കോട്ടയം: ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ യേശുവിന്റെ പീഢാനുഭനവു മരണവും ഉത്ഥാനും അനുസ്മരിക്കുന്ന പുണ്യദിനങ്ങളില്‍ ചങ്ങനാശേരി തുരുത്തി സ്വദേശി ലോറന്‍സ് നേര്യംപറമ്പില്‍ എപ്പോഴും യേശുവിനൊപ്പം തന്നെയാണെന്നു പറയാം. കാരണം യേശുവിന്റെയും മാതാവിന്റെയും വ്യത്യസ്ത ചിത്രങ്ങള്‍ ശേഖരിക്കുകയും അതു പാവനമായി സൂക്ഷിക്കുകയുമാണ് ഇദ്ദേഹം.
ഇന്റർനെറ്റില്‍ യേശുവിന്റെ നാലായിരം പടങ്ങളുള്ളപ്പോഴാണ് ലോറന്‍സിന്റെ കൈയില്‍ 25000 ല്‍ അധികം ചിത്രങ്ങളുള്ളത്. ഇത്രയധികം ചിത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഇദ്ദേഹം ലിംകാ ബുക്ക് ഓഫ് റിക്കാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.
മാതൃസഹോദരിയുടെ മകനും കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ വികാരി ജനറാളായിരുന്ന ഫാ. ജോര്‍ജ് ആലുങ്കലിന്റെ കൈയിലുള്ള വ്യത്യസ്ത ഡിസൈനുകളിലുള്ള കുരുശുകളുടെയും മാതാവിന്റെ രൂപങ്ങളുടെയും വലിയ ശേഖരമാണ് ലോറന്‍സിനെ ഇത്തരമൊരു ചിത്രശേഖരണത്തിലേക്ക് നയിച്ചത്.
ചിത്രശേഖരണം തുടങ്ങിയിട്ട് ഇപ്പോള്‍ 25 വര്‍ഷം പിന്നിട്ടു. പ്രത്യേകതരം ഫാബ്രിക് ബാനറില്‍ 35 ചതുരശ്രയടി നീളത്തിലും 10 ചതുരശ്രയടി വീതിയിലും രണ്ടു ലക്ഷത്തോളം രൂപ മുടക്കിയാണ് ഷാര്‍ജയില്‍ ലോറന്‍സിന്റെ സഹോദരന് വില്യം ജോമോന്റെ പ്രിന്റിംഗ് പ്രസില്‍ ചിത്രങ്ങള്‍ പ്രിന്റ് ചെയ്തത്. ഇതിന്റെയൊരു മിനിയേച്ചര്‍ വീട്ടിലും സൂക്ഷിച്ചിട്ടുണ്ട്. യേശുവിന്റെ ലോകപ്രശസ്തമായ നിരവധി ചിത്രങ്ങള്‍ ലോറന്‍സിന്റെ പക്കലുണ്ട്. സുഹൃത്തുക്കളും പരിചയക്കാരുമൊക്കെ സമ്മാനിക്കുന്നതാണ് ചിത്രങ്ങളിലധികവും.
അബുദാബി ലൂവര്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന സാല്‍വത്തോര്‍ മൂന്തി എന്ന യേശുവിന്റെ ഏറ്റവും വിലയേറിയ ചിത്രവും ഇദ്ദേഹത്തിന്റെ കൈയിലുണ്ട്. ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള കാത്തിരിപ്പിലാണ് ലോറന്‍സ്.
തന്റെ കൈയിലുള്ള ചിത്രങ്ങളുടെ ശേഖരവുമായി ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണണമന്നൊരു വലിയ സ്വപ്നം സാധ്യമായില്ലെന്നൊരു സങ്കടം ലോറന്‍സിനുണ്ട്. ലെയോ പതിനാലാമന്‍ മാര്‍പാപ്പയെ കാണാം എന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. 2019 ല്‍ ലോറന്‍സ് തന്റെ ചിത്രങ്ങളെ സീറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സാന്നിധ്യത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ലോറന്‍സിന്റെ അടുത്ത കമ്പം പേനയിലും കോഫീ മഗിലുമാണ്. അമ്പതിനായിരത്തിലധികം പേനകളുടെ ശേഖരം കൈയിലുണ്ട്. വിവിധ രാജ്യങ്ങളുടെയും വിവധ ഡിസൈനുകളിലുമുള്ള കപ്പുകളുടെ വലിയൊരു ശേഖരവുമുണ്ട്.
വിശുദ്ധ മദര്‍ തെരേസ നേര്യംപറമ്പില്‍ കുടുംബം സന്ദര്‍ശിച്ചിട്ടുണ്ട്. 1974 ല്‍ കോട്ടയം വടവാതൂരില്‍ എത്തിയപ്പോഴാണ് മദര്‍ മദര്‍ തെരേസ തുരുത്തിയിലെ നേര്യംപറമ്പില്‍ കുടുംബവീട്ടിലെത്തിയത്.
ദീപികയുടെ മുഖ്യ പത്രാധിപരായിരുന്ന ഫാ. വില്യം നേര്യം പറമ്പില്‍ തങ്ങളുടെ കുടുംബത്തിന്റെ എക്കാലത്തെയും മാര്‍ഗദര്‍ശിയാണെന്നും ലോറന്‍സ് ഓര്‍ക്കുന്നു.
ചങ്ങനാശേരി തുരുത്തി നേര്യംപറമ്പില്‍ മാത്യു ജോര്‍ജ്, അച്ചാമ്മ മാത്യു എന്നിവരാണ് ലോറന്‍സിന്റെ മാതാപിതാക്കള്‍. ലോറന്‍സ് നിലവില്‍ ദുബായിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഭാര്യ ഷീലയും ഇളയമകള്‍ ഇസബെല്ലയും കേരളത്തിലും. വില്യം, ടോം എന്നീ രണ്ട് ആണ്മക്കള് കാനഡയിലുമാണ്.