പരവൂര്‍: റെയില്‍വേ പ്ലാറ്റ്ഫോമുകളില്‍ വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ തടയാന്‍ കര്‍ശന നടപടികളുമായി റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്).
ഓടുന്ന ട്രെയിനുകളില്‍ ഓടിക്കയറുന്നവര്‍ക്കും നിര്ത്തുന്നതിനുമുന്പ് ചാടിയിറങ്ങുന്നവര്ക്കും ഇനിമുതല്‍ പ്ലാറ്റ്ഫോമില്‍ വച്ചുതന്നെ 2000 രൂപവരെ പിഴ ചുമത്തും.
ഇതുവരെ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയോ റെയില്‍വേ കോടതിയെ സമീപിക്കുകയോ ചെയ്തിരുന്ന രീതിക്കാണു മാറ്റം വരുന്നത്.
തിരുവനന്തപുരം ഡിവിഷനില്‍ ഈ വര്‍ഷത്തെ ആദ്യ നാലു മാസങ്ങളില്‍ മാത്രം ഇത്തരത്തിലുള്ള 37 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 12 പേര്‍ക്കു ജീവന് നഷ്ടമാകുകയും 25 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 2025ല്‍ മാത്രം ഡിവിഷനില്‍ ഇത്തരത്തില്‍ 113 അപകടങ്ങളിലായി 31 പേര്‍ക്കു ജീവന് നഷ്ടമായിരുന്നു.
ഏറ്റവുമൊടുവിൽ കഴിഞ്ഞ ഏപ്രില്‍ 30ന് എറണാകുളം ജംഗ്ഷനില്‍ വഞ്ചിനാട് എക്സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനടിയില്‍ വീണ് യുവതി മരിച്ച സംഭവമാണ് കടുത്ത നടപടി സ്വീകരിക്കാൻ റെയില്‍വേയെ പ്രേരിപ്പിച്ചത്.
റെയില്‍വേ ആക്ടിലെ സെക്ഷന്‍ 156 പ്രകാരം അപകടകരമായ ഇത്തരം രീതികളെ ക്രിമിനല്‍ കുറ്റമായാണു കണക്കാക്കുന്നത്. യാത്രക്കാര്‍ക്ക് സെക്കന്‍ഡുകളുടെ ലാഭത്തേക്കാള്‍ ജീവന്റെ വില ബോധ്യപ്പെടുത്തുകയെന്നതാണ് ഉടന്‍ പിഴ ശിക്ഷയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുള്ള ഔദ്യോഗിക സര്‍ക്കുലര്‍ രണ്ടു ദിവസത്തിനുള്ളില്‍ പുറത്തിറങ്ങും.
സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ പോലും ട്രെയിനിന്റെ വാതില്ക്കല് നില്ക്കുന്ന യാത്രക്കാരുടെ പ്രവണതയും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. ട്രെയിന്‍ വളവുകള്‍ തിരിയുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുന്നതും ഭാരമേറിയ വാതിലുകള്‍ പെട്ടെന്ന് അടയുന്നതും യാത്രക്കാരെ പുറത്തേക്കു വലിച്ചെറിയാന്‍ കാരണമാകുമെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി.
പിടിക്കപ്പെടുന്നവര്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതിനൊപ്പം തിരക്കേറിയ ട്രെയിനുകളില്‍ കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.