സുൽത്താൻ ബത്തേരി: വനത്താൽ ചുറ്റപ്പെട്ട നൂൽപ്പുഴ പഞ്ചായത്തിലെ കുണ്ടൂർ പ്രദേശത്തെ ഗോത്ര സമൂഹങ്ങൾ ഗുരുതരമായ ദുരിതത്തിലൂടെ കടന്നുപോകുന്നു.
പട്ടിണിയും തൊഴിലില്ലായ്മയും ഒരുപോലെ രൂക്ഷമായ സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത്. പ്രദേശത്തെ ജനറൽ വിഭാഗത്തിലെ കുടുംബങ്ങൾ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പുറത്തേക്ക് താമസം മാറിയതോടെയാണ് തൊഴിലവസരങ്ങൾ കുറഞ്ഞത്. ഇതോടെ ദിവസവേതന ജോലികൾപോലും ലഭിക്കാതെ ഗോത്രവർഗക്കാർ പ്രതിസന്ധിയിലായി.
തൊഴിൽ തേടി വനത്തിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ച് തമിഴ്നാട്ടിലേക്കും സമീപ ഗ്രാമങ്ങളിലേക്കും പോകേണ്ട അവസ്ഥയാണ് ഇപ്പോൾ. സന്ധ്യ കഴിഞ്ഞാൽ കാട്ടാനകളടക്കമുള്ള വന്യജീവികൾ വീടുകളോട് ചേർന്ന് എത്തുന്നത് ഭീതിയുണ്ടാക്കുന്നു.
വീടുകൾക്ക് ചുറ്റുമുണ്ടായിരുന്ന സുരക്ഷാ വേലികൾ പ്രവർത്തനരഹിതമായതും ആശങ്ക വർധിപ്പിക്കുന്നു. പല വീടുകളിലും വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. സർക്കാർ നൽകുന്ന റേഷനാണ് പല കുടുംബങ്ങളുടെയും പ്രധാന ആശ്രയം. എന്നാൽ റേഷൻ സാധനങ്ങൾ വാങ്ങുന്നതിനായി കിലോമീറ്ററുകൾ കാട്ടിലൂടെ സഞ്ചരിച്ച് മുണ്ടക്കൊല്ലിയിൽ എത്തേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടാണ്. കുട്ടികളുടെ വിദ്യാഭ്യാസവും പ്രതിസന്ധിയിലാണ്.
സ്കൂളിലേക്കുള്ള യാത്രയും പഠനസൗകര്യങ്ങളുടെയും അഭാവവും രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തുന്നു. സമീപത്തെ പുഴയിൽ നിന്നുള്ള മീൻപിടിത്തവും കാട്ടുകിഴങ്ങുകളും ആശ്രയിച്ചുമാണ് പലരും ഉപജീവനം നടത്തുന്നത്.
രൂക്ഷമായ തൊഴിലില്ലായ്മയും ജീവനോപാധികളുടെ അഭാവവും വെല്ലുവിളിയാണെന്നും തങ്ങളെ അധികൃതർ അവഗണിക്കുകയാണെന്നുമാണ് പ്രദേശവാസികളുടെ പരാതി. അടിയന്തരമായി അടിസ്ഥാന സൗകര്യങ്ങളും തൊഴിൽ അവസരങ്ങളും ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.