റിയാദ്: റിയാദിലെ തന്ത്രപ്രധാനമായ മേഖലയിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി ഹൂതികൾ. യാൻബുവിലെ അരാംകോയും ആക്രമിച്ചതായി യെമനിലെ ഹൂതികൾ അവകാശപ്പെട്ടു. എന്നാൽ ബിഷ, ത്വായിഫ്, ഫർസാൻ, യാംബു എന്നിവിടങ്ങളിലെ ആക്രമണശ്രമങ്ങൾ സൗദി ചെറുത്തു.
അതേസമയം സൗദിയും ഹൂതികളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഇറാനുമായുള്ള ചർച്ചകൾക്കായി പാകിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി നാളെ ടെഹ്റാനിലെത്തും.
അതിനിടെ പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് മുന്നിൽ ഖത്തർ മുഖേന ഉപാധികൾ അറിയിച്ച് ഇറാൻ. ട്രംപിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് ഇറാൻ സുരക്ഷാ മേധാവി മോഷെൻ റെസായി പറഞ്ഞു. പശ്ചിമേഷ്യയിലെ ഒമ്പത് രാജ്യങ്ങളിലുള്ള പൗരന്മാർക്ക് അമേരിക്ക ജാഗ്രതാ നിർദേശം നൽകി.
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണ, ചരക്ക്, വാതകം എന്നിവയുടെ അളവ് ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണെന്നും പ്രധാന ഗതാഗത പാതകളിൽ മൈനുകൾ ഇല്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. എന്നാൽ അമേരിക്കൻ സേനയുടെ അവകാശവാദം തെറ്റാണെന്ന് ഇറാൻ സൈന്യം അറിയിച്ചു.