മുംബൈ: പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ആഗോള വിതരണ ശൃംഖലകൾക്ക് ഭീഷണിയുയർത്തിയതോടെ, കാർഷിക മേഖലയ്ക്കായുള്ള വളം ഉറപ്പാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ വലിയ പരീക്ഷണത്തെയാണ് നേരിട്ടത്. ഈ പരീക്ഷണം രാജ്യം അതിജീവിച്ചെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
രാജ്യത്ത് വളത്തിന് ക്ഷാമമുണ്ടാകുമെന്ന ആശങ്കയ്ക്ക് പരിഹാരമാകുന്നു. വളം നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളും യൂറിയ ഉൾപ്പെടെയുള്ള വളങ്ങളുമായി 15 കപ്പലുകൾ ഇതിനകം ഹോർമുസ് കടന്ന് ഇന്ത്യയിലേക്കെത്തുകയാണ്. ഇത് രാജ്യത്തെ വളം ശേഖരം ഗണ്യമായി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തേക്ക് വളങ്ങളും അസംസ്കൃത വസ്തുക്കളും എത്തിക്കാൻ നിശ്ചയിച്ചിരുന്ന 20 കപ്പലുകളിൽ 15 എണ്ണമാണ് ഹോർമുസ് കടന്നത്. ഈ കപ്പലുകളിൽ എട്ടെണ്ണത്തിൽ 3.32 ലക്ഷം ടണ്‍ യൂറിയയാണുള്ളത്.
നാലെണ്ണത്തിലായി 2.57 ലക്ഷം ടണ്‍ ഡിഎപി (ഡൈ അമോണിയം ഫോസ്ഫേറ്റ്), മൂന്നെണ്ണത്തിലായി 1.11 ലക്ഷം ടണ്‍ സൾഫർ എന്നിങ്ങനെയാണുള്ളത്. ഇതിനു പുറമേ അമോണിയയും യൂറിയയും അടങ്ങിയ അഞ്ചു കപ്പലു കൾ കൂടി ഇന്ത്യയിലേക്കു വരാനിരിക്കുന്നുണ്ട്.
ഇതിലൊന്നിൽ 0.25 ലക്ഷം ടണ്‍ അമോണിയ, ഒരെണ്ണത്തിൽ 0.45 ലക്ഷം ടണ്‍ യൂറിയ എന്നിങ്ങനെയുണ്ട്. മറ്റു രണ്ടു കപ്പലുകളിൽ യൂറിയയും ഒരെണ്ണത്തിൽ സൾഫറും കയറ്റിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. ഈ കപ്പലുകൾ കൂടി എത്തുന്നതോടെ രാജ്യത്തെ വളം സംഭരണം കൂടുതൽ ശക്തമാകും.
വളം നിർമാണ ശാലകളിലേക്കുള്ള പ്രകൃതി വാതക വിതരണം പൂർണമായി പുനഃസ്ഥാപിച്ചതായും സർക്കാർ വൃത്തങ്ങൾ സൂ ചിപ്പിച്ചു. യുഎസ്-ഇറാൻ യുദ്ധത്തെ തുടർന്ന് ഫാക്ടറികൾ ക്കുള്ള പ്രകൃതി വാതക വിതരണം 65 ശതമാനമായി കുറച്ചിരുന്നു. നിലവിൽ രാജ്യത്തെ യൂറിയ ഉത്പാദന കേന്ദ്രങ്ങൾ പൂർണമായി പ്രവർത്തിക്കുന്നുണ്ട്.