വാഷിംഗ്ടൺ: ഇറാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തെ (ഓപ്പറേഷൻ എപ്പിക് ഫ്യൂറി) രൂക്ഷമായി വിമർശിച്ച് ഡെമോക്രാറ്റിക് പാർട്ടിയിലെ സ്ക്വാഡ് അംഗങ്ങൾ രംഗത്തെത്തി. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം നിയമവിരുദ്ധവും വിനാശകരവുമാണെന്ന് ഇവർ ആരോപിച്ചു.
ട്രംപ് ആരംഭിച്ചിരിക്കുന്നത് നിയമവിരുദ്ധമായ ഒരു ഭരണമാറ്റ യുദ്ധമാണെന്ന് ഇൽഹാൻ ഒമർ എക്സിൽ കുറിച്ചു. നയതന്ത്രം ഉപേക്ഷിക്കുന്നത് നാശത്തിലേക്കേ നയിക്കൂ എന്നും സൈനിക നീക്കം മേഖലയെ കൂടുതൽ അരാജകത്വത്തിലേക്ക് തള്ളിയിടുമെന്നും അവർ മുന്നറിയിപ്പ് നൽകി.
അമേരിക്കൻ സൈനികരുടെ ജീവനോ ജനങ്ങളുടെ താൽപര്യത്തിനോ ട്രംപ് വിലകല്പിക്കുന്നില്ലെന്ന് റാഷിദ ത്ലൈബ് കുറ്റപ്പെടുത്തി. ഇറാൻ ജനതയെ സഹായിക്കാനെന്ന പേരിൽ ട്രംപ് നുണ പ്രചരിപ്പിക്കുകയാണെന്നും അവർ പറഞ്ഞു.
അലക്സാണ്ട്രിയ ഒകാസിയോ കോർട്ടസ് (AOC): യുദ്ധം ഒഴിവാക്കാനുള്ള നയതന്ത്ര ചർച്ചകൾ നടക്കുമ്പോഴാണ് ട്രംപ് ആക്രമണത്തിന് മുതിർന്നതെന്ന് AOC ആരോപിച്ചു. ഈ നീക്കം അനാവശ്യവും ദുരന്തപൂർണവുമാണെന്ന് അവർ വിശേഷിപ്പിച്ചു.
അതേസമയം, ഇറാന്റെ ഭീഷണിയിൽ നിന്ന് അമേരിക്കയെ രക്ഷിക്കാനുള്ള ഉദാത്തമായ ദൗത്യമാണിതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാൻ ജനതയോട് സ്വന്തം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നു" എന്നാണ് ട്രംപ് വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞത്.