തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്ക് അടക്കം വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന് നാലു കോടി രൂപ കൂടി അനുവദിച്ചു സർക്കാർ. സാധാരണ ഗതിയിൽ ഉപയോഗത്തിനുശേഷം മാത്രം വാടകത്തുക നൽകുന്ന രീതിക്ക് വിപരീതമായി വരാനിരിക്കുന്ന മൂന്നു മാസത്തെ വാടക കൂടി മുൻകൂറായി നൽകിയിരിക്കുകയാണ്.
ട്രഷറി നിയന്ത്രണത്തിലും ഇളവുവരുത്തിയാണ് മുൻകൂറായി കോടികൾ വാടകയായി നൽകുന്നത്. അധിക ഫണ്ടായി ഈ മാസം 20നാണ് തുക അനുവദിച്ച് ഉത്തരവിറക്കിയത്. ഇതോടെ വിമാന കന്പനിയായ ചിപ്സണ്‍ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് നാലു കോടി രൂപ ഉടൻ ലഭ്യമാകും.
2025 ഒക്ടോബർ 20 മുതൽ 2026 മാർച്ച് 19 വരെയുള്ള അഞ്ച് മാസത്തെ വാടകയാണ് ഇപ്പോൾ അനുവദിച്ചത്. ഇതിൽ ഡിസംബർ 20 മുതൽ മാർച്ച് 19 വരെയുള്ള മൂന്ന് മാസത്തെ വാടക മുൻകൂറായാണ് നൽകുന്നത്. ബാക്കി രണ്ട് മാസത്തെ കുടിശികയും ഇതിനൊപ്പം തീർക്കും. 80 ലക്ഷം രൂപയാണ് പ്രതിമാസ വാടക.
മാസതോറും 25 മണിക്കൂറാണ് പറക്കാവുന്ന സമയം. 25 മണിക്കൂർ കഴിഞ്ഞാൽ ഓരോ മണിക്കൂറിനും 90,000 രൂപ വീതം അധികം നൽകണമെന്നാണ് കരാർ വ്യവസ്ഥ.