Sports
കോൽക്കത്ത: ഐഎസ്എല്ലിൽ മുംബൈ സിറ്റിക്ക് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ മുഹമ്മദൻ എസ്സിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു.
മുംബൈയ്ക്ക് വേണ്ടി സാഹിൽ പൻവാറും സോത്തൻപുയയും ബ്രാണ്ടൻ ഫെർണാണ്ടസും ആണ് ഗോളുകൾ നേടിയത്. മുഹമ്മദൻ താരം സജാഡ് ഹുസെയ്ന്റെ ഓൺ ഗോളും മുംബൈയ്യുടെ ഗോൾപട്ടികയിലുണ്ട്.
വിജയത്തോടെ മുംബൈ സിറ്റിക്ക് 22 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് മുംബൈ സിറ്റി.
Sports
കോൽക്കത്ത: ഐഎസ്എല്ലിൽ മോഹൻബഗാൻ-ഇന്റർ കാശി മത്സരം സമനിലയിൽ. ഇന്ന് നടന്ന മത്സരത്തിൽ ഒരു ടീമിനും ഗോൾ നേടാനായില്ല.
മത്സരം സമനിലയായതോടെ മോഹൻബഗാന് 22 പോയിന്റും ഇന്റർ കാശിക്ക് 12 പോയിന്റും ആയി. ലീഗ് ടേബിളിൽ മോഹൻബഗാൻ രണ്ടാമതും ഇന്റർ കാശി 10-ാം സ്ഥാനത്തുമാണുള്ളത്.
Sports
കോൽക്കത്ത: ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ച് പഞ്ചാബ് എഫ്സി. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല.
മത്സരം സമനിലയായതോടെ ഈസ്റ്റ് ബംഗാളിന് 22 പോയിന്റും പഞ്ചാബിന് 19 പോയിന്റും ആയി. ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ് ഈസ്റ്റ് ബംഗാൾ. പഞ്ചാബ് ആറാം സ്ഥാനത്താണുള്ളത്.
ഇന്ന് നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഇന്റകാശിയെ നേരിടും. വൈകുന്നേരം ഏഴര മുതൽ കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
Sports
ജംഷഡ്പുർ: ഐഎസ്എല്ലിൽ ബംഗളൂരു എഫ്സിക്ക് ആവേശ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ജംഷഡ്പുർ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
റയാൻ വില്ല്യംസ് ആണ് ബംഗളൂരുവിന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 38-ാം മിനിറ്റിലാണ് റയാൻ വില്ല്യംസ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബംഗളൂരുവിന് 20 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ് ബംഗളൂരു എഫ്സി.
Sports
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോളില്‍ സ്വന്തം തട്ടകത്തില്‍ ഹാട്രിക് ജയമെന്ന പ്രതീക്ഷയുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കളത്തില്‍. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്നു വൈകുന്നേരം അഞ്ചിനാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം. ബംഗാളില്‍നിന്നുള്ള മുഹമ്മദന്‍ എസ്സിയാണ് എതിരാളികള്‍.
ആഷ്ലി ആരവം
ഇംഗ്ലീഷുകാരനായ ആഷ്ലി വെസ്റ്റ്വുഡ് മുഖ്യപരിശീലകനായതോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു ജീവന് വച്ചത്. വെസ്റ്റ്വുഡിന്റെ ശിക്ഷണത്തില്‍ ഇതുവരെ കളിച്ചത് അഞ്ച് മത്സരങ്ങള്‍. അതില്‍ ഒരു മത്സരത്തില്‍ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തോല്‍വി വഴങ്ങിയത്. മൂന്നു ജയവും ഒരു സമനിലയും സ്വന്തമാക്കുകയും ചെയ്തു.
സ്പോര്‍ട്ടിംഗ് ഡല്‍ഹിക്ക് എതിരായ എവേ പരാജയത്തോടെയാണ് (2-0) ആഷ്ലി വെസ്റ്റ്വുഡിന്റെ ശിക്ഷണത്തില്‍ ബ്ലാസ്റ്റേഴ്സ് ഇറങ്ങിത്തുടങ്ങിയത്. പിന്നീട് ബംഗളൂരു എഫ്സിയെ അവരുടെ തട്ടകത്തില്‍ (2-1) കീഴടക്കി. തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് എതിരേ 1-1, ജംഷഡ്പുര്‍ എഫ്സിക്ക് എതിരേ 2-0, ഒഡീഷ എഫ്സിക്ക് എതിരേ 2-1 എന്നിങ്ങനെ ഹോം ഗ്രൗണ്ടില്‍ പോയിന്റ് നേട്ടം. ആഷ്ലി വെസ്റ്റ്വുഡ് വരുന്നതിനു മുമ്പ് ആറ് മത്സരങ്ങളില്‍നിന്ന് ഒരു പോയിന്റ് മാത്രമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.
ബാക്കി ഒരു മത്സരം
ജംഷഡ്പുര്‍, ഒഡീഷ ടീമുകള്‍ക്കെതിരേ ഹോം ജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നും ജയിച്ച് സ്വന്തം തട്ടകത്തില്‍ ആധിപത്യം തുടരാനാണിറങ്ങുന്നത്. 2025-26 സീസണില്‍ എഫ്സി ഗോവയ്ക്ക് എതിരായ ഒരു മത്സരം മാത്രമേ ഇനി കൊച്ചി ക്ലബ്ബിനുശേഷിക്കുന്നുള്ളൂ. 17ന് കൊച്ചിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് x എഫ്സി ഗോവ പോരാട്ടം.
നിലവില്‍ 11 മത്സരങ്ങളില്‍നിന്ന് മൂന്നു ജയവും ഒരു സമനിലയുമായി 11 പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.
Sports
ഹൈദരാബാദ്: ഐഎസ്എല്ലിൽ ഒഡീഷ എഫ്സിക്ക് ആവേശ ജയം. ഇന്ന് നടന്ന മത്സരത്തിൽ സ്പോർട്ടിംഗ് ഡൽഹിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഒഡീഷയ്ക്ക് വേണ്ടി വി.പി. സുഹൈറും കെ. ലാൽറിൻഫെലയും ആണ് ഗോളുകൾ നേടിയത്. സ്പോർടിംഗിന് വേണ്ടി മറ്റിജ ബാബോവിച്ചാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഒഡീഷയ്ക്ക് 10 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 11-ാം സ്ഥാനത്താണ് ഒഡീഷ.
Sports
മുംബൈ: ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിന് ആവേശ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ കരുത്തരായ മുംബൈ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഈസ്റ്റ് ബംഗാളിന് വേണ്ടി യൂസഫ് എസെജാരിയും നന്ദകുമാർ ശേഖറുമാണ് ഗോളുകൾ നേടിയത്. ബ്രാണ്ടൻ ഫെർണാണ്ടസാണ് മുംബൈ സിറ്റിക്കായി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഈസ്റ്റ് ബംഗാൾ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി. 10 മത്സരങ്ങളിൽ നിന്ന് 21 പോയിന്റാണ് ഈസ്റ്റ് ബംഗാളിനുള്ളത്.
Sports
ഗോഹട്ടി: ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മിന്നും ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ഇന്റർ കാശിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
എം.എസ്. ജിതിൻ, ആൻഡി റോഡ്രിഗസ്, പാർതിഭ് ഗോഗോയ് എന്നിവരാണ് നോർത്ത് ഈസ്റ്റിന് വേണ്ടി ഗോളുകൾ നേടിയത്. സെർജിയോ ലാമാസും മുഹമ്മദ് ആസിഫ് ഖാനുമാണ് ഇന്റർ കാശിക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് 10 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 11-ാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്.
Sports
ഹൈദരാബാദ്: ഐഎസ്എല്ലിൽ സ്പോർടിംഗ് ഡൽഹി-പഞ്ചാബ് എഫ്സി മത്സരം സമനിലയിൽ. ശനിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമിനും ഗോൾ നേടാനായില്ല.
മത്സരം സമനിലയായതോടെ പഞ്ചാബ് എഫ്സിക്ക് 15 പോയിന്റായി. സ്പോർടിംഗ് ഡൽഹിക്ക് 10 പോയിന്റുമായി.
ലീഗ് ടേബിളിൽ പഞ്ചാബ് എഫ്സി ഏഴാമതും സ്പോർടിംഗ് ഡൽഹി 10 -ാം സ്ഥാനത്തുമാണുള്ളത്.
Sports
കോൽക്കത്ത: ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിന് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ ഒഡീഷ എഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ഈസ്റ്റ് ബംഗാളിന് വേണ്ടി യൂസഫ് എസെജാരി രണ്ട് ഗോളുകളും ബിപിൻ സിംഗ് തനോജം ഒരു ഗോളും നേടി. ബിപിൻ സിംഗ് 11-ാം മിനിറ്റിലും എസെജാരി 70,83 എന്നീ മിനിറ്റുകളിലും ഗോൾ നേടിയത്.
വിജയത്തോടെ ഈസ്റ്റ് ബംഗാളിന് 18 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ.
Sports
ജംഷഡ്പുർ: ഐഎസ്എല്ലിൽ ജംഷഡ്പുർ എഫ്സിക്ക് മിന്നും ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
ജംഷഡ്പുരിന് വേണ്ടി മുഹമ്മദ് സനാൻ രണ്ട് ഗോളുകളും മെസി ബോളിയും നിക്കോളോ സ്റ്റൊജാനോവിച്ചും ഓരോ ഗോൾ വീതം നേടി. എസ്. പ്രകടേശ്വരൻ ആണ് ചെന്നൈയിന് വേണ്ടി ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ജംഷഡ്പുരിന് 18 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ് ജംഷഡ്പുർ.
Kerala
ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ മുംബൈ സിറ്റിക്ക് സമനിലക്കുരുക്ക്. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ബംഗളൂരുവിനെതിരേ ഗോൾ രഹിത സമനില വഴങ്ങി.
രണ്ടാം മത്സരത്തിൽ ജംഷഡ്പുര്‍ എഫ്സിക്ക് തകര്‍പ്പന്‍ ജയം. ചെന്നൈയ്ന്നെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് ജംഷഡ്പുര്‍ പരാജയപ്പെടുത്തി.
Sports
ഗോഹട്ടി: ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എഫ്സി ഗോവയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് എഫ്സി ഗോവ വിജയിച്ചത്.
ഡെജാൻ ഡ്രാസിച്ചും മുഹമ്മദ് യാസിറും ആണ് ഗോളുകൾ നേടിയത്. ഡ്രാസിച്ച് 20-ാം മിനിറ്റിലും യാസിർ 90+3-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ എഫ്സി ഗോവയ്ക്ക് 19 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് എഫ്സി ഗോവ.
Sports
കൊച്ചി: ഐഎസ്എല്ലിൽ ഒഡീഷ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചുകയറിയത്.
മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റിൽ വിക്ടർ ബർത്തോമിയോയിലൂടെ ബ്ലാസ്റ്റേഴ്സാണ് ആദ്യം ലീഡെടുത്തത്. എന്നാൽ ഇരുപത്തിയേഴാം മിനിറ്റിൽ റഹീം അലിയിലൂടെ ഒഡീഷ ഗോൾ മടക്കി സമനിലപിടിച്ചു.
മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കേ 94-ാം മിനിറ്റിൽ മത്യാസ് ഹെർണാണ്ടസ് കേരളത്തിന് വിജയം സമ്മാനിക്കുകയായിരുന്നു.
Sports
കൊച്ചി: നാട്ടരങ്ങുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു 2025-26 സീസണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ രണ്ടാം ജയം. ഹോം ഗ്രൗണ്ടായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 2-0ന് ജംഷഡ്പുര്‍ എഫ്സിയെ കീഴടക്കി.
ലീഗ് പോയിന്റ് ടേബിളില്‍ തങ്ങളേക്കാള്‍ മുന്നിലുള്ള ജംഷഡ്പുര്‍ എഫ്സിയെയാണ് മലയാളി താരങ്ങളായ നിഹാല്‍ സുധീഷ്, വിബിന് മോഹനന് എന്നിവരുടെ ഗോളുകളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നിഷ്പ്രഭമാക്കിയത്. ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം ജയമാണ്.
ആദ്യപകുതിയില്‍ ലീഡ്
തുടക്കം മുതല്‍ തന്നെ പന്തിനുമേല്‍ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്ത ബ്ലാസ്റ്റേഴ്സ് 12-ാം മിനിറ്റില്‍ ലീഡ് സ്വന്തമാക്കി. കെവിന് യോക്ക് നല്കിയ മനോഹരമായ ത്രൂ ബോള്‍ സ്വീകരിച്ച ബെനാരിഫ് ബോക്സിനുള്ളിലേക്ക് പാസ് നല്കി. കൃത്യമായി തലവച്ച നിഹാല്‍ സുധീഷ് പന്ത് വലയിലാക്കി. പരിക്കേറ്റ കരീം ബെനാരിഫിന് പകരം 27-ാം മിനിറ്റില്‍ വിബിന് മോഹനന് കളത്തില്‍.
ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തിന് ഈ സബ്സ്റ്റിറ്റ്യൂഷന് കരുത്തായി. 36-ാം മിനിറ്റില്‍ വിബിന് ജംഷഡ്പുര്‍ എഫ്സിയുടെ വല കുലുക്കി. വലതുവശത്തുനിന്നും ഫ്രാഞ്ചുവും നിഹാലും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ ബോക്സിനുള്ളിലേക്ക് ക്രോസ്. വിബിന്റെ ഹെഡര്‍ ലക്ഷ്യം തെറ്റിയില്ല. 2-0ന്റെ ലീഡുമായി ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി അവസാനിപ്പിച്ചു.
ആഷ്ലി ആശാന്
രണ്ടാം പകുതിയില്‍ തിരിച്ചടിക്കാനായി ജംഷഡ്പുര്‍ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധവും ഗോള്‍ കീപ്പര്‍ അര്‍ഷ് ഷെയ്ഖും അനങ്ങിയില്ല. 84-ാം മിനിറ്റില്‍ എസെ ചുവപ്പ് കാര്‍ഡ് കണ്ടതോടെ ജംഷഡ്പുരിന്റെ അംഗബലം പത്തിലേക്കു ചുരുങ്ങി.
ഇംഗ്ലീഷ് കോച്ച് ആഷ്ലി വെസ്റ്റ് വുഡിനു കീഴില്‍ നാലു മത്സരത്തിനിടെ രണ്ട് ജയവും ഒരു സമനിലയും നേടാന്‍ ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു സാധിച്ചെന്നതും ശ്രദ്ധേയം. 10 മത്സരങ്ങളില്‍നിന്ന് എട്ട് പോയിന്റുമായി 11-ാം സ്ഥാനത്തേക്കും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഉയര്‍ന്നു. 23ന് ഒഡീഷ എഫ്സിക്ക് എതിരേ കൊച്ചിയിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
Sports
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ 2025-26 സീസണില്‍ തങ്ങളുടെ ഒമ്പതാം പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നു കളത്തില്‍.
ഹോം ഗ്രൗണ്ടായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. രാത്രി 7.30നാണ് കിക്കോഫ്.
ഇംഗ്ലീഷ് മുഖ്യപരിശീലകന്‍ ആഷ്ലി വെസ്റ്റ് വുഡിന്റെ ശിക്ഷണത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇറങ്ങുന്ന മൂന്നാം മത്സരമാണിത്. ഈ സീസണിലെ ആദ്യ ആറ് മത്സരങ്ങളില്‍ അഞ്ചിലും പരാജയപ്പെടുകയും ഒരു സമനില മാത്രം അവകാശപ്പെടാനുമുള്ള സാഹചര്യത്തിലായിരുന്നു ഡേവിഡ് കറ്റാലയെ പുറത്താക്കി ആഷ്ലി വെസ്റ്റ്വുഡിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മുഖ്യപരിശീലകനാക്കിയത്.
ആഷ്ലിയുടെ ശിക്ഷണത്തില്‍ ഇറങ്ങിയ ആദ്യ മത്സരത്തില്‍ സ്പോര്‍ട്ടിംഗ് ഡല്‍ഹി എഫ്സിയോട് 2-0ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പരാജയപ്പെട്ടു. എന്നാല്‍, എവേ പോരാട്ടത്തില്‍ തിരിച്ചുവരവിന്റെ സൂചന ബ്ലാസ്റ്റേഴ്സ് സംഘം നല്‍കിയിരുന്നു.
ചരിത്രജയം
ആഷ്ലിയുടെ ശിക്ഷണത്തിലെ രണ്ടാം മത്സരം 11നു ബംഗളൂരു എഫ്സിക്ക് എതിരേ നടന്നതായിരുന്നു. ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 2-1നു ജയിച്ചു.
അതാകട്ടെ 27-ാം മിനിറ്റില്‍ ഫല്ലോയുടെ സെല്‍ഫ് ഗോളില്‍ പിന്നിലായശേഷം. രണ്ടാം പകുതിയില്‍ വിക്ടര്‍ ബെര്‍ട്ടോമിയും (61), അരങ്ങേറ്റക്കാരന്‍ ഫ്രാഞ്ചുവും (78) നേടിയ ഗോളുകളിലൂടെ ബ്ലാസ്റ്റേഴ്സ് ജയമാഘോഷിച്ചു. കൊച്ചി ക്ലബ്ബിന്റെ ചരിത്രത്തില്‍ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ ബംഗളൂരു എഫ്സിക്ക് എതിരായ ആദ്യ ജയമായിരുന്നു അത്. 2025-26 ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയവും.
തരംതാഴ്ത്തല്‍ ഭീഷണി
ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായി തരംതാഴ്ത്തല്‍ നിലവില്‍ വരുന്ന സീസണ് ആണിത്തവണത്തേത്. 14 ടീം മത്സരിക്കുന്ന ലീഗിലെ അവസാന സ്ഥാനക്കാര്‍ അടുത്ത സീസണില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ലീഗില്‍ (പഴയ ഐ ലീഗ്) കളിക്കണം. നിലവില്‍ എട്ട് മത്സരങ്ങളില്‍നിന്ന് നാല് പോയിന്റുമായി 13-ാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.
തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന ക്ലബ്ബുകളില്‍ ഒന്നാണെന്നു ചുരുക്കം. ഏഴ് മത്സരങ്ങളില്‍നിന്ന് ആറ് പോയിന്റുമായി 10-ാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി. കളിച്ച ഏഴ് മത്സരത്തിലും പരാജയപ്പെട്ട മുഹമ്മദന്‍ എസ്സിയാണ് 14-ാം സ്ഥാനത്ത്.
Sports
ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ആദ്യജയത്തിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ കാത്തിരിപ്പ് നീളുന്നു. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സ് ആറിലും തോറ്റു.
ഒരു സമനിലയിലൂടെ നേടിയ ഒരു പോയിന്റ് മാത്രമാണ് സമ്പാദ്യം. ഇന്നു നടക്കുന്ന ഏവേ പോരാട്ടത്തില്‍ ബംഗളൂരു എഫ്സിയാണ് എതിരാളികള്‍. രാത്രി 7.30ന് ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് കിക്കോഫ്.
ഫ്രാഞ്ചു ബ്ലാസ്റ്റേഴ്സില്‍
അര്‍ജന്റൈന്‍ വിംഗര്‍ ഫ്രാന്‍സിസ്കോ ഫ്യൂലാസിയര്‍ അബാലോ കേരള ബ്ലാസ്റ്റേഴ്സിൽ. ‘ഫ്രാഞ്ചു’ എന്നറിയപ്പെടുന്ന 27കാരന് റയല്‍ മാഡ്രിഡിന്റെ യൂത്ത് സിസ്റ്റത്തിലൂടെയാണ് വളര്‍ന്നത്. റയോ വയ്യക്കാനോ, എഫ്സി ഫുവന്‍ലാബ്രഡ, എസ്ഡി ഐബര്‍, എഫ്സി കാര്‍ട്ടജീന എന്നീ സ്പാനിഷ് ക്ലബ്ബുകള്‍ക്കായി പന്ത് തട്ടി.
Sports
ചെന്നൈ: ഐഎസ്എല്ലിൽ ആവേശ ജയം നേടി ഇന്റർ കാശി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഇന്റർ കാശിക്ക് വേണ്ടി ആൽഫ്രെഡ് പ്ലാനസ് ആണ് ഗോളുകൾ നേടിയത്. ഡാനിയൽ ചീമ ചുക്കുവാണ് ചെന്നൈയിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഇന്റർ കാശിക്ക് എട്ട് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ഇന്റർ കാശി.
Sports
പനാജി: ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവയെ തകർത്ത് ബംഗളൂരു എഫ്സി. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബംഗളൂരു വിജയിച്ചത്.
സുനിൽ ഛേത്രിയും നംഗ്യാൽ ഭൂട്ടിയയും ആണ് ബംഗളൂരുവിന് വേണ്ടി ഗോൾ നേടിയത്. ഛേത്രി മൂന്നാം മിനിറ്റിലും ഭൂട്ടിയ 90+2ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
ജയത്തോടെ ബംഗളൂരുവിന് 14 പോയിന്റായി. ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ് ബംഗളൂരു.
Sports
ജംഷധ്പുർ: ഐഎസ്എല്ലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ സമനിലയിൽ തളച്ച് ജംഷഡ്പുർ എഫ്സി. ഇന്ന് നടന്ന മത്സരത്തിൽ ഒരു ടീമുകളും ഓരോ ഗോൾ വീതം നേടി.
മോഹൻ ബഗാന് വേണ്ടി ലിസ്റ്റൺ കൊളാസോ ആണ് ഗോൾ നേടിയത്. ജംഷഡ്പുരിന് വേണ്ടി റിത്വിക്ക് ദാസ് ആണ് ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയിൽ പിരിഞ്ഞതോടെ മോഹൻ ബഗാനും ജംഷഡ്പുരിനും 14 പോയിന്റായി. ലീഗ് ടേബിളിൽ മോഹൻ ബഗാൻ രണ്ടാം സ്ഥാനത്തും ജംഷഡ്പുർ മൂന്നാമതുമാണ്.
Kerala
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ദവീദ് കറ്റാലയെ പുറത്താക്കി. ടീമിന്റെ നിരന്തര തോല്‍വിയാണ് കാരണം. പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിക്കും.
സീസണില്‍ ആറുമത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്സ് അഞ്ചിലും തോറ്റു. ശനിയാഴ്ച വന്‍ തോല്‍വിയോടെ ടീം മാനേജ്മെന്റ് കറ്റാലയെ പുറത്താക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു.
ആറ് മത്സരങ്ങളിൽനിന്ന് ഒരു സമനില മാത്രമാണ് ഇതുവരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
യുറോപ്യന്‍ ഫുട്ബോളില്‍ ദീര്‍ഘകാല അനുഭവ സമ്പത്തുള്ള സ്പാനിഷ് ഫുട്ബോള്‍ താരമാണ് കറ്റാല. കറ്റാലയുടെ വരവ് ഗുണം ചെയ്യുമെന്നായിരുന്നു കണക്കുകൂട്ടല്‍.
Sports
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ 2025-26 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് അഞ്ചാം തോല്‍വി.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ പഞ്ചാബ് എഫ്സിയോട് 3-1നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തോല്‍വി വഴങ്ങിയത്.
ബോസ്നിയന്‍ ഡിഫെന്‍സീവ് മിഡ്ഫീല്‍ഡറായ സമീര്‍ സെല്ജ്കോവിച്ചിലൂടെ ഏഴാം മിനിറ്റില്‍ പഞ്ചാബ് ലീഡ് നേടി. 18-ാം മിനിറ്റില്‍ നൈജീരിയക്കാരന് ബേഡെ അമരാച്ചി ഒസുജി സന്ദര്‍ശകരുടെ ലീഡ് ഉയര്‍ത്തി. സ്പാനിഷ് അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ ഡാനി റാമിറെസിന്റെ (38’) ഗോള്‍കൂടി എത്തിയതോടെ പഞ്ചാബിന് 3-0ന്റെ ലീഡ്.
ബിജോയ് ഡിഫെന്‍സ്
ബ്ലാസ്റ്റേഴ്സിന്റെ മുന്‍താരമായ ബിജോയ് വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു പഞ്ചാബിന്റെ പ്രതിരോധം. കേരള ബ്ലാസ്റ്റേഴ്സിന്റെ സെന്റര്‍ ബാക്കായ സെനഗല്‍ താരം ഫലൗ എന്‍ഡിയായെ (65’) ഒരു ഗോള്‍ മടക്കി.
ആറു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സിന് ഒരു പോയിന്റ് മാത്രമാണുള്ളത്. 14 ടീമുകള്‍ പങ്കെടുക്കുന്ന ലീഗില്‍ 13-ാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.
Kerala
കോൽക്കത്ത: ഐഎസ്എല്ലിൽ നിലവിലെ ചാമ്പ്യൻമാരായ മോഹൻബഗാൻ സൂപ്പർ ജയന്റിനെ വീഴ്ത്തി മുംബൈ സിറ്റി. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ സിറ്റി വിജയിച്ചത്.
മുംബൈ സിറ്റിക്ക് വേണ്ടി പി.എൻ. നൗഫലാണ് ഗോൾ നേടിയത്. മത്സരത്തിന്റെ 27-ാം മിനിറ്റിലാണ് നൗഫൽ ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ മുംബൈ സിറ്റി ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. 13 പോയിന്റാണ് മുംബൈ സിറ്റിക്കുള്ളത്.
Sports
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പഞ്ചാബ് എഫ്സിക്കെതിരേ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മത്സരത്തിനിറങ്ങും.
തുടർച്ചയായ നാല് തോൽവികൾക്ക് ശേഷം കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരേ പോരാടി ബ്ലാസ്റ്റേഴ്സ് സമനില പിടിച്ച് ടൂർണമെന്റിൽ ആദ്യ പോയിന്റ് സ്വന്തമാക്കിയിരുന്നു. ബ്ലാസ്റ്റേഴ്സ് ക്യാന്പിന് ആത്മവിശ്വാസം പകരുന്നതാണ് ഈ പ്രകടനമെന്നാണ് ഹെഡ് കോച്ച് ഡേവിഡ് കറ്റാല വ്യക്തമാക്കുന്നത്.
ഇതുവരെ ഗോൾ നേടുന്നതിൽ മികവ് പുലർത്താൻ ടീമിനായിട്ടില്ല. അഞ്ചു മത്സരങ്ങളിൽ ഏഴു ഗോളുകൾ വഴങ്ങിയത് തിരുത്തപ്പെടണം. ഫാലു ഡിയാന്യെയുടെ വരവ് പ്രതിരോധ നിരയ്ക്ക് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. അദ്ദേഹം ടീമിനെ നയിക്കുന്ന രീതിയിൽ സന്തോഷമുണ്ടെന്നും ഡേവിഡ് കറ്റാല പറഞ്ഞു. അതേസമയം മുൻ മത്സരങ്ങളെ അപേക്ഷിച്ച് ഈസ്റ്റ് ബംഗാളിനെതിരേ ബ്ലാസ്റ്റ്ഴേ്സ് മികവ് പുലർത്തിയത് പ്രതീക്ഷ പകരുന്നുണ്ട്.
പഞ്ചാബ് എഫ്സിയുടെ പ്രതിരോധ നിര കരുത്തുറ്റതാണ്. അതുകൊണ്ടു തന്നെ ഗോൾ വരൾച്ച അനുഭവിക്കുന്ന ബ്ലാസ്റ്റേഴ്സ് ഉണർന്ന് കളിച്ചില്ലെങ്കിൽ പരാജയം ഉറപ്പിക്കും. ഗോൾ നേടാൻ സാധിക്കാത്ത ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങുന്നതിൽ മുന്നിലാണെന്നതും ഭീഷണിയാണ്.
സീസണിന്റെ തുടക്കത്തിൽ മോഹൻ ബഗാൻ, മുംബൈ സിറ്റി എഫ്സി, ചെന്നൈയിൻ എഫ്സി, ഇന്റർ കാശി എന്നീ ടീമുകളോട് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന് നാല് മത്സരങ്ങൾ കഴിഞ്ഞിട്ടും പട്ടികയിൽ സ്കോർ തുറക്കാനായിരുന്നില്ല. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ച് സീസണിലെ ആദ്യ പോയിന്റ് നേടി. എന്നാൽ നിലവിൽ പട്ടികയിൽ 12-ാം സ്ഥാനത്താണ് ടീമുള്ളത്.
Sports
കോൽക്കത്ത: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ സമനില. ഈസ്റ്റ് ബംഗാൾ എഫ്സിയോട് 1-1നായിരുന്നു കേരളത്തിന്റെ സമനില. തുടർച്ചയായ നാല് തോൽവികൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് അക്കൗണ്ട് തുറന്നത്.
എവേ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ സമനില എന്നത് എടുത്തു പറയേണ്ടത്. മലയാളി താരം മുഹമ്മദ് അജ്സലിന്റെ ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്.
തുടക്കം മുതൽ ഈസ്റ്റ് ബംഗാളിന്റെ ആധിപത്യമാണ് കാണാനായത്. 10-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ഈസ്റ്റ് ബംഗാളിന് പെനൽറ്റി. എയ്ബാന്റെ ഫൗളാണ് പെനൽറ്റിയിലേക്ക് വഴി തുറന്നത്.
പെനൽറ്റി കിക്കെടുത്ത യൂസഫ് എസിജാരിക്ക് പിഴച്ചില്ല. ബ്ലാസ്റ്റേഴ്സ് ഗോളിയെ കാഴ്ചക്കാരനാക്കി പന്ത് വലയിൽ. പിന്നീട് താളം കണ്ടെത്താൻ പാടുപെടുന്ന ബാസ്റ്റേഴ്സിനെയാണ് കാണാൻ കഴിഞ്ഞത്.
കാത്തിരിപ്പിനൊടുവിൽ 92-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോൾ മടക്കി. എബിൻ ദാസിന്റെ കോർണറിൽ നിന്ന് ബോക്സിലേക്ക് ഉയർന്നുവന്ന പന്ത് മുഹമ്മദ് അജ്സൽ ഹെഡ്ഡറിലൂടെ വലയിലാക്കി. പിന്നീട് ഇരുകൂട്ടർക്കും ഗോൾ നേടാനായില്ല.
അഞ്ച് മത്സരങ്ങളിൽനിന്നും ഒരു പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ 12-ാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളിൽനിന്നും എട്ട് പോയിന്റുമായി ഈസ്റ്റ് ബംഗാൾ മൂന്നാം സ്ഥാനത്തുണ്ട്.
Sports
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2025-26 സീസണിൽ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നിറങ്ങും. തുടർച്ചയായ നാല് തോൽവിയുടെ സമ്മർദത്തിലിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ എതിരാളി ഈസ്റ്റ് ബംഗാളാണ്.
ഐഎസ്എൽ സീസണിൽ ഏറ്റവും മോശം തുടക്കം കുറിച്ച ഡേവിഡ് കാറ്റലയുടെയും ടീമിന്റെയും മേൽ ആദ്യ ജയത്തിനായുള്ള സമ്മർദം ശക്തമാണ്.
അതേസമയം, ജയം നേടി മൂന്നാം സ്ഥാനം ഉറപ്പിക്കാനിറങ്ങുന്ന ഈസ്റ്റ് ബംഗാളിനെ വീഴ്ത്തണമെങ്കിൽ മഞ്ഞപ്പട ആവനാഴിയിലെ അവസാന ആയുധവും പുറത്തെടുക്കേണ്ടി വരും. കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വൈകുന്നേരം അഞ്ചിനാണ് മത്സരം.
സമ്മർദപ്പട
നാല് മത്സരങ്ങളിൽ മഞ്ഞപ്പട തുടർ തോൽവി ഏറ്റുവാങ്ങി. ഇതുവരെ അക്കൗണ്ട് തുറക്കാനാവാതെ പട്ടികയിൽ അവസാന സ്ഥാനം. അവസാന പരാജയം ചെന്നൈയ്ൻ എഫ്സിക്കെതിരേ 1-0ന് തോറ്റു. ലക്ഷ്യം കാണാൻ സാധിക്കാത്ത ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിര ഉണരേണ്ടതുണ്ട്. നാല് മത്സരങ്ങളിൽ ഒരു ഗോൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാനായത്.
എതിരാളികൾ നിഷ്പ്രയാസം മിഡ്-ബ്ലോക്കിനെ മറികടക്കുന്നത് വലിയ വീഴ്ചയാണ്. ആക്രമണാത്മക മുന്നേറ്റം നടത്താൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുന്നില്ല. മിഡ്ഫീൽഡും സ്ട്രൈക്കേഴ്സും തമ്മിലുള്ള ഏകോപനമില്ലായ്മ പ്രകടം. ഏക ആശ്വാസം വിക്ടർ ബെർട്ടോമിയുടെ പോരാട്ടവീര്യമാണ്. എന്നാൽ, അവസരങ്ങൾ ഗോളാക്കി മാറ്റാൻ അദ്ദേഹത്തിന് പിന്തുണ ലഭിക്കുന്നില്ല.
സ്കോട്ടിഷ് താരം ജയ് ക്വിറ്റോംഗോ, മാറ്റിയാസ് ഹെർണാണ്ടസ്, വിക്ടർ ബെർത്തോമിയു എന്നിവർ പരിക്കിന്റെ പിടിയിലാണ്.
മൂന്നാമതാകാൻ
അതേസമയം, സീസണിൽ നാല് മത്സരത്തിൽനിന്ന് ഏഴ് പോയിന്റ് ഈസ്റ്റ് ബംഗാളിനുണ്ട്. നിലവിൽ അഞ്ചാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ. ഇന്നു ജയിച്ചാൽ 10 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്താം. ആദ്യ രണ്ട് മത്സരങ്ങളിൽ ജയം നേടിയ ടീം പക്ഷെ മൂന്നാം മത്സരത്തിൽ ജംഷഡ്പുർ എഫ്സിക്ക് മുന്നിൽ വീണു. നാലാം മത്സരത്തിൽ എഫ്സി ഗോവയോട് സമനിലയും വഴങ്ങി.
യൂസഫ് എസെജാരി ഇതുവരെ നാല് ഗോളുകൾ നേടി. എഡ്മണ്ട് ലാൽറിൻഡിക്കയുടെ മികച്ച പിന്തുണ ഫിനിഷിംഗ് എളുപ്പമാക്കും. സോൾ ക്രെസ്പോയും മിഗ്വൽ ഫിഗ്യൂറയും ചേർന്ന് കളിയുടെ ഗതി നിർണയിക്കും.ഫിഗ്യൂറ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നടത്തി ഫോമിലാണ്.
കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും ഇതുവരെ 12 തവണ ഏറ്റുമുട്ടി. ആറ് ജയം ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയപ്പോൾ ബ്ലാസ്റ്റേഴ്സ് മൂന്ന് ജയമാണ് നേടിയത്. മൂന്ന് എണ്ണം സമനിലയിൽ കലാശിച്ചു.
Sports
ലുധിയാന: ഐഎസ്എല്ലിൽ ഇന്ന് സൂപ്പർ പോരാട്ടം. രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.
രണ്ടാം ജയം ലക്ഷ്യമിട്ടാണ് പഞ്ചാബ് എഫ്സി കളത്തിലിറങ്ങുന്നത്. രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റാണ് പഞ്ചാബ് എഫ്സിക്കുള്ളത്.
ആദ്യ ജയമാണ് നേർത്ത് ഈസ്റ്റിന്റെ ലക്ഷ്യം. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റാണ് നോർത്ത് ഈസ്റ്റിനുള്ളത്.
പോയിന്റ് ടേബിളിൽ പഞ്ചാബ് ഒമ്പതാം സ്ഥാനത്തും നോർത്ത് ഈസ്റ്റ് പത്താമതുമാണുള്ളത്.
Sports
കൊച്ചി: ഐസ്എല്ലിൽ മോശം ഫോം തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ചെന്നൈയിൻ എഫ്സിക്കെതിരെ നടന്ന മത്സരത്തിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു.
കൊച്ചിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. മത്സരത്തിന്റെ 42-ാം മിനിറ്റിൽ ഇമ്രാൻ ഖാനാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയത്.
പരാജയത്തോടെ ബ്ലാസ്റ്റേഴ്സ് 12-ാം സ്ഥാനത്തായി. സീസണിലെ നാല് മത്സരങ്ങളിലും തോറ്റ ബ്ലാസ്റ്റേഴ്സിന് പോയിന്റ് ഒന്നും നേടാനായിട്ടില്ല. വിജയത്തോടെ ചെന്നൈയിൻ എഫ്സിക്ക് നാല് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ചെന്നൈയിൻ.
Sports
കോൽക്കത്ത: ഐഎസ്എല്ലിൽ ബംഗളൂരു എഫ്സിക്ക് ആവേശ ജയം. ഇന്ന് നടന്ന മത്സരത്തിൽ മുഹമ്മദൻ എസ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
റയാൻ വില്ല്യംസും ആഷിഖ് കുരുണിയനും ആണ് ബംഗളൂരുവിന് വേണ്ടി ഗോളുകൾ നേടിയത്. റോയ് മഹിതോഷ് ആണ് മുഹമ്മദന്‍ വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബംഗളൂരു എഫ്സിക്ക് ഏഴ് പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് ബംഗളൂരു എഫ്സി. നാല് മത്സരങ്ങളിലും പരാജയപ്പെട്ട മുഹമ്മദ് പോയിന്റ് ഒന്നും നേടാനായിട്ടില്ല.
Sports
ഭുവനേശ്വർ: ഐഎസ്എല്ലിലെ ഒഡീഷ-ചെന്നൈയിൻ മത്സരം സമനിലയിൽ. ഇന്ന് നടന്ന മത്സരത്തിൽഡ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ഒഡീഷയ്ക്ക് വേണ്ടി കാർലോസ് ഡെൽഗാഡോയാണ് ഗോൾ നേടിയത്. എൽഷിൻസോ ആണ് ചെന്നൈയിനായി ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ ഒഡീഷയ്ക്ക് രണ്ട് പോയിന്റും ചെന്നൈയിന് ഒരു പോയിന്റുമായി.
Sports
കൊച്ചി: ഐഎസ്എല്‍ ഫുട്ബോളില്‍ സീസണിലെ ആദ്യ ജയം മോഹിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നിറങ്ങും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകുന്നേരം അഞ്ചിനു നടക്കുന്ന മത്സരത്തില്‍ ഇന്റര്‍ കാശിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. ആദ്യ രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.
ജംഷഡ്പുര്‍, പഞ്ചാബ്
ഇന്നലെ നടന്ന ആദ്യ മത്സരങ്ങളില്‍ ജംഷഡ്പുര്‍ എഫ്സി 2-1ന് ഈസ്റ്റ് ബംഗാളിനെ കീഴടക്കി. രണ്ടാം മത്സരത്തിൽ പഞ്ചാബ് എഫ്സി 2-0ന് ബംഗളൂരു എഫ്സിയെ തോൽപ്പിച്ചു.
Sports
പനാജി: ഐഎസ്എല്ലിൽ ഇന്ന് സൂപ്പർ പോരാട്ടം. രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരത്തിൽ എഫ്സി ഗോവ സ്പോർടിംഗ് ഡൽഹിയെ നേരിടും.
രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുള്ള എഫ്സി ഗോവ അഞ്ചാം സ്ഥാനത്താണ്. സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർകാശിയോട് സമനില വഴങ്ങിയ ഗോവ കഴിഞ്ഞ മത്സരത്തിൽ മുഹമ്മദൻ എസ്സിയെ തകർത്തിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഗോവയുടെ ജയം.
കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട സ്പോർടിംഗ് ഡൽഹി പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണുള്ളത്. ആദ്യ മത്സരത്തിൽ ബംഗളൂരുവിനോട് പരാജയപ്പെട്ട സ്പോർടിംഗ് കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് തകർന്നടിയുകയായിരുന്നു.
Sports
കോല്‍ക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) വിജയ കുതിപ്പ് തുടർന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്.
സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ചെന്നൈയിൻ എഫ്സിയെ മോഹൻ ബഗാൻ പരാജയപ്പെടുത്തി.
ആദ്യ പകുതിയുടെ അവസാനം ഓസ്ട്രേലിയൻ സ്ട്രൈക്കർ ജാമി മക്ലാരൻ ബഗാനുവേണ്ടി ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ ദിമിത്രി പെട്രാറ്റോസ് ബഗാന്റെ ജയം ഉറപ്പിച്ചു.
മോഹൻ ബഗാൻ തുടർച്ചയായ രണ്ടാം ജയം ആഘോഷിച്ചപ്പോൾ ചെന്നൈയ്ൻ എഫ്സി രണ്ടാം തോൽവിയാണ് ഏറ്റുവാങ്ങിയത്.
Sports
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനു തോൽവി. സ്വന്തം ആരാധകരുടെ മുമ്പിൽ മുംബൈ സിറ്റിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം തോൽവി വഴങ്ങിയത്.
47-ാം മിനിറ്റിൽ ഇന്ത്യൻ താരം ലാലിയൻസുവാല ചാംഗ്തെയാണ് മുംബൈയുടെ വിജയ ഗോൾ നേടിയത്. പന്തടക്കത്തിലും ഗോൾ നീക്കത്തിലും ഒപ്പത്തിനൊപ്പം നിന്നെങ്കിലും പന്ത് എതിരാളികളുടെ വലയിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചില്ല.
സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. ആദ്യ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനോട് രണ്ടു ഗോളുകൾക്കും ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു.
Sports
ബംഗളൂരു: ഐഎസ്എല്ലിലെ ബംഗളൂരു എഫ്സി-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി മത്സരം സമനിലയിൽ. ഇന്ന് നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ബ്രയാൻ സാഞ്ചസാണ് ബംഗളൂരുവിന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 19-ാം മിനിറ്റിലാണ് സാഞ്ചസ് ഗോൾ കണ്ടെത്തിയത്.
നോർത്ത് ഈസ്റ്റ് യുണൈഡിന് വേണ്ടി ലാൽറിൻസുവാലാ ലാൽബിയാക്നിയയാണ് ഗോൾ സ്കോർ ചെയ്തത്. 68-ാം മിനിറ്റിലാണ് ലാൽറിൻസുവാല പന്ത് ഗോൾവര കടത്തിയത്.
മത്സരം സമനിലയായതോടെ ബംഗളൂരു എഫ്സിക്ക് നാല് പോയിന്റായി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഒരു പോയിന്റാണുള്ളത്. ഇന്നത്തെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ നേരിടും.
Sports
കൊച്ചി: സ്റ്റേഡിയം വാടക തർക്കത്തെ തുടർന്ന് അനിശ്ചിതത്വം സസൃഷ്ടിച്ച ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ മത്സരത്തിൽ മാറ്റമില്ല.
കളിക്കുമുന്പേയുണ്ടായ കല്ലുകടി മത്സരം നടക്കാൻ മണിക്കൂറുകൾ ബാക്കിനൽക്കേ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും ജിഡിസിഎയും തമ്മിൽ ചർച്ചയിലൂടെ ധാരണ.
മത്സരത്തിന് മാറ്റമുണ്ടാകില്ലെന്ന് ചർച്ചയ്ക്ക് ശേഷം ബ്ലാസ്റ്റേഴ്സ് അധികൃതർ വ്യക്തമാക്കി.
ഇതോടെ ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിന് ഇന്നിറങ്ങും. ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്പോൾ ജയം തുടരുകയാണ് എതിരാളികളായ മുംബൈ സിറ്റി എഫ്സിയുടെ ലക്ഷ്യം. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.
ഹെഡ് കോച്ച് ഡേവിഡ് കറ്റാലയുടെ കീഴിൽ 4-3-3 ഫോർമേഷനിൽ ആദ്യ മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനോട് രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. ആദ്യ ഇലവനിൽ രണ്ട് വിദേശ താരങ്ങളെ മാത്രം ഉൾപ്പെടുത്തി യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകിയായിരുന്നു കറ്റാലയുടെ നീക്കം.
മുംബൈ സിറ്റി എഫ്സി ആദ്യ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ചെന്നൈയ്ൻ എഫ്സിയെയാണ് പരാജയപ്പെടുത്തിയത്. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ബംഗളൂരു എഫ്സി- നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ നേരിടും. വൈകിട്ട് അഞ്ചിനാണ് മത്സരം.
Sports
കൊച്ചി: വാടക കുടിശികയെച്ചൊല്ലി കേരള ബ്ലാസ്റ്റേഴ്സും ജിസിഡിഎയും(ഗ്രേറ്റര്‍ കൊച്ചിന് ഡവലപ്മെന്റ് അഥോറിറ്റി) തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിച്ചു. ഇതോടെ ഇന്നു നിശ്ചയിച്ച ഐഎസ്എല്‍ മത്സരം തടസങ്ങളില്ലാതെ നടക്കും.
വാടകയും കുടിശികയും അടയ്ക്കാന്‍ ബ്ലാസ്റ്റേഴ്സിനു ജിസിഡിഎ സമയം അനുവദിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്കു പരിഹാരമായത്.
ഒരാഴ്ചയ്ക്കകം പണം അടയ്ക്കാമെന്ന ഉറപ്പിലാണ് സ്റ്റേഡിയം വിട്ടുനല്‍കാന്‍ ജിസിഡിഎ നിലവില്‍ തീരുമാനിച്ചിട്ടുള്ളത്. പരിഹാരം കണ്ടെത്താനുള്ള ചര്‍ച്ചകളുടെ ഫലമായി ജിസിഡിഎ ചോദിച്ച വാടക നല്കാന് ബ്ലാസ്റ്റേഴ്സ് തയാറാകുകയും ഇന്നലെ ഐഎസ്എല്‍ മത്സരം തടസങ്ങളില്ലാതെ മുന്നോട്ടുപോകുമെന്നും രാത്രി വൈകി ടീം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
വാടക നല്‍കാത്തതിനെത്തുടര്‍ന്ന് കലൂര്‍ സ്റ്റേഡിയത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫീസ് ജിസിഡിഎ അധികൃതര്‍ പൂട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രീമാച്ച് വാര്‍ത്താസമ്മേളനം ഓണ്‍ലൈനായാണു സംഘടിപ്പിച്ചത്.
Sports
കോൽക്കത്ത: ഐഎസ്എൽ സീസണിൽ ഒന്നാം സ്ഥാനത്ത് ആധിപത്യമുറപ്പിച്ച് എസ് സി ഈസ്റ്റ് ബംഗാളിന് തുടർച്ചയായ രണ്ടാം ജയം.
ഇന്നലെ നടന്ന മത്സരത്തിൽ സ്പോർട്ടിംഗ് ഡൽഹിയെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി തകർപ്പൻ ജയത്തോടെ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ്.
നാലാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിനെ ഞെട്ടിച്ച് സ്പോർട്ടിംഗ് ക്ലബ് ലീഡ് നേടി. അഗസ്റ്റിൻ ലാൽരോചനയാണ് സ്കോർ ചെയ്തത്. എന്നാൽ മൂന്നു മിനിറ്റുകൾക്കുള്ളിൽ ഈസ്റ്റ്് ബംഗാൾ സമനില പിടിച്ചു.
എഡ്മുൻണ്ട് ലാൽറിന്ദികയാണ് ഗോൾ നേടിയത്. 12-ാം മിനിറ്റിലും 40-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയും ഗോളാക്കി യൂസഫ് എസ്ജാരി ഈസ്റ്റ് ബംഗാളിന് 3-1ന്റെ ലീഡ് സമ്മാനിച്ചു. 90+5 മിനിറ്റിൽ മിഗുൽ ഫെറേറിയ ഡമാസിനോയിലൂടെ നാലാം ഗോളും പിറന്നു.
ഐഎസ്എൽ സീസണിൽ എഫ്സി ഗോവയ്ക്ക് സീസണിലെ ആദ്യ ജയം. മൊഹമ്മദൻ എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഗോവ പരാജയപ്പെടുത്തി. മത്സരത്തിന്റ നാലാം മിനിറ്റിൽ ഗോവ ലീഡ് നേടി. പോൽ മൊറീനോ ആണ് ഗോവയ്ക്കായി ആദ്യ ഗോൾ നേടിയത്. 32-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ഡീജൻ ഡ്രാസിക് ഗോവയുടെ ലീഡ് രണ്ടായി ഉയർത്തി.
മൊഹമ്മദൻ എഫ്സിക്ക് ഗോൾ കണ്ടെത്താനാകാതെ വന്നതോടെ എതിരല്ലാത്ത രണ്ടു ഗോളുകളുടെ തകർപ്പൻ ജയം ഗോവ സ്്വന്തമാക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ഗോവ സമനില വഴങ്ങിയിരുന്നു. 26ന് സ്പോർട്ടിംഗ് ക്ലബ് ഡൽഹിയെയാണ് ഗോവ ഇനി നേരിടുക. നാല് പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഗോവ.
Sports
കൊച്ചി: വാടക കുടിശികയെച്ചൊല്ലി കേരള ബ്ലാസ്റ്റേഴ്സും ജിസിഡിഎയും തമ്മിലുണ്ടായ തർക്കങ്ങൾ പരിഹരിച്ചു. ഇതോടെ ഞായറാഴ്ച നടക്കേണ്ട ഐഎസ്എൽ മത്സരം നിശ്ചയിച്ച പ്രകാരംതന്നെ നടക്കും.
വാടകയും കുടിശികയും അടയ്ക്കാൻ ബ്ലാസ്റ്റേഴ്സിന് ജിസിഡിഎ കൂടുതൽ സമയം അനുവദിച്ചു. ഒരാഴ്ചയ്ക്കകം പണം അടയ്ക്കാമെന്ന ഉറപ്പിലാണ് സ്റ്റേഡിയം വിട്ടുനൽകാൻ തീരുമാനിച്ചത്.
വാടക നൽകാത്തതിനെത്തുടർന്ന് കലൂർ സ്റ്റേഡിയത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫീസ് ജിസിഡിഎ അധികൃതർ പൂട്ടിയതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. സ്റ്റേഡിയത്തിനുള്ളിൽ മത്സരത്തിനായുള്ള ഒരുക്കങ്ങൾക്കെത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളെ ജിസിഡിഎ ഉദ്യോഗസ്ഥർ പുറത്താക്കുകയും സ്റ്റേഡിയത്തിനുള്ളിലെ വസ്തുക്കൾ മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള കരാർ സംബന്ധിച്ച പ്രശ്നങ്ങളെത്തുടർന്ന് നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനവേദി വിട്ടുനൽകാൻ സുരക്ഷാ ഉദ്യോഗസ്ഥർ തയാറാകാതിരുന്നതും വലിയ പ്രതിഷേധത്തിനിടയാക്കി. ഇതേത്തുടർന്ന് പ്രീ-മാച്ച് വാർത്താ സമ്മേളനം ഓൺലൈനായാണ് സംഘടിപ്പിച്ചത്.
ബ്ലാസ്റ്റേഴ്സ് സിഇഒ അബീക് ചാറ്റർജിയും ഉടമകളും ജിസിഡിഎ അധികൃതരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.
Sports
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് നടത്താനിരുന്ന ഔദ്യോഗിക വാര്‍ത്താസമ്മേളനത്തിന് അനുമതി നിഷേധിച്ച് ജിസിഡിഎ. കലൂര്‍ ജെഎല്‍എന്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ന് നടക്കേണ്ടിയിരുന്ന പ്രീ-മാച്ച് പ്രസ് കോണ്‍ഫറന്‍സ് ആണ് അധികൃതര്‍ തടഞ്ഞത്.
ഞായറാഴ്ച മുംബൈ സിറ്റി എഫ്സിക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ടീം പരിശീലകനും താരങ്ങളും പങ്കെടുക്കേണ്ടിയിരുന്ന വാര്‍ത്താസമ്മേളനമാണ് അവസാന നിമിഷം മുടങ്ങിയത്. തുടര്‍ന്ന് ഗൂഗിള്‍ മീറ്റിലൂടെയാണ് പ്രസ് കോണ്‍ഫറന്‍സ് നടത്തുന്നത്.
സ്റ്റേഡിയം വാടകയുമായി ബന്ധപ്പെട്ട് ക്ലബ്ബും ജിസിഡിഎയും തമ്മില്‍ കുറച്ചു നാളുകളായി നിലനില്‍ക്കുന്ന തര്‍ക്കമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന. നേരത്തെ വാടക കുറച്ചു നല്കാന് ധാരണയായിരുന്നുവെങ്കിലും വീണ്ടും തുക കൂട്ടിയതാണ് പ്രശ്നത്തിന് കാരണം.
സീസണിലെ ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് ക്ലബ്ബിനോട് ജിസിഡിഎ സ്വീകരിച്ച ഈ നിലപാടില്‍ ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. മഞ്ഞപ്പട സോഷ്യല്‍ മീഡിയയിലൂടെ അധികൃതര്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Sports
കോല്‍ക്കത്ത: ഐഎസ്എല്‍ ഫുട്ബോളില്‍ ഈസ്റ്റ് ബംഗാളിന് ജയം. യൂസെഫ് എസെയാരി ഇരട്ടഗോള്‍ (65, 70) നേടിയ മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ 3-0ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി.
മിഗ്വേല്‍ ഫിഗ്വേരയുടെ (90+2) വകയായിരുന്നു മൂന്നാം ഗോള്‍.
Sports
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോളിന്റെ 12-ാം സീസണ് ഉദ്ഘാടന ദിനമായ ഇന്നലെ കൊച്ചിയില്‍നിന്നുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു ആശ്വസിക്കാന്‍ വകയില്ലെങ്കിലും ഒരു മലയാളി ഗോള്‍ പിറന്നു.
മോഹന്‍ ബഗാനോട് 2-0നു കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തോല്‍വി വഴങ്ങിയതിനുശേഷം മഡ്ഗാവില്‍ അരങ്ങേറിയ എഫ്സി ഗോവ x ഇന്റര്‍ കാശി പോരാട്ടത്തിലായിരുന്നു മലയാളി ഗോള്‍. കോഴിക്കോടുകാരനായ കെ. പ്രശാന്ത് ഇന്റര്‍ കാശിക്കായി വലകുലുക്കി. ഐഎസ്എല്ലില്‍ ഇന്റര്‍ കാശിയുടെ ആദ്യ ഗോൾ അതോടെ പ്രശാന്തിനു സ്വന്തം.
1-1 സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ 45+2-ാം മിനിറ്റിലായിരുന്നു പ്രശാന്തിന്റെ ഉജ്വല ഫിനിഷിംഗ്. ഒറ്റയ്ക്കു മുന്നേറിയെത്തിയ പ്രശാന്ത് ഗോവന്‍ ഗോള്‍ കീപ്പറിന്റെ മുകളിലൂടെ പന്ത് വലയില്‍ നിക്ഷേപിച്ചു. 80-ാം മിനിറ്റില്‍ ലൂയിസ് ടാറെസ് ചുവപ്പുകാര്‍ഡ് കണ്ടതോടെ ഇന്റര്‍ കാശിയുടെ അംഗബലം പത്തിലേക്കു ചുരുങ്ങി. തുടര്‍ന്ന് 84-ാം മിനിറ്റില്‍ ഡിയാന് ഡ്രാസിക്കിന്റെ പെനാല്‍റ്റി ഗോളിലൂടെ എഫ്സി ഗോവ സമനില നേടി.
പ്രശാന്ത് സീനിയര്‍ അരങ്ങേറ്റം നടത്തിയത് കേരള ബ്ലാസ്റ്റേഴ്സിലൂടെ ആയിരുന്നു. 2016 മുതല്‍ 2022വരെ ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്നു പ്രശാന്ത്. ഇതിനിടെ ഒരു സീസണില്‍ ചെന്നൈയിന് എഫ്സിക്കായി ലോണ്‍ വ്യവസ്ഥയില്‍ കളിച്ചു. പിന്നീട് ചെന്നൈയിന്റെ ഭാഗമായി. പഞ്ചാബിനായും ഇന്റര്‍ കാശിക്കായും കളിച്ചശേഷം കാലിക്കട്ട് എഫ്സിയില്‍. ഈ വര്‍ഷം വീണ്ടും ഇന്റര്‍ കാശിയില്‍ തിരിച്ചെത്തി.
Sports
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിന്റെ ആദ്യ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.
മോഹൻ ബഗാന് വേണ്ടി ജാമി മക്ലാരനും ടോം ആൽഫ്രഡുമാണ് ഗോളുകൾ നേടിയത്. മക്ലാരൻ 36-ാം മിനിറ്റിലും ആൽഫ്രഡ് 90+7-ാം മിനിറ്റിലാണ് ഗോൾ സ്കോർ ചെയ്തത്.
ഇന്നത്തെ രണ്ടാം മത്സരത്തിൽ എഫ്സി ഗോവ ഇന്റർ കാശിയെ നേരിടും. ഈ മാസം 22ന് മുംബൈ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
Sports
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിന്റെ ആദ്യ മത്സരത്തിനുള്ള പ്ലേയിംഗ് ഇലവൺ പുറത്തുവിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് അഞ്ചിന് നടക്കുന്ന മത്സരത്തിൽ മോഹൻബഗാൻ സൂപ്പർ ജയന്റാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിമാണ് വേദി. കന്നികിരീടം എന്ന സ്വപ്നവുമായാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണയും ഇറങ്ങുന്നത്.
ബ്ലാസ്റ്റേഴ്സ് ടീം: സച്ചിൻ സുരേഷ് (ഗോൾകീപ്പർ), ഔമർ, സഹീഫ്, ബെർതോമിയോ, കോറൂ സിംഗ്, ഡാനിഷ് ഫാറൂഖ്, നിഹാൽ, ബോർജസ്, എയ്ബൻ, എബിൻദാസ്, ബികാസ്.
Sports
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ഇത്തവണയും എറണാകുളം കലൂർ ജെഎൽഎൻ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കും. ഫെബ്രുവരി 22 മുതൽ മേയ് വരെ ഒമ്പതു മത്സരങ്ങളാണ് ഇത്തവണ കലൂർ സ്റ്റേഡിയത്തിൽ നടക്കുന്നത്. ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നു, പകരം ഹോം ഗ്രൗണ്ട് ആയി കോഴിക്കോട് പരിഗണിക്കുന്നുവെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു.
അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമിട്ടാണ് കലൂർ സ്റ്റേഡിയത്തിൽ തന്നെ മത്സരങ്ങൾ അരങ്ങേറാൻ പോകുന്നത്. കോടതി വ്യവഹാരങ്ങളും സ്പോൺസർമാരുടെ അഭാവവും കാരണം വൈകിയാണ് സീസൺ ആരംഭിക്കുന്നത്. മത്സരങ്ങൾ കൊച്ചിയിൽ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജിസിഡിഎക്ക് കത്ത് നൽകിയിരുന്നു.
അതിനാൽ വാടക തുക കുറിച്ചാണ് ജിസിഡിഎ ബ്ലാസ്റ്റേഴ്സിന് സ്റ്റേഡിയം നൽകുന്നത്. ഫുട്ബോൾ ഇതിഹാസം മെസിയും അർജന്റീന ടീമും കൊച്ചിയിലെത്തുമെന്ന് പ്രതീക്ഷിച്ച് സ്റ്റേഡിയം നവീകരിച്ചതിനു ശേഷം നടക്കുന്ന ആദ്യ മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന്റേത്.
Sports
കോഴിക്കോട്: കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇനി ബ്ലാസ്റ്റേഴ്സ് ആരവം. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബ്ലാസ്റ്റേഴ്സ് ടീം കോഴിക്കോട് സ്റ്റേഡിയത്തില്‍ പന്ത് തട്ടും.
ഫെബ്രുവരി 14ന് ആരംഭിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍ ) മത്സരങ്ങളില്‍ ഒമ്പതു മത്സരങ്ങളാണു കോഴിക്കോട് ഇഎംഎസ് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുക. ഇതില്‍ ഏഴുമത്സരങ്ങള്‍ രാത്രി 7.30-നാണു നടക്കുക. രണ്ടെണ്ണം വൈകുന്നേരം അഞ്ചിനും നടക്കും. ഫെബ്രുവരി 22-ന് രാത്രി 7.30 ന് മുബൈ സിറ്റി എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. തുടര്‍ന്ന് ഫെബ്രുവരി 28ന് ഇന്റര്‍ കാശിയുമായും മാര്‍ച്ച് ഏഴിന് ചെന്നൈയിന് എഫ്സിയുമായും മാര്‍ച്ച് 21 പഞ്ചാബ് എഫ്സിയുമായും ഏപ്രില്‍ 15-ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായും ഏപ്രില്‍ 18-ന് വെകുന്നേരം അഞ്ചിന് ജംഷഡ്പുര്‍ എഫ്സിയുമായും എപ്രില്‍ 23-ന് ഒഡീഷ എഫ്സി, മേയ്10-ന് മുഹമ്മദന്‍സ് എസ്സി, മേയ് 17ന് എഫ്സി ഗോവ എന്നീ ടീമുകളുമായാണ് ബ്ലാസ്റ്റേഴ്സ് മാറ്റുരയ്ക്കുക.
ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും കേരള ഫുട്ബാൾ അസോസിയേഷനും (കെഎഫ്എ) തമ്മില്‍ മത്സരങ്ങള്‍ കോഴിക്കോട്ട് നടത്തുന്നതിനു ധാരണയില്‍ എത്തിയിരുന്നു. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ നവീകരണ ജോലികൾ പൂർത്തിയാകാത്തതിനാലാണു ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ ഇത്തവണ കോഴിക്കോട്ടേക്കു മാറ്റുന്നത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയവും പരിഗണിച്ചിരുന്നെങ്കിലും മെച്ചപ്പെട്ട സൗകര്യങ്ങളാണു കോഴിക്കോടിന് അനുകൂലമായത്. ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ കഴിഞ്ഞ ദിവസം സ്റ്റേഡിയം സന്ദർശിച്ചിരുന്നു.
കഴിഞ്ഞ സൂപ്പർ ലീഗ് കേരള സീസണിൽ കോഴിക്കോട് സ്റ്റേഡിയത്തിലേക്ക് ആയിരങ്ങളാണു കളി കാണാനെത്തിയത്. ഈ ആരാധക പിന്തുണയും ആവേശവും പുതിയ സീസണിൽ ബ്ലാസ്റ്റേഴ്സിനും കരുത്താകുമെന്ന കണക്കുകൂട്ടലിലാണ് മാനേജ്മെന്റ്. ഡിസംബറിൽ നടന്ന സൂപ്പർക്രോസ് റേസിംഗ് ലീഗിനെത്തുടർന്ന് കോഴിക്കോട് സ്റ്റേഡിയത്തിലെ പുല്ലുകൾ നശിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ, പുൽമൈതാനം പഴയപടിയാക്കി, നവീകരണ ജോലികൾ പൂർത്തിയാക്കി സ്റ്റേഡിയം കൈമാറിക്കഴിഞ്ഞു. ഇനി അവസാനവട്ട പരിശോധന മാത്രമാണ് ബാക്കി. നിലവിൽ ഐ ലീഗിൽ ഗോകുലം കേരള എഫ്സിയുടെയും സൂപ്പർ ലീഗ് കേരളയിൽ കാലിക്കട്ട് എഫ്സിയുടെയും ഹോംഗ്രൗണ്ടാണ് കോഴിക്കോട് സ്റ്റേഡിയം.
സൂപ്പർ ക്രോസ് റേസിംഗ് ലീഗ് മത്സരങ്ങൾക്ക് മൈതാനം വിട്ടുനൽകിയത് കോർപറേഷനെ വെട്ടിലാക്കിയിരുന്നു. മൈതാനത്തെ പുല്ല് കരിഞ്ഞുണങ്ങിയെന്ന പരാതിയിൽ ജില്ലാ ഫുട്ബോൾ അസോസിയേഷനെ വിളിപ്പിച്ച് സ്റ്റേഡിയം പരിശോധിച്ചപ്പോൾ വലിയ തകർച്ചയുണ്ടായെന്നു കണ്ടെത്തുകയും ചെയ്തു. റേസിംഗ് ലീഗ് സംഘാടകര്‍ ഒരു മാസത്തോളം എടുത്താണ് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. ബ്ലാസ്റ്റേഴ്സ് മത്സരങ്ങള്‍ക്ക് വേദിയാകുന്നതോടെ സ്റ്റേഡിയം ഒരിക്കല്‍ക്കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. ഒപ്പം കാല്പന്താവേശത്തില് കായിക പ്രേമികളും.
Kerala
കൊച്ചി: ഐഎസ്എല്‍ മത്സരക്രമത്തിൽ ധാരണയായി. മത്സരക്രമം അനുസരിച്ച് ബ്ലാസ്റ്റേഴ്സിന് സീസണില്‍ ഒമ്പത് ഹോം മത്സരങ്ങളുണ്ടാകും. ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും.
ഫെബ്രുവരി 14ന് വൈകുന്നേരം അഞ്ചിന് കോൽക്കത്തയിലാണ് കിക്കോഫ്. ഐഎസ്എല്ലിലെ മേയ് 11 വരെയുള്ള മത്സരക്രമം ആണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.
മത്സരക്രമം അനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും. മുംബൈ സിറ്റി എഫ്സി ആണ് എതിരാളികൾ. ഫെബ്രുവരി 28, മാർച്ച് 7,21 ,ഏപ്രിൽ 15,18, 23 ,മേയ് 10,17 ദിവസങ്ങളിലും കോഴിക്കോട്ട് ബ്ലാസ്റ്റേഴ്സിന് ഹോം മത്സരങ്ങളുണ്ട്.
ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ഹോം മത്സരങ്ങളും കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാകും നടക്കുക.
Sports
കൊച്ചി: അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പങ്കെടുക്കുമെന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു.
നിലവിലെ സാഹചര്യങ്ങളില്‍ ആരാധകര്‍ക്കുള്ള ആശങ്കകള്‍ തിരിച്ചറിയുന്നുണ്ടെന്നും ചില പ്രധാന വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കാനുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സജീവമായി പരിശോധിച്ചു വരികയാണെന്നും ക്ലബ് അധികൃതര്‍ അറിയിച്ചു.
അതേസമയം, ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽവച്ചു നടക്കുമെന്നു സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.
Sports
മുംബൈ: ആറ് മാസത്തില്‍ അധികം നീണ്ട കാത്തിരിപ്പിനുശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ 2025-26 സീസണ് അടുത്തമാസം ആരംഭിക്കാനിരിക്കേ ക്ലബ്ബുകള്‍ക്കെതിരേ ഭീഷണിയുമായി ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്).
ഫെബ്രുവരി 14നാണ് ഐഎസ്എല്‍ സീസണ് ആരംഭിക്കുന്നത്. മത്സരിക്കാന്‍ തയാറാകാത്ത ക്ലബ്ബുകളെ ഐഎസ്എല്ലില്‍നിന്ന് തരംതാഴ്ത്തുമെന്ന് എഐഎഫ്എഫ് അറിയിച്ചു.
Sports
കോട്ടയം: 2025-26 സീസണ് ഐഎസ്എല്‍ (ഇന്ത്യന്‍ സൂപ്പര്‍ ലീഗ്) ഫുട്ബോള്‍ ആരംഭിക്കാനുള്ള എഐഎഫ്എഫ് (ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്) ശ്രമത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മൊറോക്കന്‍ സൂപ്പര്‍ താരം നോഹ് സദോയിയും ക്ലബ് വിട്ടു.
ക്യാപ്റ്റനും ഉറുഗ്വെന്‍ താരവുമായി അഡ്രിയാന്‍ ലൂണ വര്ഷാദ്യദിനത്തില് ലോണ്‍ ഔട്ട് ആയതിനു പിന്നാലെയാണ് സമാനരീതിയില്‍ നോഹ് സദോയിയും കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്.
32കാരനായ നോഹ് സദോയി 2024 ജൂലൈയില്‍ എഫ്സി ഗോവയില്‍നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. 2026 മേയ് 31വരെ ബ്ലാസ്റ്റേഴ്സുമായി താരത്തിനു കരാറുണ്ട്. ബ്ലാസ്റ്റേഴ്സ് ജഴ്സിയില്‍ ഇതുവരെ ആകെ 28 മത്സരങ്ങള്‍ കളിച്ചു. 14 ഗോള്‍ നേടി, ഏഴ് ഗോളിന് അസിസ്റ്റ് ചെയ്തു. 2025-26 സീസണില്‍ സൂപ്പര്‍ കപ്പില്‍ മൂന്നു മത്സരങ്ങള്‍ കളിച്ചെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല.
ഇന്തോനേഷ്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബിലേക്കാണ് നോഹ് ചേക്കേറുക എന്നാണ് സൂചന. ബ്ലാസ്റ്റേഴ്സിന്റെ ബ്രസീലിയന്‍ താരം തിയാഗോ ആല്‍വെസ് നേരത്തേ ക്ലബ് വിട്ടിരുന്നു.
Sports
കൊച്ചി: സൂപ്പർ താരം അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സ് വിട്ടു. വായ്പാടിസ്ഥാനത്തില്‍ താരത്തെ കൈമാറിയതായി ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തേക്കാണ് കരാര്‍.
ഏത് ടീമിലേക്കാണ് ലൂണ മാറിയതെന്ന് ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കിയിട്ടില്ല. ഇന്തോനേഷ്യന്‍ ക്ലബില്‍ താരം ചേരുമെന്നാണ് സൂചന. ഉറുഗ്വേ താരമായ ലൂണയ്ക്ക് 2027 വരെ ബ്ലാസ്റ്റേഴ്സുമായി കരാറുണ്ട്. മഞ്ഞപ്പടയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് 33 കാരനായ അഡ്രിയാൻ ലൂണ.
87 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി കളിച്ച ലൂണ 15 ഗോളുകളും നേടിയിട്ടുണ്ട്. ലൂണയുടെ കൂടുമാറ്റത്തില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ വിമര്‍ശിച്ച് ആരാധകര്‍ രംഗത്തെത്തി.
Sports
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2025-26 സീസണ് ഫുട്ബോളിന്റെ അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ ഒടുവില്‍ കായിക മന്ത്രാലയം ഇടപെടുന്നു.
ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്), ഐഎസ്എല്‍, ഐ-ലീഗ് ക്ലബ് പ്രതിനിധികള്‍, നിക്ഷേപകര്‍, ബ്രോഡ്കാസ്റ്റേഴ്സ് എന്നിവരെയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള അടിയന്തരയോഗമാണ് കേന്ദ്ര കായിക മന്ത്രാലയം വിളിച്ചിരിക്കുന്നത്. നാളെയാണ് യോഗം.
2025-26 സീസണ് ആഭ്യന്തര ക്ലബ് പോരാട്ടം ഇതുവരെ ആരംഭിക്കാന്‍ എഐഎഫ്എഫിനു സാധിച്ചിട്ടില്ല. സംപ്രേഷണം, സ്പോണ്‍സര്‍ഷിപ്പ് തുടങ്ങിയ കാര്യങ്ങളില്‍ എഐഎഫ്എഫിന് ഇതുവരെ ഉത്തരമില്ലെന്നതാണ് പ്രശ്നം. ദൂരദര്ശൻ സംപ്രേഷണത്തിനായി എത്താനുള്ള സാധ്യതയാണിപ്പോഴുള്ളത്.
Sports
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2025-26 സീസണ് പുനരാരംഭിക്കുന്നതു സംബന്ധിച്ചുള്ള തീരുമാനം വൈകുന്നതിനിടെ അടിയന്തര നടപടിക്കുള്ള എഐഎഫ്എഫ് (ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്) നാടകം വിമര്‍ശനങ്ങള്‍ക്കു വിധേയമായി.
എഐഎഫ്എഫ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം. സത്യനാരായണന് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഒരുദിവസംതന്നെ രണ്ട് മെയില്‍ അയച്ചതാണ് വിമര്‍ശനമുണ്ടാക്കിയത്. വൈകുന്നേരം അഞ്ചിനു മുമ്പ് ഫീഡ്ബാക്ക് നല്‍കണമെന്ന നിര്‍ദേശത്തോടെ രാവിലെ ആദ്യ മെയില്‍ അയച്ചു. തുടര്‍ച്ച് ഫീഡ്ബാക്ക് നല്കുകയല്ല, രാത്രി ഏഴിന് സൂം മീറ്റിംഗില്‍ പങ്കെടുക്കണമെന്ന നിര്‍ദേശത്തോടെ രണ്ടാമതും മെയില്‍ അയയ്ക്കുകയായിരുന്നു.
ഐഎസ്എല്‍ ബിഡ് ഇവാലുവേഷന്‍ കമ്മിറ്റിയുടെ ഞായറാഴ്ചത്തെ യോഗത്തിനുശേഷം, ചെയര്‍പേഴ്സണ്‍ (റിട്ട. ജസ്റ്റീസ് നാഗേശ്വര റാവു) സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഫീഡ്ബാക്കാണ് എം. സത്യനാരായണല് എക്സിക്യൂട്ടീവ് കമ്മിറ്റിയില്നിന്നാരാഞ്ഞത്. ഐഎസ്എല്‍ നടത്താനുള്ള നീക്കം നടത്തിയേ മതിയാകൂ എന്നും കമ്മിറ്റി അംഗങ്ങള്‍ക്ക് അയച്ച മെയിലില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
37.4 കോടി രൂപ
റിലയന്‍സ് ഗ്രൂപ്പ് (ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎല്‍) പിന്‍വാങ്ങിയ പശ്ചാത്തലത്തില്‍, 15 വര്‍ഷത്തേക്കുള്ള വാണിജ്യ പങ്കാളിത്തത്തിനായാണ് എഐഎഫ്എഫ് പ്രൊപ്പോസല്‍ ക്ഷണിച്ചത്. വര്‍ഷം 37.4 കോടി രൂപയാണ് എഐഎഫ്എഫ് വാണിജ്യ പങ്കാളിത്തത്തിനായി വിലയിട്ടതെന്നതും ശ്രദ്ധേയം. ഈ മാസം ഏഴായിരുന്നു ബിഡ് സമര്‍പ്പിക്കാനുള്ള അവസാന തീയതി.
വാണിജ്യ പങ്കാളിത്തം ഏറ്റെടുക്കാന്‍ കമ്പനികള്‍ തയാറാണെങ്കിലും നിലവിലെ രീതിയില്‍ പണം മുടക്കാന്‍ തയാറല്ല. നിലവിലെ സുപ്രധാന പ്രശ്നം വാണിജ്യ പങ്കാളിത്തക്കാര്ക്കോ ക്ലബ്ബുകള്‍ക്കോ കാര്യമായ വരുമാനം ലഭിക്കുന്നില്ല. ഫെഡറേഷനിലാണ് (എഐഎഫ്എഫ്) ലീഗിന്റെ പൂര്‍ണ ചുമതല നിക്ഷിപ്തമായിരിക്കുന്നത്. അതേസമയം, ഫെഡറേഷന് പണം മുടക്കുന്നില്ല.
വെബ്സൈറ്റ് നിര്‍മാണം അടക്കമുള്ള ചെറിയ കാര്യങ്ങളില്‍പോലും ഫെഡറേഷന്റെ അനുമതി വേണമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഐഎസ്എല്‍ ഗവേണിംഗ് കൗണ്‍സിലില്‍ കൊമേഷ്യല്‍ പാട്ണര്‍ക്ക് ഒരു സീറ്റ് മാത്രമേയുള്ളൂ. എഐഎഫ്എഫ് ആറില്‍ രണ്ട് സീറ്റ് കൈയടക്കിവച്ചിരിക്കുകയാണെന്നതാണ് ഇന്‍വെസ്റ്റേഴ്സ് മുന്നോട്ടുവരാത്തതിന്റെ സുപ്രധാന കാരണം.
ബിസിസിഐ സഹായം?
ഇന്ത്യയിലെ ഫുട്ബോളിനെ രക്ഷിക്കാന്‍ ക്രിക്കറ്റ് ഭരണ സംഘമായ ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) മുന്നോട്ടുവരുമോ എന്ന ചോദ്യവും ഇതിനിടെ ഉദിച്ചിട്ടുണ്ട്. ഐഎസ്എല്‍ ക്ലബ്ബായ ഈസ്റ്റ് ബംഗാളിന്റെ സീനിയര്‍ ഒഫീഷല്‍ നടത്തിയ പ്രസ്താവനയാണ് ഇതിനു പിന്നില്‍.
ബിസിസിഐ ഇന്ത്യന്‍ ഫുട്ബോളിനെ സ്പോണ്സര് ചെയ്യണമെന്നായിരുന്നു ഈസ്റ്റ് ബംഗാള്‍ ഒഫീഷലിന്റെ വാക്കുകള്‍. ഐഎസ്എല്‍ സ്വന്തം കാലില്‍ നില്ക്കുന്നതുവരെ, കുറച്ചു വര്‍ഷത്തേക്ക് ബിസിസിഐ സഹായിച്ചാല്‍ ഇന്ത്യന്‍ ഫുട്ബോളിന് അതൊരു വലിയ സഹായമാകുമെന്നും ഈസ്റ്റ് ബംഗാള്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
Sports
മഡ്ഗാവ്: “പത്രക്കുറിപ്പുകളും പ്രസ്താവനകളും ഞങ്ങള്‍ക്കു വേണ്ട. നടപടിയാണ് ആവശ്യം. ഞങ്ങള്‍ക്കു ഫുട്ബോള്‍ കളിക്കണം.
നിങ്ങള്‍ ഒരു ആവാസവ്യവസ്ഥയെ മുഴുവന്‍ സ്തംഭിപ്പിച്ചിരിക്കുകയാണ്’’- ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ക്ലബ്ബായ ഒഡീഷ എഫ്സിയുടെ ക്യാപ്റ്റന്‍ കാര്‍ലോസ് ഡെല്‍ഗാഡോ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണിത്. സുനില്‍ ഛേത്രി അടക്കമുള്ള ഇന്ത്യന്‍ മുന്‍നിര താരങ്ങളും ഫുട്ബോള്‍ കളിക്കണമെന്ന ആവശ്യമുള്‍ക്കൊള്ളുന്ന സംയുക്ത പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ഇന്നലെ പങ്കുവച്ചു.
ഛേത്രിയും ഡെല്ഗാഡോയുമെല്ലാം രൂക്ഷമായി പ്രതികരിക്കാനുള്ള കാരണം ഒന്നുമാത്രം, 2025-26 സീസണ് ഐഎസ്എല്‍ എന്നു തുടങ്ങുമെന്നതില്‍ അനിശ്ചിതത്വം അവസാനിക്കുന്നില്ല. സുപ്രീംകോടതി ഇടപെട്ടശേഷം പ്രശ്നപരിഹാരത്തിനു നടത്തിയ ആദ്യശ്രമം പരാജയപ്പെട്ടു. ഐഎസ്എല്‍ 2025-26 സീസണ് വാണിജ്യ പങ്കാളിയെ കണ്ടെത്താന്‍ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) പരാജയപ്പെട്ടതാണ് നിലവിലെ പ്രശ്നം.
2025-26 സീസണ് മുടങ്ങാനുള്ള പ്രധാന കാരണം റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎല്‍) എഐഎഫ്എഫും തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് പുതുക്കാത്തതായിരുന്നു.
എഐഎഫ്എഫ് പ്രസ്താവന
ഐഎസ്എല്‍ ബിഡ് ഇവാലുവേഷന്‍ കമ്മിറ്റിയുടെ ഞായറാഴ്ചത്തെ യോഗത്തിനുശേഷം, ചെയര്‍പേഴ്സണ്‍ (റിട്ട. ജസ്റ്റീസ് നാഗേശ്വര റാവു) സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അടുത്ത നടപടി അതിനുശേഷം തീരുമാനിക്കും- എഐഎഫ്എഫ് പുറത്തുവിട്ട ഈ പ്രസ്താവനയാണ് കാര്‍ലോസ് ഡെല്‍ഗാഡോയെ ചൊടിപ്പിച്ചത്.
വാണിജ്യ പങ്കാളിത്തപ്രശ്നം
റിലയന്‍സ് പിന്‍വാങ്ങിയെങ്കിലും വാണിജ്യ പങ്കാളികളാന് തയാറായി അഞ്ച് കമ്പനികള്‍ എഐഎഫ്എഫിനെ സമീപിച്ചതായാണ് വിവരം. എന്നാല്‍, ഗവേണിംഗ് കൗണ്‍സിലിലെ ആറില്‍ ഒരു സീറ്റ് മാത്രമേ ഇന്‍വെസ്റ്റേഴ്സിനു ലഭിക്കൂ എന്നതിനാല്‍ (അതായത് 17 ശതമനാം പങ്കാളിത്തം) ബിഡ് സമര്‍പ്പിക്കാന്‍ ആരും തയാറായില്ല. വാണിജ്യ പങ്കാളികൾക്കോ ക്ലബ്ബുകള്‍ക്കോ കാര്യമായ വരുമാനം ലഭിക്കുന്നില്ല. ഫെഡറേഷനിലാണ് (എഐഎഫ്എഫ്) ലീഗിന്റെ പൂര്‍ണ ചുമതല നിക്ഷിപ്തമായിരിക്കുന്നത്. അതേസമയം, ഫെഡറേഷന് പണം മുടക്കുന്നില്ല.
Sports
മുംബൈ: 2025-26 സീസണ് ഐഎസ്എല്‍ (ഇന്ത്യന്‍ സൂപ്പര്‍ ലീഗ്) നടക്കില്ലെന്ന ആശങ്കകള്‍ക്കിടെ ക്ലബ് പ്രതിനിധികളും എഐഎഫ്എഫുമായി ഇന്നു നിര്‍ണായക യോഗം നടക്കും.
ജൂലൈ 11നാണ് 2025-26 ഐഎസ്എല്‍ സീസണ് നടന്നേക്കില്ലെന്ന സൂചന, ലീഗിന്റെ സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎല്‍) നല്‍കിയത്. എഫ്എസ്ഡിഎല്ലും ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും (എഐഎഫ്എഫ്) തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് (എംആര്‍എ) തര്‍ക്കം പരിഹരിക്കാത്തതാണ് പ്രശ്നകാരണം.
അതേസമയം, ഇന്നത്തെ യോഗത്തില്‍ കോല്‍ക്കത്തന്‍ വമ്പന്മാരായ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ് പങ്കെടുക്കില്ലെന്നാണ് സൂചന. നിലവില്‍ കോടതിയുടെ മുന്നിലുള്ള വിഷയത്തില്‍ യോഗം ചേര്‍ന്നിട്ടു കാര്യമില്ലെന്നാണ് ബഗാന്റെ നിലപാട്.
ഒഡീഷ എഫ്സി, ബംഗളൂരു എഫ്സി തുടങ്ങിയ ടീമുകള്‍ക്കു പിന്നാലെ കഴിഞ്ഞ ദിവസം ചെന്നൈയിന് എഫ്സിയും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. ഫസ്റ്റ് ടീമിന്റെയും സ്റ്റാഫുകളുടെയും പ്രവര്‍ത്തനമാണ് ചെന്നൈയിന് എഫ്സി നിര്‍ത്തിവച്ചത്. യൂത്ത് ടീമിന്റെ പ്രവര്‍ത്തനം ചെന്നൈയിന് നേരത്തേതന്നെ നിര്‍ത്തിവച്ചിരുന്നു.
രാജ്യത്തെ ഏറ്റവും മികച്ച താരമായ സുനില്‍ ഛേത്രിയുടെ ക്ലബ്ബായ ബംഗളൂരു എഫ്സി, ഫസ്റ്റ് ടീമിന്റെയും സ്റ്റാഫുകളുടെയും സാലറി മരവിപ്പിച്ചതിന്റെ പിറ്റേദിനമാണ് ചെന്നൈയിന് പ്രവര്‍ത്തനം നിര്ത്തിവച്ചതെന്നതും ശ്രദ്ധേയം.
അഭിഷേക് ബച്ചന്റെ ഉടമസ്ഥതയിലുള്ള ചെന്നൈയിന് എഫ്സി, ഫസ്റ്റ് ടീമിനുള്ള സാലറി ജൂണില്‍ നല്‍കിയിരുന്നു. എന്നാല്‍, ജൂലൈയിലെ പ്രതിഫലം ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.