ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്‍റെ നിലവിലെ അവസ്ഥയെപ്പറ്റി ചോദ്യങ്ങളുയർത്തി ജമ്മു കാഷ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള.
സഖ്യം ഒരു പരിധി വരെ ജീവൻ രക്ഷാ യന്ത്രത്തിന്‍റെ സഹായത്താലാണ് നിലനിൽക്കുന്നതെന്നു വ്യക്തമാക്കിയ ഒമർ തന്‍റെ പാർട്ടിയായ നാഷണൽ കോൺഫറൻസ് ഇപ്പോഴും സഖ്യത്തിലുണ്ടോയെന്നും സംശയമുന്നയിച്ചു.
ഒരു ദേശീയ ദിനപത്രം ഡൽഹിയിൽ സംഘടിപ്പിച്ച ഉച്ചകോടിയിൽ സംസാരിക്കവെയായിരുന്നു സഖ്യത്തെപ്പറ്റിയുള്ള ജമ്മു കാഷ്മീർ മുഖ്യമന്ത്രിയുടെ പ്രസ്താവനക
ചില പ്രതിപക്ഷ കക്ഷികൾ സഖ്യം ഇതിനോടകം മരണപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടുന്നതിനോടായിരുന്നു ഇന്ത്യ സഖ്യത്തെ ജീവൻ രക്ഷാ യന്ത്രത്തോട് ഒമർ ഉപമിച്ചത്.
ജീവൻ രക്ഷാ യന്ത്രത്തിന്‍റെ സഹായത്താലാണ് നിലനിൽക്കുന്നതെങ്കിലും ഇടയ്ക്കൊക്കെ ആരെങ്കിലും ഞെട്ടൽ നൽകുമ്പോൾ ഞങ്ങൾ എഴുന്നേൽക്കുന്നുവെന്നും പിന്നീട് നിർഭാഗ്യവശാൽ ബിഹാർ പോലെയുള്ള ഫലങ്ങൾ സംഭവിക്കുകയും നമ്മൾ നിലം പതിക്കുകയും ചെയ്യുന്നുവെന്ന് ഒമർ പറഞ്ഞു.
ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) ഇന്ത്യ സഖ്യത്തിലെയോ ബിഹാറിലെ മഹാസഖ്യത്തിലെയോ ഭാഗമായിരുന്നില്ലെന്നു ഒമർ ചൂണ്ടിക്കാട്ടി. നമ്മൾ ഒരു സഖ്യമാണോയെന്നതിൽ കൂടുതൽ വ്യക്തത വേണമെന്നും സഖ്യമാണെങ്കിൽ അതു പോലെ പ്രവർത്തിക്കണമെന്നും അതല്ലെങ്കിൽ നാം സംസ്ഥാനത്തു മാത്രം നിർദിഷ്ടമായ സഖ്യമാണെന്നും ഒമർ പറഞ്ഞു.
ബിഹാറിലെ സഖ്യത്തിന്‍റെ വൻ പരാജയത്തെക്കുറിച്ചുള്ള പ്രതികരണത്തിൽ, ബിജെപി അവരുടെ ജീവൻ അതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന രീതിയിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അതേസമയം നമ്മളെ ഇതൊന്നും ബാധിക്കുന്നതല്ല എന്ന രീതിയിലാണ് ഇന്ത്യ സഖ്യം മത്സരിച്ചതെന്നും ഒമർ വിമർശിച്ചു.
എൻഡിഎയുടേതുപോലെ ആഴ്ചയിലെ 24 മണിക്കൂറും പ്രചാരണം നടത്തുന്നതിനായി നമ്മൾ പ്രതിബദ്ധരായിരുന്നില്ലെന്നു ഒമർ ചൂണ്ടിക്കാണിച്ചു. രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിനു താൻ ഇലക്ട്രോണിക് വോട്ടർ മെഷീനുകളിൽ കൃത്രിമത്വം നടത്താൻ കഴിയുമെന്നു വിശ്വസിക്കുന്ന ആളല്ലെന്നും എന്നാൽ തെരഞ്ഞെടുപ്പുകളിൽ മറ്റു പല രീതിയിലും കൃത്രിമത്വം നടത്താൻ കഴിയുമെന്നും ഇതിനേറ്റവും എളുപ്പം വോട്ടർപട്ടികയിൽ കൃത്രിമത്വം നടത്തുന്നതും മണ്ഡലങ്ങൾ പുനർനിർണയിക്കുന്നതുമാണെന്നും ഒമർ പറഞ്ഞു.