റാഞ്ചി: ജാർഖണ്ഡിലെ സർക്കാർ നിയമന പരീക്ഷകളിലെ ക്രമക്കേടിനെതിരേ പ്രതിഷേധം നടത്തിവന്ന മൂന്നുപേർ നിരാഹാര സമരം അവസാനിപ്പിച്ചു. ജെകെഎൽഎം നേതാവ് ദേവേന്ദ്ര മഹാതോ അടക്കം മൂന്നു പേരാണു നിയമന പരീക്ഷകൾ റദ്ദാക്കിയെന്ന മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പ്രഖ്യാപനം വന്നതോടെ നിരാഹാരം അവസാനിപ്പിച്ചത്. 16 ദിവസമായി നിരാഹാരം നടത്തിവന്ന മഹാതോ തിങ്കളാഴ്ച അർധരാത്രിയോടെയാണ് നിരാഹാരം നിർത്തിയത്. പ്രേം നായക്, ഉമ്മി ഹബിബ എന്നിവരും മഹാതോയോടൊപ്പം നിരാഹാരം അവസാനിപ്പിച്ചു.
എന്നാൽ രാഹുൽ ക്രാന്തി, സബിത കുമാരി, രൂപേഷ് പാൽ എന്നിവർ നിരാഹാരസമരം തുടരുന്നതായാണു വിവരം. രാഹുൽ ക്രാന്തി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. തങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്നായ സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ നിരാഹാരം തുടരുമെന്ന് അവർ പറഞ്ഞു.
പ്രതിഷേധങ്ങളുടെ സാഹചര്യത്തിൽ പുറംകരാർ ഏജൻസിയായ ടിഎസ്ആർ ഡാറ്റ പ്രോസസിംഗ് പ്രൈവറ്റ് ലിമിറ്റഡ് (ടിഡിപിഎൽ) വഴി 2014 മുതൽ നടത്തിവന്ന എല്ലാ നിയമന പരീക്ഷകളും റദ്ദാക്കുകയായിരുന്നു. തിങ്കളാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണു തീരുമാനമെടുത്തത്.
നിയമനപരീക്ഷകൾ ശരിയായ രീതിയിൽ നടപ്പാക്കുന്നതിനു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അമിതാഭ് കൗശൽ തലവനായുള്ള പരീക്ഷ നവീകരണ സിമിതി രൂപവത്കരിക്കുമെന്നു സോറൻ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രതിഷേധിച്ച വിദ്യാർഥികളുടെ വലിയ ആവശ്യമായ ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ-സിജിഎൽ പരീക്ഷ റദ്ദാക്കി. ടിഡിപിഎൽ നടത്തിയതും ഫലം പ്രഖ്യാപിച്ചതുമായ എല്ലാ പരീക്ഷകളും റദ്ദാക്കുകയായിരുന്നെന്നും സോറൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
സർക്കാരിന്റെ തീരുമാനം പുറത്തുവന്നതോടെ ആക്ടിവിസ്റ്റ് സോനം വാങ്ചുക് സമര നേതാവ് മഹാതോയെ വീഡിയോ കോളിലൂടെ അഭിനന്ദിച്ചു. തീരുമാനം ഓരോരുത്തരുടെയും വിജയമാണെന്നാണ് വാങ്ചുക് വിലയിരുത്തിയത്.