ബംഗളൂരു: ബംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കോടികൾ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിലായതാണ് വിവരം. ചോക്കലേറ്റ്, ലെയ്സ് പാക്കറ്റുകളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഹൈഡ്രോ കഞ്ചാവുമായി മലയാളികളായ അജ്മൽ, മജീദ് എന്നിവർ പിടിയിലായി. തായ്ലൻഡിൽ നിന്നെത്തിച്ച അഞ്ച് കോടിയുടെ ഹൈഡ്രോ കഞ്ചാവാണ് ഇവരിൽനിന്ന് പിടിച്ചെടുത്ത്.
ബംഗളൂരു മഹാലക്ഷ്മി ലേഔട്ടിലും നടന്ന ലഹരിവേട്ടയിൽ 30 കിലോ കഞ്ചാവുമായി മലയാളിയായ ആനന്ദ് പിടിയിലായി. ലഹരിമരുന്നുമായി രണ്ട് വിദേശികളും പിടിയിലായിട്ടുണ്ട്. സെനഗൽ സ്വദേശിയാണ് ബംഗളൂരുവിനടുത്ത് ഹെബ്ബഗോഡിയിൽനിന്നും 1.5 കോടിയുടെ ലഹരി ഉത്പന്നങ്ങളുമായി പിടിയിലായ വിദേശി. കഞ്ചാവ് കേസിൽ നേരത്തെ പിടിയിലായ ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും ലഹരി ഉത്പന്നങ്ങളുമായി പിടിയിലായത്. 11 കോടി രൂപ വിലമിക്കുന്ന എംഡിഎംഎയാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നതെന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.
പ്രതികളുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. ഇവർ ആരുടെയെങ്കിലും ഏജന്റുമാരാണോ ആർക്കൊക്കെ വേണ്ടിയാണ് ഇവർ മയക്കുമരുന്ന് എത്തിച്ചത്, ഇടപാടുകാർ ആരൊക്കെയാണ് തുടങ്ങി വിശദമായ പരിശോധനകൾ കേസുകളിൽ നടത്തുമെന്നാണ് പോലീസ് പറയുന്നത്.