തിരുവനന്തപുരം: സംസ്ഥാനത്തെ പാചകവാതക ക്ഷാമം അതിരൂക്ഷമായി ബാധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകൾ. ഇതിൽ തന്നെ എൻജിനിയറിംഗ് കോളജ് ഹോസ്റ്റലുകളിലെ സ്ഥിതി ആശങ്കാജനകമാണ്.
സംസ്ഥാനത്ത് എൻജിനിയറിംഗ് കോളജുകളിൽ ഇന്റേണൽ പരീക്ഷകൾ നടക്കുകയാണ്. നിലവിലെ സാഹചര്യം തുടർന്നാൽ എൻജിനിയറിംഗ് കോളജുകളുടെ ഉൾപ്പെടെ ഹോസ്റ്റലുകൾ അടച്ചിടേണ്ട സാഹചര്യം ഉണ്ടാവും.
തിരുവനന്തപുരം പൂജപ്പുരയിലെ എൽബിഎസ് വനിതാ എൻജിനിയറിംഗ് കോളജിന്റെ ഹോസ്റ്റലിൽ ഇന്നലെ വൈകുന്നേരംവരെ ഉപയോഗിക്കാനുള്ള പാചകവാതകമാണ് സ്റ്റോക്കുള്ളത്. ഇന്ന് ഗ്യാസ് ലഭിച്ചില്ലെങ്കിൽ 600 റോളം വരുന്ന ഹോസ്റ്റൽ വിദ്യാർഥികൾ പട്ടിണിയിലാവും.
ഇത്തരമൊരു സാഹചര്യമുണ്ടായാൽ കോളജ് അടച്ചിടുകയല്ലാതെ മറ്റൊരു മാർഗവുമില്ല. നിലവിൽ പൂജപ്പുര കോളജിലെ കാന്റീനിൽ ഉച്ചഭക്ഷണം നിർത്തലാക്കിയിട്ട് ദിവസങ്ങൾ കഴിഞ്ഞു. ഹോസ്റ്റൽ വിദ്യാർഥികൾക്ക് തിളപ്പിച്ചാറിച്ച വെള്ളമായിരുന്നു നല്കി വന്നിരുന്നത്. പാചകവാതക ക്ഷാമം മൂലം ഇപ്പോൾ ഫിൽറ്റർ ചെയ്തു കുടിവെള്ളം നല്കുന്ന സ്ഥിതിയിലേക്കു മാറി.
സംസ്ഥാനത്തെ കൂടുതൽ വിദ്യാർഥികൾ ഹോസ്റ്റലിൽ കഴിയുന്ന കോളജുകളിലെ എല്ലാം ഹോസ്റ്റലുകളിലെ സ്ഥിതി ഇതാണ്. കാസർഗോഡ് എൽബിഎസ് കോളജിലും തിരുവനന്തപുരം ബാർട്ടണ് ഹിൽസ് എൻജിനിയറിംഗ് കോളജ് ഹോസ്റ്റലിലുമെല്ലാം രൂക്ഷമായ എൽപിജി ക്ഷാമമാണ് നേരിടുന്നത്. റസിഡൻഷൽ സ്കൂളുകളുടെ ഹോസ്റ്റലുകളിലും സമാനമായ സ്ഥിതിയാണ്. സ്കൂളുകളിലും ഇപ്പോൾ പരീക്ഷാ സമയമായതിനാൽ സ്കൂൾ അധികൃതരും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
പാചകവാതക പ്രതിസന്ധി ഐടി മേഖലയെയും ബാധിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ഐടി കന്പനികളിലെല്ലാം രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഫഷണലുകളാണ് ജോലി ചെയ്യുന്നത്. ഇതിൽതന്നെ പലരും നഗരത്തിലെ ഹോസ്റ്റലുകളിൽ ഉൾപ്പെടെ താമസിക്കുന്നവരാണ്. ഹോസ്റ്റലുകളിൽ പലതിലും എൽപിജി ക്ഷാമം രൂക്ഷമായി.
തിരുവനന്തപുരം ടെക്നോപാർക്കിലെ കാന്റീനുകളിൽ ഉൾപ്പെടെ പാചകവാതക പ്രതിസന്ധി ആരംഭിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ ടെക്നോപാർക്കിലെ പല കന്പനികളും വർക്ക് ഫ്രം ഹോമിലേക്ക് മാറുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നു ടെക്നോപാർക്കിലെ പ്രധാന ഐടി കന്പനിയുടെ പ്രതിനിധി പറഞ്ഞു.