ന്യൂഡൽഹി: ഗൾഫിലേക്കു കടത്താൻ ലക്ഷ്യമിട്ട 182 കോടി രൂപയുടെ ജിഹാദി മയക്കുമരുന്ന് എന്നറിയപ്പെടുന്ന നിരോധിത "ക്യാപ്റ്റഗണ്‍’ മയക്കുമരുന്നു ഗുളികകൾ പിടികൂടി. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നും ഡൽഹി സരായിയിൽനിന്നുമാണ് ലഹരിമരുന്നു പിടികൂടിയത്. മയക്കുമരുന്നു കടത്തിയ വിദേശ പൗരനെ അറസ്റ്റ് ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
മധ്യേഷ്യയിലേക്കു കൊണ്ടുപോകാൻ വച്ചിരുന്ന മയക്കുമരുന്നാണ് നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ പിടികൂടിയതെന്ന് ഷാ അറിയിച്ചു. "ഓപ്പറേഷൻ റേജ്പിൽ’ എന്നപേരിലുള്ള ലഹരിവിമുക്ത ഇന്ത്യയ്ക്കായുള്ള പദ്ധതിയുടെ ഭാഗമായാണ് വൻ മയക്കുമരുന്നു വേട്ടയെന്നു മന്ത്രി വിശദീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ക്യാപ്റ്റഗണ്‍ മയക്കുമരുന്ന് പിടികൂടുന്നത്.
2020 മുതൽ 2024 വരെ 11,311 കോടിയുടെ മയക്കുമരുന്നുകൾ രാജ്യത്തെ വിവിധ തുറമുഖങ്ങളിൽനിന്നു പിടികൂടിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി കഴിഞ്ഞ വർഷം മാർച്ച് 18ന് പാർലമെന്റിൽ അറിയിച്ചിരുന്നു.
ജിഹാദി മയക്കുമരുന്ന്
വിഷാദം, നാർക്കോലെപ്സി, എഡിഎച്ച്ഡി തുടങ്ങിയ അവസ്ഥകൾ ചികിത്സിക്കുന്നതിനായി 1960കളിൽ വികസിപ്പിച്ചെടുത്ത സിന്തറ്റിക് ഉത്തേജകമായ ഫെനെറ്റിലൈനിന്റെ ബ്രാൻഡ് നാമമാണ് കാപ്റ്റഗണ്‍.
ആസക്തി, ദുരുപയോഗം എന്നീ ആശങ്കകളെത്തുടർന്ന് 1980കളിൽ ഇത് അന്താരാഷ്ട്രതലത്തിൽ നിരോധിച്ചു. പിന്നീട് യുഎൻ കണ്വൻഷൻ ഓണ്‍ സൈക്കോട്രോപിക് സബ്സ്റ്റൻസസിന്റെ ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുത്തി.
കാലക്രമേണ സിറിയൻ ആഭ്യന്തരയുദ്ധകാലത്ത് ഐഎസ് ഉൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകൾ ഈ ഉത്തേജക മയക്കുമരുന്ന് ഉപയോഗം തുടങ്ങി. പോരാളികളിൽ ഭയം കുറയ്ക്കുന്നതിനായി ഇസ്ലാമിക തീവ്രവാദികൾ വളരെ ആസക്തി ഉളവാക്കുന്ന കാപ്റ്റഗണ്‍ ഉപയോഗം വ്യാപകമാക്കിയതോടെയാണ് ഇതിന് ജിഹാദി മരുന്ന് എന്ന ചീത്തപ്പേരുണ്ടായത്.