തിരുവനന്തപുരം: അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സ്വദേശി പ്രശത്ത് ജിത്ത് ദാസ് (27) ആണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 31ന് വെസ്റ്റ് ബംഗാളിലെ അലിപ് ദോർ ജില്ലയിലാണ് കൊലപാതകം നടന്നത്. പിതാവ് സഞ്ജയ് ദാസിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് പ്രതി കേരളത്തിലെത്തിയതെന്ന് ശ്രീകാര്യം പൊലിസ് പറഞ്ഞു.
സഞ്ജയ് ദാസും ഭാര്യ ഉഷാറാണിയും തമ്മിലുള്ള വാക്കേറ്റത്തിനിടെയാണ് സംഭവം. സ്ഥലത്തെത്തിയ പ്രശത്ത് ജിത്ത് ദാസ് അടിച്ചു. മകന്റെ അടിയേറ്റ് നിലത്തുവീണ സഞ്ജയ് ദാസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഫലാക്കാട്ട പൊലിസ് ഉഷാറാണിയെ കസ്റ്റഡിയിലെടുത്തു.
എന്നാൽ മകൻ നേരത്തെ ജോലി ചെയ്ത ശ്രീകാര്യത്തേക്ക് തിരിച്ചെത്തി. പ്രതി കേരളത്തിലേക്ക് എത്തിയ വിവരം ഫലാക്കാട്ട പൊലിസ് ശ്രീകാര്യം പൊലീസിനെ അറിയിച്ചിരുന്നു. പ്രതിയുടെ ചിത്രവും വീഡിയോയും സഹിതം ലഭിച്ചു.
ഇയാളെ അന്വേഷിച്ച് പൊലിസ് താമസസ്ഥലത്ത് എത്തിയെങ്കിലും വിവരം അറിഞ്ഞ് ഇയാൾ മുങ്ങി. തിരുവനന്തപുരത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലിസിന്റെ വലയിലായത്.