ഇറാനിൽ 37 വർഷം നീണ്ട ഉരുക്കുമുഷ്ടി ഭരണത്തിന് അന്ത്യമായി. ഇസ്ലാമിക റിപ്പബ്ലിക്കിന്റെ സൈനികവത്കരണത്തിനു പുറമേ അധികാരങ്ങൾ ഭരണകൂടത്തിൽ കേന്ദ്രീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആയത്തൊള്ള അലി ഖമനയ് ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു.
ആണവപദ്ധതി മുതൽ സാന്പത്തികം വരെ ഇറാന്റെ ഒട്ടുമുക്കാൽ കാര്യങ്ങളിലും അന്തിമവാക്കായിരുന്ന പരമോന്നത നേതാവായ ഖമനയ്. രക്തസാക്ഷി പരിവേഷത്തോടെയാണ് അദ്ദേഹം വിടവാങ്ങുന്നത്.
പരമോന്നത നേതാവാകുന്നതിന് മുന്പ് 1981 മുതൽ 1989 വരെ രണ്ടു തവണ ഇറാന്റെ പ്രസിഡന്റായും ഖമനയ് പ്രവർത്തിച്ചിട്ടുണ്ട്. ഇറാനിലെ ഷാ രാജവംശത്തെ പുറത്താക്കിയ ആയത്തൊള്ള റൂഹുള്ള ഖൊമേനി എന്ന മത നേതാവിന്റെ വിശ്വസ്തനായിരുന്നു ഖമനയ്. റൂഹുള്ള ഖൊമേനി സ്ഥാപിച്ച ഇസ്ലാമിക് വിപ്ലവഗാർഡ് എന്ന സൈനികവിഭാഗത്തെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനികശക്തിയാക്കിയത് ഖമനയ് ആയിരുന്നു. ഇറാന്റെ ആണവശേഷികളെ ദേശീസുരക്ഷയുടെയും പ്രതിരോധതന്ത്രത്തിന്റെയും കേന്ദ്രബിന്ദുവാക്കിയതും ഖമനയ്തന്നെ. മതവാദത്തിൽ കാർക്കശ്യം പുലർത്തിയിരുന്ന ഖമനയ് മിതവാദികളായ പുരോഹിതരെയും ഇടതുപക്ഷക്കാരെയും വിമതരെയും അമർച്ചചെയ്തിരുന്നു.
പ്രവാചകൻ മുഹമ്മദിന്റെ അർധസഹോദരനായ അലി മുതലുള്ള 12 ഇമാമുകളെ അംഗീകരിക്കുന്ന ട്വൽവർ എന്ന ഷിയാ വിഭാഗത്തിലെ ഏറ്റവും ഉന്നത പുരോഹിതൻകൂടിയായിരുന്നു ഖമനയ്. ആയത്തൊള്ള എന്നത് അദ്ദേഹത്തിന്റെ സ്ഥാനപ്പേരാണ്. ദൈവത്തിന്റെ അടയാളം എന്നാണ് ഈ പേർഷ്യൻ വാക്കിന്റെ അർഥം . ഇറാന്റെ രാഷ്ട്രപതി എന്നനിലയിൽ റഹ്ബാർ എന്നൊരു പദവിയും അദ്ദേഹത്തിനുണ്ട്; പരമോന്നത നേതാവ് എന്നാണ് ഇതിനർഥം. ഇറാനിലെ പ്രധാന മതകേന്ദ്രങ്ങളിലൊന്നായ മഷ്ഹദിൽ 1939 ഏപ്രിൽ 19നാണ് അലി ഹുസൈൻ ഖമനയ് ജനിച്ചത്. എട്ടു മക്കളിൽ രണ്ടാമനായിരുന്നു. ഖുറാസാൻ, നജഫ്, ഖോം എന്നിവടങ്ങളിലെ സെമിനാരികളിലായിരുന്നു മതപഠനം.
റൂഹുള്ള ഖൊമേനി അടക്കം ഇറാനിലെ ഏറ്റവും പ്രമുഖ മതപണ്ഡിതരായിരുന്നു ഖോമിലെ ഗുരുക്കന്മാർ. ഷാ രാജവംശത്തിനെതിരേ റൂഹുള്ള ഖൊമേനി നടത്തിയ പോരാട്ടങ്ങളിൽ 1963 മുതൽ ഖമനയ്യും സജീവമായി പങ്കെടുക്കാൻ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് പലവട്ടം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. റൂഹുള്ള ഖൊമേനി നാടുകടത്തപ്പെട്ടപ്പോഴും അദ്ദേഹവുമായി അടുത്തബന്ധം തുടർന്നു.
റൂഹുള്ള ഖൊമേനി 1979ൽ ഇറാനിൽ മടങ്ങിയെത്തി ഷാ രാജകുടുംബത്തെ അധികാരത്തിൽനിന്നു പുറത്താക്കി. തുടർന്നു രൂപവത്കരിക്കപ്പെട്ട ഭരണകൂടത്തിൽ ഖമനയ് ഡെപ്യൂട്ടി പ്രതിരോധമന്ത്രിയായി. പ്രതിരോധസമിതിയിൽ റൂഹുള്ള ഖൊമേനിയുടെ വ്യക്തിഗത പ്രതിനിധിയായും പ്രവർത്തിച്ചിരുന്ന ഖമനയ്ക്ക് വിപ്ലവഗാർഡിന്റെ കമാൻഡർ പദവി ലഭിച്ചു. ഇസ്ലാമിക റിപ്പബ്ലിക്കൻ പാർട്ടി (ഐആർപി) നേതാക്കളെ ലക്ഷ്യമിട്ട് 1981ൽ നടന്ന തീവ്രവാദ സ്ഫോടനത്തിൽ ഖമനയ്ക്കു പരിക്കേറ്റു. മറ്റൊരു സ്ഫോടനത്തിൽ ഇറാന്റെ പ്രസിഡന്റ് മുഹമ്മദ് അലി രജായി കൊല്ലപ്പെട്ടു. തൊട്ടുപിന്നാലെ ഖമനയ് ഐആർപിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി.
ഇറാന്റെ രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള ഖമനയ്യുടെ വളർച്ച ഇവിടെത്തുടങ്ങി. 1981 ഒക്ടോബറിലെ തെരഞ്ഞെടുപ്പിൽ ഖമനയ് വിജയിച്ചു. 1985ലെ തെരഞ്ഞെടുപ്പിൽ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് ഇറാനിൽ പ്രസിഡന്റ് പദവി ആലങ്കാരികമായിരുന്നു. പ്രധാനമന്ത്രിയിലാണ് അധികാരങ്ങൾ നിക്ഷിപ്തമായിരുന്നത്. ഇതിനിടെ പരമോന്നത നേതാവ് റൂഹുള്ള ഖൊമേനിയുടെ ആരോഗ്യം ക്ഷയിച്ചു. 1989ൽ അദ്ദേഹം മരിച്ചു. തുടർന്നാണ് ഖമനയ് ഇസ്ലാമിക റിപ്പബ്ലിക് ഓഫ് ഇറാന്റെ രണ്ടാമത്തെ പരമോന്നത നേതാവി ഉയർത്തപ്പെട്ടത്.
അക്കാലത്ത് സീനിയർ പുരോഹിതനല്ലായിരുന്ന ഖമനയ്ക്ക് പരമോന്നത നേതാവാകാനുള്ള യോഗ്യതയില്ലായിരുന്നു. അതേവർഷം തന്നെ ഹിതപരിശോധനയിലൂടെ പ്രധാനമന്ത്രിപദം എടുത്തുകളയുകയും അധികാരങ്ങൾ പ്രസിഡന്റിൽ നിക്ഷിപ്തമാക്കുകയും ചെയ്തു.
ഖമനയ്യുടെ കീഴിൽ അധികാരമേറ്റ എല്ലാ പ്രസിഡന്റുമാരും അദ്ദേഹവുമായി നല്ല ബന്ധത്തിലായിരുന്നില്ല. തൊണ്ണൂറുകളുടെ തുടക്കത്തിൽ പ്രസിഡന്റ് ഹാഷിമി റഫ്സഞ്ചാനിയുമായി ഖമനയ്ക്കു നല്ല ബന്ധമായിരുന്നു. പക്ഷേ, 1997ൽ പ്രസിഡന്റായ പരിഷ്കരണവാദി മുഹമ്മദ് ഖതാമിയാകട്ടെ ഖമനയ്യുടെ എതിരാളിയായി. അമേരിക്കയുമായി നല്ല ബന്ധം ഉണ്ടാക്കണമെന്നു വാദിച്ചയാളായിരുന്നു ഖതാമി. 2005ൽ പ്രസിഡന്റായ അഹമ്മദി നെജാദ് ആദ്യകാലത്ത് ഇറാന്റെ ആണവപദ്ധതികളെ പ്രകീർത്തിച്ച് ഖമനയ്യുടെ അടുപ്പം നേടിയെങ്കിലും പിന്നീട് ശത്രുതയിലായി. ഇരുവരും തമ്മിൽ അധികാര വടംവലി നിലനിന്നിരുന്നു.
ആണവക്കരാർ
അഹമ്മദി നെജാദിനു പിന്നാലെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പുരോഹിതൻ ഹസൻ റൂഹാനി അന്താരാഷ്ട്രതലത്തിൽ ഇറാൻ നേരിടുന്ന ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ നീക്കങ്ങൾ നടത്തി. വിദേശനയം അദ്ദേഹം പൊളിച്ചെഴുതി. ഇറാന്റെ ആണവ ഗവേഷണം പരിമിതപ്പെടുത്താനായി അമേരിക്കയുടെ നേതൃത്വത്തിലുള്ള വൻശക്തികളുമായി കരാറുണ്ടാക്കാൻ ചർച്ച സജീവമായി. ഖമനയ് ആണവക്കരാറിനെ സംശയദൃഷ്ടിയോടെയാണു വീക്ഷിച്ചിരുന്നത്. എന്നിരുന്നാലും 2015ൽ ഖമനയ്യുടെ അനുമതിയോടെ കരാർ യാഥാർഥ്യമായി. കരാറുണ്ടാക്കി. ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കപ്പെട്ടു. എന്നാൽ ഉപരോധങ്ങൾ നീക്കിയതിന്റെ ഗുണങ്ങൾ അധികനാളത്തേക്കില്ലായിരുന്നു. ജീവിതം ദുസ്സഹമായതോടെ ഇറേനിയൻ ജനത 2017 ഡിസംബറിൽ റൂഹാനിയെയും ഖമനെയ്യെയും ലക്ഷ്യമിട്ട് പ്രകടനങ്ങൾ നടത്തി.
2018 മേയ് മാസത്തിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആണവ കരാറിൽ നിന്ന് അമേരിക്ക പിന്മാറുകയാണെന്നും ഉപരോധം വീണ്ടും ഏർപ്പെടുത്തുമെന്നും പ്രഖ്യാപിച്ചതോടെ സ്ഥിതി വഷളായി. ഇറാനെ നിയന്ത്രിക്കാൻ കരാർ പര്യാപ്തമല്ലെന്ന് ട്രംപ് വാദിച്ചു. ഉപരോധങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടതോടെ ഇറാന്റെ സാന്പത്തികനില തകർന്നടിയാൻ തുടങ്ങി. 2020 ജനുവരിയിൽ വിപ്ലവഗാർഡ് കമാൻഡർ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതോടെ ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം തകർന്നു. അന്താരാഷ്ട്രതലത്തിൽ ഇറാൻ കൂടുതൽ ഒറ്റപ്പെടാൻ തുടങ്ങി.
ഉരുക്കുമുഷ്ടിയും ജിന മഹ്സ അമിനിയുടെ മരണവും
2022ന്റെ അവസാനത്തിൽ ടെഹ്റാനിലെ മതപോലീസ് മഹ്സ അമിനി എന്ന കുർദ് യുവതി ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്തതും തുടർന്ന് യുവതി കസ്റ്റഡിയിൽ മരിച്ചതും വലിയ പ്രതിഷേധത്തിനിടയാക്കി. ഖണനയ്യുടെ അധികാരത്തെ ചോദ്യംചെയ്ത ഏറ്റവും വലിയ പ്രകടനമായി അതുമാറി. പ്രതിഷേധക്കാരെ ഇരുക്കുമുഷ്ടിയാൽ അടിച്ചമർത്തി. നിരവധിപ്പേർ കൊല്ലപ്പെടുകയും അറസ്റ്റിലാവുകയും ചെയ്തു.
ഇസ്രായേൽ-ഹമാസ് യുദ്ധവും
2023 ഒക്ടോബർ 7-ന് ഹമാസും ഇതര പലസ്തീൻ ഗ്രൂപ്പുകളും ഇസ്രയേലിൽ നടത്തിയ ഭീകരാക്രമണം ആണ് ഖമനയ്യുടെ പതനത്തിനു തുടക്കംകുറിച്ചത്. ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറേനിയൻ വിപ്ലവഗാർഡ് പശ്ചിമേഷ്യയിലുടനീളം രൂപവത്കരിച്ച ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’ എന്ന പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഹമാസും ലബനനിലെ ഹിസ്ബുള്ള ഭീകരസംഘടനയും. ഇരുവർക്കും ഇറാനിൽനിന്ന് ആയുധവും ധനസഹായവും ലഭിച്ചിരുന്നു.
ഇസ്രയേൽ ഹമാസിനെതിരേ പ്രത്യാക്രമണം തുടങ്ങിയപ്പോൾ ഹിസ്ബുള്ള ഹമാസിന് ഐക്യദാർഢ്യവുമായി പോരാട്ടമാരംഭിച്ചു. 2024 ഏപ്രിലിൽ ഇസ്രേലി സേന സിറിയയിൽ ആക്രമണം നടത്തി ഇറേനിയൻ സൈനിക ഉദ്യോഗസ്ഥരെ വധിച്ചു. ഇസ്രയേലിനെതിരേ പ്രതികാരത്തിന് ഉത്തരവിട്ടാണ് ഖമനയ് പ്രതികരിച്ചത്. ഇസ്രയേലിനെതിരേ ഇറാൻ ആദ്യമായി മിസൈലുകളും ഡ്രോണുകളും തൊടുത്തു. ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയുടെ വധത്തിനു പ്രതികാരമായും ഇറാൻ ഇസ്രയേലിലേക്കു മിസൈൽ തൊടുത്തു. 2025 ജനുവരിയിൽ അമേരിക്കൻ പ്രസിഡന്റായി തിരിച്ചെത്തിയ ട്രംപ് ഇറാനെതിരേ നിലപാടുകൾ കടുപ്പിച്ചു. 2025 ജൂണിൽ ഇസ്രയേൽ ഇറാനെതിരേ നടത്തിയ 12 ദിന യുദ്ധത്തിന്റെ അവസാനദിവസം അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ബോംബിട്ടു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ട്രംപ് ഇറാനുമായി ആണവക്കരാർ ഉണ്ടാക്കുന്നതിനു ചർച്ചകൾ ആരംഭിച്ചു. ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ മൂന്നുവട്ടം കൂടിക്കാഴ്ച നടത്തിയെങ്കിലും ഇറാൻ വിട്ടുവീഴ്ചയ്ക്കു തയാറല്ലായിരുന്നു. ഫെബ്രുവരി 28ന് ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഖമനയ് കൊല്ലപ്പെട്ടു.
പാക്കിസ്ഥാനിൽ വ്യാപകപ്രതിഷേധം
കറാച്ചി: ആയത്തൊള്ള ഖമനയ്യുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളിൽ യുഎസ് കോൺസുലറ്റുകൾക്കു നേരേ പ്രതിഷേധം. തുറമുഖ നഗരമായ കറാച്ചിയിലെ യുഎസ് കോൺസുലേറ്റിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള സംഘർഷത്തിൽ പത്തു പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്കു പരിക്കേറ്റു.
പത്ത് മൃതദേഹങ്ങൾ സിവിൽ ആശുപത്രിയിൽ എത്തിച്ചതായി സിന്ധിലെ പോലീസ് സർജൻ ഡോ. സുമയ്യ സയിദ് അറിയിച്ചു. ചില മൃതദേഹങ്ങളിൽ വെടിയുണ്ട തറച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ നാലുപേർ പോലീസുകാരാണെന്നും ഡോ. സുമയ്യ പറഞ്ഞു. ലാഹോർ, ഇസ്ലാമാബാദ്, പെഷവാർ എന്നിവിടങ്ങളിലെ യുഎസ് എംബസിക്കു നേരേയും പ്രതിഷേധങ്ങൾ അരങ്ങേറി. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് അറിയിച്ചു. പാക്കിസ്ഥാനിലുള്ള യുഎസ് പൗരന്മാർക്ക് ജാഗ്രതാനിർദേശം നൽകി.
ഖമനയ്യുടെ മരണവാർത്ത സ്ഥിരീകരിച്ചതിനു പിന്നാലെ കറാച്ചിയിലെ കോൺസുലേറ്റ് പരിസരത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാർ പിന്നീട് കെട്ടിടത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. കണ്ണീർവാതകവും റബർബുള്ളറ്റുകളും ഉപയോഗിച്ച് പ്രതി ഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഇസ്ലാമാബാദിൽ തെഹ്രീക് ഇ ജഫാരിയയുടെ നേതൃത്വത്തിൽ യുഎസ് കോൺസുലേറ്റ് വളയുകയായിരുന്നു. കൂടുതൽ സേനയെ വിന്യസിച്ചാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.