കാബൂൾ: അഫ്ഗാനിസ്ഥാനിലെ നിയമവ്യവസ്ഥയെ അടിമുടിമാറ്റി താലിബാൻ ഭരണകൂടം പുതിയ ക്രിമിനൽ നടപടിക്രമം പുറത്തിറക്കി. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സദ ഒപ്പിട്ട പുതിയ നിയമം, ജനങ്ങളെ നാലു വിഭാഗങ്ങളായി തിരിക്കുകയും ഓരോ വിഭാഗത്തിനും വ്യത്യസ്ത ശിക്ഷകൾ നിശ്ചയിക്കുകയും ചെയ്യുന്നു. ഇതോടെ അഫ്ഗാനിൽ പൗരവകാശവും സമത്വവും ഇല്ലാതാകുകയാണ്.
സാമൂഹിക വിഭജനം
പുതിയ നിയമപ്രകാരം അഫ്ഗാൻ സമൂഹത്തെ നാലായി തരംതിരിച്ചിരിക്കുന്നു:
മതപണ്ഡിതർ (ഉലമ/മുല്ലമാർ)- ഇവർ കുറ്റം ചെയ്താൽ "ഉപദേശം' നൽകി വിട്ടയക്കും. ഇവർക്കു നിയമത്തിനു മുന്നിൽ പൂർണ പരിരക്ഷ. എത്ര വലിയ കുറ്റമാണെങ്കിലും ഇവർ ശിക്ഷാ നടപടികൾക്ക് അതീതരാണ്.
ഉന്നത കുലജാതർ (അഷ്റഫ്)- ഇവർക്കു കോടതിയിൽ ഹാജരാകാൻ സമ്മൻസ് നൽകുകയും തുടർന്ന് ഉപദേശിക്കുകയും ചെയ്യും.
മധ്യവർഗം- ഇവർ ചെയ്യുന്ന കുറ്റങ്ങൾക്കു തടവുശിക്ഷ ലഭിക്കും.
താഴ്ന്ന വിഭാഗം- പാവപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ഈ വിഭാഗത്തിനു തടവുശിക്ഷയ്ക്കു പുറമെ അതിക്രൂരമായ ശാരീരിക ശിക്ഷകളും (ചാട്ടവാറടി ഉൾപ്പെടെ) ലഭിക്കും.
തിരിച്ചുവരുന്നു അടിമത്തം
അന്താരാഷ്ട്ര തലത്തിൽ കർശനമായി നിരോധിച്ചിട്ടുള്ള "അടിമത്തം' പുതിയ നിയമസംഹിതയിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. നിയമത്തിലെ വിവിധ വകുപ്പുകളിൽ "സ്വതന്ത്ര മനുഷ്യർ' എന്നും "അടിമകൾ' എന്നും വേർതിരിച്ചു കാണിച്ചിട്ടുണ്ട്. ഇത് ആധുനിക ലോകത്ത് അടിമത്തത്തെ നിയമവിധേയമാക്കുന്നതിനു തുല്യമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
കോടതി പേരിനു മാത്രം
പുതിയ നിയമപ്രകാരം പ്രതികൾക്ക് അഭിഭാഷകനെ വയ്ക്കാൻ അവകാശമില്ല. കുറ്റസമ്മതമൊഴികളും സാക്ഷിമൊഴികളും മാത്രമാണു ശിക്ഷാവിധിക്ക് ആധാരം. സ്വതന്ത്രമായ അന്വേഷണമോ തെളിവെടുപ്പോ പുതിയ നിയമത്തിൽ നിർബന്ധമല്ല. ഡാൻസ് ചെയ്യുന്നതും സംഗീതം കേൾക്കുന്നതുമെല്ലാം കൊടിയ കുറ്റമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതൊരു നീതിന്യായ വ്യവസ്ഥയല്ല, മറിച്ച് അധികാരത്തിലുള്ളവർക്ക് ആനുകൂല്യങ്ങൾ നൽകുന്ന വിവേചനപരമായ നിയമമാണ്. മതനേതാക്കൾ നിയമത്തിനു മുകളിലാണെന്ന് പ്രഖ്യാപിക്കുന്നതിലൂടെ സാധാരണക്കാരുടെ ജീവിതം താലിബാൻ അപകടത്തിലാക്കിയിരിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
നിയമം ഉടൻ പിൻവലിക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നുമാണ് മനുഷ്യാവകാശ പ്രവർത്തകരുടെ ആവശ്യം. നീതി എന്നത് എല്ലാവർക്കും തുല്യമായി ലഭിക്കേണ്ട ഒന്നാണെന്ന ആഗോള തത്വം അഫ്ഗാനിസ്ഥാനിൽ ഇതോടെ പൂർണമായും ഇല്ലാതായിരിക്കുകയാണ്.