ന്യൂ ഡൽഹി: അടുത്ത എട്ട് വർഷത്തിനുള്ളിൽ അത്യാധുനിക 7nm മുതൽ 3nm വരെയുള്ള സെമികണ്ടക്ടർ ചിപ്പുകൾ ഇന്ത്യയിൽ നിർമിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്തെ സെമികണ്ടക്ടർ മേഖലയിലെ പുരോഗതിയും ഭാവി പദ്ധതികളും വ്യക്തമാക്കിക്കൊണ്ട് പങ്കുവെച്ച പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നിലവിൽ 40nm ലെവലിലുള്ള ചിപ്പ് നിർമാണ ശേഷിയാണ് ഇന്ത്യക്കുള്ളത്. ഇത് ഘട്ടംഘട്ടമായി ഉയർത്തി അടുത്ത എട്ട് വർഷത്തിനകം 7nm, 3nm സാങ്കേതികവിദ്യയിലേക്ക് എത്തിക്കാനുള്ള വ്യക്തമായ പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സെമികണ്ടക്ടർ നിർമാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായുള്ള 'സെമികോൺ 2.0' പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. 1.275 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ ചിപ്പ് ഡിസൈൻ, ഗവേഷണം, പാക്കേജിംഗ്, വൈദഗ്ധ്യമുള്ള ജീവനക്കാരുടെ പരിശീലനം എന്നിവയ്ക്ക് ഊന്നൽ നൽകുന്നു.
ഗുജറാത്തിലെ ധൊലേരയിൽ ടാറ്റ ഇലക്ട്രോണിക്സിന്റെ നേതൃത്വത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ പ്രധാന ചിപ്പ് നിർമാണ ശാല ഉയരുന്നത്. കൂടാതെ, ഭാവി ആവശ്യങ്ങൾക്കായി ഒരു ലക്ഷത്തിലധികം ചിപ്പ് ഡിസൈൻ എഞ്ചിനീയർമാർക്ക് വരും വർഷങ്ങളിൽ പരിശീലനം നൽകാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.