തമിഴ്നാട് മുഖ്യമന്ത്രി വിജയ്യ്ക്കെതിരെ വിമർശനവുമായി നടി ജൂലി വീണ്ടും രംഗത്ത്. വിജയ്യുടെ വ്യക്തിഗത ജ്യോത്സ്യനും പാർട്ടി വക്താവുമായ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി നിയമിക്കാനെടുത്ത തീരുമാനമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്.
മുഖ്യമന്ത്രി ആയ ശേഷം നടത്തിയ ആദ്യ തട്ടിപ്പിന് അഭിനന്ദനങ്ങൾ എന്ന് പരിഹസിച്ചുകൊണ്ടാണ് ജൂലി സംസാരിച്ചു തുടങ്ങിയത്.
‘‘അണ്ണാ സൂപ്പർ! നിങ്ങളുടെ ആദ്യത്തെ ഔദ്യോഗികമായ 'അഴിമതി' നിങ്ങൾ നടത്തിക്കഴിഞ്ഞു, അതിന് അഭിനന്ദനങ്ങൾ. ഞങ്ങൾ പെരിയാർ ആശയങ്ങളിൽ വിശ്വസിക്കുന്നവരും സനാതന ധർമത്തിന് എതിരായവരുമാണ്; എങ്കിലും നിങ്ങളുടെ വ്യക്തിപരമായ വിശ്വാസങ്ങളെ ഞങ്ങൾ ബഹുമാനിക്കുന്നു.
ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നതോ പ്രാർത്ഥിക്കുന്നതോ തെറ്റാണെന്ന് ഞങ്ങൾ എവിടെയും പറഞ്ഞിട്ടില്ല, മറിച്ച് ദൈവത്തെ മുൻനിർത്തി കാണിക്കുന്ന കാര്യങ്ങളെയാണ് ഞങ്ങൾ എതിർക്കുന്നത്.
അത് എന്തുതന്നെയായാലും, വളരെ പ്രധാനപ്പെട്ട ഒരു ഔദ്യോഗിക കുറിപ്പ് ഒരു ജ്യോത്സ്യന് നൽകുക വഴി നിങ്ങൾ നിങ്ങളുടെ വിശ്വാസത്തെയാണ് ഉയർത്തിപ്പിടിച്ചിരിക്കുന്നത്.
അത് നിങ്ങളുടെ ഇഷ്ടം, പക്ഷേ അദ്ദേഹത്തിനുള്ള ശമ്പളം വരുന്നത് എവിടെ നിന്നാണ് അണ്ണാ? അത് ഞങ്ങളെപ്പോലുള്ള സാധാരണക്കാരുടെ നികുതിപ്പണമല്ലേ.’’ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ ജൂലി പറഞ്ഞു.
ജനങ്ങളുടെ നികുതിപ്പണം ഒരിക്കലും ദുർവിനിയോഗം ചെയ്യില്ലെന്ന് തിരഞ്ഞെടുപ്പ് റാലികളിൽ വിജയ് പ്രസംഗിക്കുന്ന പഴയ വീഡിയോയും ജൂലി ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കാലം മുതൽക്കേ വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ ജൂലി എതിർത്തിരുന്നു. ഡിഎംകെ പ്രതിപക്ഷത്തിരിക്കുന്നത് വിജയിക്ക് വരും ദിവസങ്ങളിൽ വലിയ വെല്ലുവിളിയാകുമെന്നും ജൂലി നേരത്തെ നൽകിയിരുന്നു.