ന്യൂഡൽഹി: ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ ഉപയോഗ കാലാവധി പരിഷ്കരിക്കാൻ കേന്ദ്രസർക്കാർ. നിലവിലെ നിയമപ്രകാരം ഇറക്കുമതി ചെയ്യുന്ന സമയത്ത് ഒരു മരുന്നിന്റെ ഉപയോഗ കാലാവധി 60 ശതമാനത്തിലധികം ബാക്കിയുണ്ടായിരിക്കണമെന്നാണു നിബന്ധന.
എന്നാൽ പുതിയ നിർദേശപ്രകാരം ഇത് ഇറക്കുമതി ചെയ്യുന്ന സമയം മുതൽ കുറഞ്ഞത് 12 മാസത്തെ കാലാവധി ഉണ്ടായിരിക്കണം. അതേസമയം, സവിശേഷമായ സ്വഭാവവും പൊതുജനാരോഗ്യ പ്രാധാന്യവും കണക്കിലെടുത്ത് ബയോളജിക്കൽ ഉത്പന്നങ്ങൾക്കും റേഡിയോ ഫാർമസ്യൂട്ടിക്കലുകൾക്കും നിലവിലുള്ള 60 ശതമാനത്തിലധികം കാലാവധി എന്ന പഴയ നിബന്ധനതന്നെ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
മരുന്നുകളുടെ ഉപയോഗ കാലാവധി പരിഷ്കരിക്കുന്നതോടെ ഫാർമസ്യൂട്ടിക്കൽ വിതരണശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കാൻ കഴിയുമെന്നാണ് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നത്. ഇറക്കുമതി ചെയ്യുന്ന മരുന്നുകൾ ഇന്ത്യയിലെത്തുമ്പോൾ മുതൽ കുറഞ്ഞത് ഒരു വർഷത്തെ ഉപയോഗകാലാവധി ഉണ്ടാകുമെന്നതിനാൽ ജനങ്ങളിലേക്ക് എത്തിക്കാനും സുരക്ഷിതമായ ഉപയോഗത്തിനും സാധിക്കുമെന്നാണ് കേന്ദ്രസർക്കാർ ചൂണ്ടികാട്ടുന്നത്. കൂടാതെ പഴയ മരുന്നുകൾ വൻതോതിൽ പാഴായിപ്പോകുന്നതു തടയാൻ പുതിയ മാറ്റം സഹായിക്കും.