ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തിവരുന്ന നിരാഹാര സമരം പത്തൊൻപതാം ദിവസത്തിലേക്ക് കടക്കുമ്പോൾ സോനം വാംഗ്ചുക്കിന്റെ ആരോഗ്യനിലയിൽ കടുത്ത ആശങ്ക. ഒൻപത് കിലോയിലധികം ശരീരഭാരം കുറഞ്ഞതായും, ശാരീരികമായി വാംഗ്ചുക്ക് വളരെയധികം ക്ഷീണിതനാണെന്നും 'കോക്രോച്ച് ജനത പാർട്ടി' പ്രസ്താവനയിൽ അറിയിച്ചു. ആരോഗ്യനില ഗണ്യമായി വഷളായെങ്കിലും അദ്ദേഹം മാനസികമായി അലേർട്ട് ആണെന്നും മെഡിക്കൽ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത്, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ദിവസവും നിരീക്ഷിക്കണമെന്ന് ഡൽഹി ഹൈക്കോടതി കേന്ദ്ര-ഡൽഹി സർക്കാരുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമായ വൈദ്യസഹായം അടിയന്തരമായി ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. വിവിധ മത്സര പരീക്ഷകളിലെ ക്രമക്കേടുകൾക്കും പേപ്പർ ചോർച്ചയ്ക്കും ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് വാംഗ്ചുക് നിരാഹാര സമരം നടത്തുന്നത്.
കോക്രോച്ച് ജനത പാർട്ടി എന്നത് ഒരു രാഷ്ട്രീയ പാർട്ടിയല്ല, മറിച്ച് തൊഴിലില്ലായ്മയും വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും ഉയർത്തിക്കാട്ടി യുവാക്കൾ രൂപീകരിച്ച ഒരു പ്രതിഷേധ മുന്നേറ്റമാണ്. സോനം വാംഗ്ചുക്കിന്റെ ഈ സമരം വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ്. വരാനിരിക്കുന്ന ജൂലൈ 20-ന് നിശ്ചയിച്ചിരിക്കുന്ന പാർലമെന്റ് മാർച്ച് വിജയിപ്പിക്കാൻ അദ്ദേഹം തന്റെ പിന്തുണക്കാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.