റിയാദ്: ഇറാനും യുഎസും തമ്മിൽ ചർച്ചയൊന്നും നടക്കുന്നില്ലെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ജൂലൈയിൽ ഇരു രാജ്യങ്ങളും സമ്മതിച്ച ഇടക്കാല ധാരണ അമേരിക്ക പാലിക്കാത്തിടത്തോളം ഇറാൻ ചർച്ചയ്ക്കു തയാറാകില്ല. അതേസമയം, ഇറാനും അമേരിക്കയും മധ്യസ്ഥരുടെ സഹായത്താൽ സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തിനായി ഇറാനും ഒമാനും തമ്മിൽ ഉദ്ദേശിക്കുന്ന കരാർ അന്തിമഘട്ടത്തിലാണ്. എന്നാൽ ഈ കരാർ ഉണ്ടായതുകൊണ്ടു മാത്രം ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് അരാഗ്ചി ആവർത്തിച്ചു. ഇറാന്‍റെ ഉപാധികൾ അമേരിക്ക അംഗീകരിച്ചാൽ മാത്രമേ കരാർ പ്രകാരം ഹോർമുസ് തുറക്കുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധത്തിലുണ്ടായ നാശത്തിന് അമേരിക്ക നഷ്ടപരിഹാരം നല്കുന്നതടക്കമുള്ള ഉപാധികളാണ് ഇറാൻ മുന്നോട്ടുവച്ചിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.