മുഹമ്മ (ആലപ്പുഴ): കേരളത്തെ നരക കേരളമാക്കിയ എൽഡിഎഫ് സർക്കാരിനെ പരാജയപ്പെടുത്തണമെന്ന് മുൻ മന്ത്രി ജി.സുധാകരൻ. അസഭ്യം പറയുന്നതാണ് രാഷ്ട്രീയമെന്ന് കരുതുന്നവരാണ് സിപിഎമ്മുകാർ. ഇവർക്ക് കാറൽ മക്സിനെയോ ഏംഗൽസിനെയോ ഒന്നുമറിയില്ല.
യുഡിഎഫ് നന്നായി പരിശ്രമിച്ചാൽ എൽഡിഎഫ് ഒന്നോ രണ്ടാേ സീറ്റിലേക്ക് ഒതുങ്ങുന്ന സാഹചര്യമാണുള്ളത്. മണൽ മാഫിയായും റിയൽ എസ്റ്റേറ്റ് മാഫിയായും തഴച്ചു വളരുകയാണ്. ഇപ്പോൾ മൽസരിക്കുന്ന രണ്ടുപേർ കോടിശ്വരന്മാരായത് ഈ ബന്ധത്തിലൂടെയാണ്. യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി കാവുങ്കലിൽ രാഹുൽ ഗാന്ധി പങ്കെടുത്ത സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു സുധാകരൻ.
ബിജെപിയുമായി ഡീൽ ഉണ്ടാക്കിയാണ് പിണറായി വിജയൻ ഇലക്ഷനെ നേരിടുന്നത്. പിണറായി വിജയന്റെ അനുയായിയായ സജി ചെറിയാൻ മത്സരിക്കുന്ന മണ്ഡലത്തിൽ ബിജെപി പേരിനൊരു സ്ഥാനാർഥിയെ നിർത്തിയത് സജി ചെറിയാനെ വിജയിപ്പിക്കാനാണ്.
തന്നെ വളർത്തിയത് പിണറായി അല്ല. ഞാൻ രാഷ്ട്രീയത്തിൽ വളരുന്ന സമയത്ത് പിണറായി രാഷ്ട്രീയത്തിൽ ആരുമായിരുന്നില്ല. കോൺഗ്രസിന്റെ പിന്തുണ അഭിമാനത്തോടെയാണ് സ്വീകരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാർട്ടി കോൺഗ്രസാണ്. ബിജെപി അങ്ങനെ അല്ലെന്നും സുധാകരൻ പറഞ്ഞു.