ന്യൂഡൽഹി: റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്ന വീട്ടമ്മമാരുടെ ഗാർഹിക പരിചരണത്തിന് പ്രതിമാസം കുറഞ്ഞത് 30,000 രൂപ കണക്കാക്കി ഇൻഷ്വറൻസ് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഓരോ മൂന്നു വർഷം കൂടുന്പോഴും ഈ തുകയിൽ പത്തു ശതമാനം വർധന വരുത്തണം. വീട്ടമ്മമാരുടെ സേവനത്തെ രാഷ്ട്രനിർമാണത്തിന് തുല്യമായി കണക്കാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
ജോലിയില്ലാത്ത വീട്ടമ്മമാർ റോഡപകടത്തിൽ മരിച്ചാൽ അവരുടെ കുടുംബത്തിൽ നഷ്ടപരിഹാരമായി കുറഞ്ഞ തുകയായിരുന്നു ഇൻഷ്വറൻസ് കന്പനികളിൽനിന്നു ലഭിച്ചിരുന്നത്. കുടുംബത്തിലെ ആശ്രിതർ എന്നു കണക്കാക്കിയായിരുന്നു ഇത്തരമൊരു രീതി.
എന്നാൽ ഗാർഹിക ജോലി ചെയ്യുന്ന സ്ത്രീകൾ കുടുംബത്തിന് ആശ്രിതരാണെന്ന തെറ്റായ ധാരണ മാറണമെന്നും കുടുംബത്തിന്റെ സുഗമമായ നടത്തിപ്പിന് അവരുടെ അധ്വാനം അനിവാര്യമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വീട്ടമ്മമാരുടെ അദൃശ്യമായ അധ്വാനം രാജ്യത്തിന്റെ ജിഡിപിയിൽ കാര്യമായ സംഭാവന ചെയ്യുന്നുണ്ടെന്നും എന്നാൽ അതു സാന്പത്തികമായി ഇതുവരെ പരിഗണിക്കപ്പെട്ടിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
2001ൽ ഹരിയാനയിൽ നടന്ന ഒരു റോഡപകടത്തിൽ മരിച്ച വീട്ടമ്മയുടെ കുടുംബത്തിന് നഷ്ടപരിഹാരം വർധിപ്പിച്ചു നൽകിക്കൊണ്ടാണ് കോടതി ഉത്തരവ്. ഇനിമുതൽ മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണലുകൾ നഷ്ടപരിഹാരം കണക്കാക്കുന്പോൾ ‘ഗാർഹിക പരിചരണത്തിനുള്ള നഷ്ടം’ എന്ന പ്രത്യേക ഇനത്തിൽ പ്രതിമാസം 30,000 രൂപ വീതം ചേർക്കണം. വീട്ടമ്മമാർക്ക് വരുമാനമില്ലാത്ത സാഹചര്യത്തിലാണ് ഈ തുക ‘സ്റ്റാൻഡ്ഇൻ’ വരുമാനമായി കണക്കാക്കുക.
അതേസമയം, വീട്ടമ്മമാർ ജോലിക്കു പോകുന്നവരാണെങ്കിൽ അവരുടെ യഥാർഥ വരുമാനത്തിന് പുറമെ ഈ തുകകൂടി ലഭിക്കാൻ അർഹതയുണ്ടായിരിക്കും.