ചിറ്റൂർ: നല്ലേപ്പിള്ളിയിൽ കതിരിട്ട നെൽപ്പാടങ്ങളിൽ പന്നിക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നാശം വരുത്തി. നല്ലേപ്പിള്ളി മല്ലങ്കളം പാടശേഖര സമിതി പ്രദേശങ്ങളിലാണ് കാട്ടുപന്നികൾ താണ്ഡവമാടിയിരിക്കുന്നത്.
ജീവഭയം കാരണം പാടത്ത് കാവൽജോലിക്ക് തൊഴിലാളികൾ വരാറില്ല. കൊയ്ത്ത് നടത്താൻ പത്തുദിവസം മാത്രം ബാക്കിയിരിക്കേയാണ് ശല്യം രൂക്ഷമായിരിക്കുന്നത്. നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്ത് വിളയിറക്കിയ കർഷകന് നെല്ലും വൈക്കോലും കിട്ടാത്ത സ്ഥിതിയിലായിരിക്കുകയാണ്.
കമ്പിയും തോരണവും കെട്ടിയും പടക്കംപൊട്ടിച്ചും കർഷകർ പ്രതിരോധിക്കുന്നുണ്ടെങ്കിലും ഇതിലൊന്നും അടങ്ങാതെയാണ് പന്നികളുടെ വിളയാട്ടം. പഞ്ചായത്ത് നൽകിയെന്ന് പറയപ്പെടുന്ന അധികാരം ഉപയോഗിച്ച് പന്നികളെ വെടിവെച്ച് കൊല്ലാനുള്ള പണം ജനകീയാസൂത്രണ പദ്ധതിയിലോ ഓൺ ഫണ്ടിലോ വകയിരുത്തി പന്നികളെ നശിപ്പിക്കാതിരുന്നാൽ കാർഷികമേഖലയിൽ നിന്ന് കർഷകർ പിൻവലിയുമെന്ന് മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പ് കാല നിബന്ധനകൾക്ക് വിധേയമായി ലൈസൻസുള്ള തോക്കുകൾ പോലീസിൽ സറണ്ടർ ചെയ്തതും പ്രതിസന്ധിയായിരിക്കുകയാണ്.