായബന്ദറിന് സമീപം സാങ്കേതിക തകരാറിനെ തുടർന്ന് ഹെലികോപ്റ്റർ കടലിൽ ഇടിച്ചിറക്കി. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരെയും രക്ഷിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പവൻ ഹാൻസിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
രാവിലെ 8.45 ഓടെ ശ്രീ വിജയ പുരത്ത് (പോർട്ട് ബ്ലെയർ) നിന്നുമാണ് ഹെലികോപ്റ്റർ പുറപ്പെട്ടത്. നോർത്ത്, മിഡിൽ ആൻഡമാൻ ജില്ലയിലെ മായാബന്ദറായിരുന്നു ലക്ഷ്യസ്ഥാനം. 9.30 ഓടെ വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെടുകയും മായാബന്ദറിനടുത്തുള്ള കടലിൽ ഇടിച്ചിറക്കുകയുമായിരുന്നു.
രണ്ട് ക്രൂ അംഗങ്ങളും ഒരു കുട്ടിയുൾപ്പെടെ അഞ്ച് യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. ഏഴ് യാത്രക്കാരെയും കടലിൽ നിന്ന് രക്ഷപ്പെടുത്തി. പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
മുംബൈ: സാങ്കേതിക തകരാർ സംഭവിച്ചതിനെത്തുടർന്ന് സ്വകാര്യകന്പനിയുടെ ഹെലികോപ്റ്റർ സ്കൂൾ ഗ്രൗണ്ടിൽ അടിയന്തരമായി ഇറക്കി. സംഭവത്തിൽ ആർക്കും പരിക്കോ മറ്റ് അത്യാഹിതങ്ങളോ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
മുംബൈയിലെ ജുഹുവിൽനിന്നു ഗുജറാത്തിലെ സൂറത്തിലേക്കു പറന്ന നാലുപേരുൾപ്പെട്ട ഹെലികോപ്റ്ററാണ് പൽഘാർ ജില്ലയിലെ വിദ്യാ വൈഭവ് ഹൈസ്കൂളിൽ ഇറക്കിയത്. സഫേലിനും കെൽവ റോഡ് സ്റ്റേഷനും മധ്യേ പറക്കുന്നതിനിടെയാണ് ഹെലികോപ്റ്ററിൽ അപായസൂചന മുഴങ്ങിയത്. ഉടൻതന്നെ പൈലറ്റ് ഹെലികോപ്റ്റർ സ്കൂൾ ഗ്രൗണ്ടിൽ ഇറക്കുകയായിരുന്നു.
International
മോസ്കോ: റഷ്യയിൽ പ്രതിരോധ വകുപ്പിന് കീഴിലുള്ള ഏവിയേഷൻ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്ടർ തകർന്നുവീണ് അഞ്ച് പേർ മരിച്ചു. കെഎ-226 ഹെലികോപ്റ്ററാണ് തകർന്നത്.
കിസ്ലിയാറിൽ നിന്ന് ഇസ്ബെർബാഷിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കാസ്പിയൻ കടൽത്തീരത്ത് ഹെലികോപ്റ്റർ ഇറക്കാൻ പൈലറ്റ് ശ്രമിക്കുന്നത് ദൃശ്യമാണ്. തകർന്നുവീഴുന്നതിന് തൊട്ടുമുമ്പ് നിലത്തിടിച്ച് ഹെലികോപ്റ്ററിന്റെ പിൻഭാഗം അടർന്നുപോയി. പിന്നീട് വെള്ളത്തിന് മുകളിലൂടെ ഹെലികോപ്റ്റർ ചെറുതായി ഉയർത്താൻ പൈലറ്റിന് കഴിഞ്ഞെങ്കിലും നിയന്ത്രണം നഷ്ടപ്പെടുകയും താഴേക്ക് പതിക്കുകയും ചെയ്തു.
കിസ്ലിയാർ ഇലക്ട്രോ മെക്കാനിക്കൽ പ്ലാന്റിലെ ഡെപ്യൂട്ടി ജനറൽ ഡയറക്ടർ, ചീഫ് എൻജിനീയർ, ചീഫ് ഡിസൈനർ, ഹെലികോപ്റ്റർ ഫ്ലൈറ്റ് മെക്കാനിക്ക് എന്നിവരാണ് മരിച്ചത്.
Kerala
പത്തനംതിട്ട: പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ ഹെലിപാഡിലെ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവത്തില്‍ യാതൊരു സുരക്ഷാവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍.
ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാനുള്ള ഹെലിപാഡ് വളരെ വൈകിയാണ് തയാറാക്കിയത്. ലാന്‍ഡ് ചെയ്യാന്‍ നേരത്തെ തന്നെ ക്രമീകരണമുണ്ടാക്കിയിരുന്നു. ആ നിശ്ചയിച്ച സ്ഥലത്തുനിന്ന് അഞ്ചടി മാറിയാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്.
ഇത് സെറ്റാവാത്ത കോണ്‍ക്രീറ്റ് ഉള്ള ഭാഗത്തായിപ്പോയി. ഇതോടെ ഹെലികോപ്റ്ററിന് മുന്നോട്ട് നീങ്ങാന്‍ സാധിച്ചില്ല. ഇതോടെയാണ് അത് തള്ളി നേരത്തേ ലാന്‍ഡ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന നാലഞ്ച് അടി മാറിയുള്ള സ്ഥലത്തേക്ക് നീക്കിയത്. അല്ലാതെ ഹെലികോപ്റ്ററിനോ രാഷ്ട്രപതിയുടെ ലാന്‍ഡിംഗിനോ യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.
അതേസമയം, പിഡബ്ല്യുഡിയാണ് ഹെലിപാഡ് തയാറാക്കി കോണ്‍ക്രീറ്റ് ചെയ്തത്. എയര്‍ഫോഴ്സ് ജീവനക്കാര്‍ ചൂണ്ടിക്കാണിച്ച ഇടത്താണ് ഹെലിപാഡ് തയാറാക്കിയതെന്ന് പിഡബ്ല്യുഡി അറിയിച്ചു.
രാത്രി ഏറെ വൈകിയാണ് ഇവിടം കോണ്‍ക്രീറ്റ് ചെയ്തത്. ചെളിയും പൊടിപടലങ്ങളും ഒഴിവാക്കാനുള്ള ക്രമീകരണമാണ് ആവശ്യപ്പെട്ടതെന്നും എയര്‍ഫോഴ്സ് ജീവനക്കാരുടെ സാന്നിധ്യത്തില്‍ തന്നെയാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതെന്നും പിഡബ്ല്യുഡി വ്യക്തമാക്കി.