ന്യൂഡൽഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായവകുപ്പ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയൽസിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ പേര് ഉൾപ്പെട്ടതിൽ കേന്ദ്രസർക്കാർ ആഭ്യന്തരമായി അന്വേഷണം നടത്തിയെന്നു സൂചന.
ആരോപണങ്ങൾ കേന്ദ്രസർക്കാർ ഗൗരവതരമായെടുത്ത് നടത്തിയ അന്വേഷണത്തിൽ സത്യാവസ്ഥയില്ലെന്നു ബോധ്യമായതോടെ കേന്ദ്രമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്.
എപ്സ്റ്റീൻ ഫയൽസിൽ പേരുൾപ്പെട്ടത് ആഭ്യന്തരതലത്തിൽ കേന്ദ്രം വിശദമായി വിലയിരുത്തിയെന്നും പ്രാഥമികമായ കണ്ടെത്തലുകൾ പ്രകാരം ഹർദീപ് സിംഗ് അധിക്ഷേപകരമോ ക്രിമിനൽ ഇടപെടലുകളോ ഒന്നും നടത്തിയിട്ടില്ലെന്നുമാണ് റിപ്പോർട്ട്.
2014നും 2017നുമിടയിൽ 62 തവണ ഇ-മെയിലിൽ പുരിയും എപ്സ്റ്റീനും ആശയവിനിമയം നടത്തിയിട്ടുണ്ടെന്നാണ് എപ്സ്റ്റീൻ ഫയൽസ് വ്യക്തമാക്കുന്നത്. ഇതിനുപുറമെ ഇരുവരും 2014 ജൂണ്‍ 5, 6, 8 ,9 തീയതികളിലും സെപ്റ്റംബർ 19, 23, 24 തീയതികളിലും ഒക്ടോബർ 9, 10 തീയതികളിലും നേരിട്ടു കണ്ടതായി ആരോപണമുണ്ട്. ഇരുവരും തമ്മിൽ എന്താണു ചർച്ച ചെയ്തതെന്ന കാര്യം പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.